കോട്ടയം: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാട് സംബന്ധിച്ച് നിയമ വിരുദ്ധമായ കരാറില്‍ ഏര്‍പ്പെടാന്‍ ആരാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് എ.കെ. ആന്റണി വ്യക്തമാക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിലെ മുതിര്‍ന്ന കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. അന്ന് പ്രതിരോധമന്ത്രിയായിരുന്ന ആന്റണിയെക്കാള്‍ അധികാരമുള്ള ഒരാള്ക്കുമാത്രമെ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുറ്റുമുളളവര്‍ പണം തട്ടുന്നത് എന്തുകൊണ്ട് കൈകെട്ടി നോക്കി നിന്നു , സിങ് ചോദിച്ചു. ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. കുറ്റക്കാരായ എല്ലാവരെയും പുറത്തുകൊണ്ടുവരണം. എസ്പി ത്യാഗിയെ മാത്രം പ്രതിസ്ഥാനത്ത്് നിര്‍ത്തിയതുകൊണ്ടായില്ല. ഇടപാടിന് തീരുമാനം എടുക്കാന്‍ അദ്ദേഹത്തിന് മാത്രം കഴിയില്ല. ഇതേക്കുറിച്ച് സത്യസന്ധവും വേഗത്തിലുമുള്ള അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന സൂചനയെ തുടര്‍ന്ന് വളരെ വേഗമാണ് കരാര്‍ ഒപ്പിട്ടത്. ഒരു ദിവസത്തിനുള്ളില്‍ എട്ട് ക്യാബിനറ്റ് മെമ്പര്‍മാരുടെ ഒപ്പ് കരാറിനായി സംഘടിപ്പിച്ചത് ഇതിനുദാഹരണമാണ്. ഹെലിക്കോപ്ടറിന്റെ പരീക്ഷണ പറക്കല്‍ ഭാരതത്തില്‍ നിന്നും ഇറ്റലിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമായ തീരുമാനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദളിത് പീഡനങ്ങള്‍ തടയുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഇതിനുദാഹരണമാണ് പെരുമ്പാവൂരിലെ കൊലപാതകം. എല്‍ഡിഎഫ് ഭരണകാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ല. കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടു പോകുന്ന സര്‍ക്കാരാണ് സംസ്ഥാനത്ത് ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമെ വികസനം സാധ്യമാക, ജനറല്‍ വി.കെ. സിങ് പറഞ്ഞു.
കള്ളപ്പണം തിരിച്ചുകൊണ്ടുവരുക എന്നത്് ബട്ടണ്‍ അമര്‍ത്തുന്നത് പോലെ എളുപ്പമല്ല. കള്ളപ്പണം ലോകത്തിന്റെ പല സ്ഥലങ്ങളിലായാണ് നിക്ഷേപിച്ചിരിക്കുന്നത്. ബിജെപി ഇക്കാര്യത്തില്‍ വാക്കു പാലിക്കും. സംസ്ഥാനത്തിന്റെ വികസനത്തിന്് ബിജെപി മുന്നണിയാണ് ഏക പോംവഴി. സംസ്ഥാനത്ത് ബിഡിജെഎസുമായുളള ബന്ധം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നണിക്ക് ഗുണം ചെയ്യും.
പത്രസമ്മേളനത്തില്‍ കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എസ്. കരുണാകരന്, ബിജെപി നേതാക്കളായ ബി. രാധാകൃഷ്ണമേനോന്, കെ.പി. സുരേഷ്, ലിജിന്‍ലാല്‍, ടി.എന്‍. ഹരി, സി.എന്‍. സുഭാഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: