താമരയെ പേടിച്ച് അവരിപ്പോള്‍ വിപ്ലവഗാനങ്ങളും ഉപേക്ഷിച്ചു. ബലികുടീരങ്ങളേ, ബലികുടീരങ്ങളേ … എന്ന വിപ്ലവ ഗാനം ഒരുകാലത്ത് സിപിഎം വേദികളിലെ അനിവാര്യതയായിരുന്നു. കമ്യൂണിസ്റ്റുകാരന്റെ മനസില്‍ വിപ്ലവ വീര്യം കുത്തിനിറയ്ക്കുന്ന ഗാനം.
ഇന്ന് ഈ ഗാനത്തിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സഖാക്കള്‍. ബലികുടീരങ്ങളെ എന്നു തുടങ്ങുന്ന വിപ്ലവഗാനത്തിലെ രണ്ട് വരികളാണ് സഖാക്കളുടെ സ്വസ്ഥത കെടുത്തുന്നത്. ഗാനത്തിന്റെ രണ്ടാം പകുതിയില്‍ “’യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍ വിരിഞ്ഞു താമര മുകുളങ്ങള്‍’ എന്ന വരികളാണ് ചൊരുക്കുന്നത്. 1957 ല്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്താണ് ബലികുടീരങ്ങളേ എന്ന ഗാനം പിറവിയെടുക്കുന്നത്.
വയലാര്‍ രാമവര്‍മ്മ രചിച്ച് ദേവരാജന്‍ സംഗീതം പകര്‍ന്ന ഗാനം. ഈ കൂട്ടുകെട്ടില്‍ ഉണ്ടായ ആദ്യഗാനവും ഇതുതന്നെ. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമര ശതവാര്‍ഷിക സ്മാരകം പാളയത്ത് സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് പാടുവാന്‍ തയ്യാറാക്കിയതായിരുന്നു ഈ ഗാനം. വിജെറ്റി ഹാളില്‍ രാഷ്ട്രപതിയടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്ത പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ബലികുടീരങ്ങളേ എന്ന വിപ്ലവ ഗാനം ആദ്യമായി ആലപിച്ചത്.
കെ.എസ്. ജോര്‍ജ്ജ്, കെ.പി.എ.സി. സുലോചന, എല്‍.പി.ആര്. വര്‍മ്മ, സി.ഒ. ആന്റോ, കവിയൂര്‍ പൊന്നമ്മ, ജോസ്പ്രകാശ് തുടങ്ങി അറുപത് ഗായകര്‍ ഒരുമിച്ച് പാടിയ ഗാനം മലയാളികളുടെ ഉള്ളില്‍ സമരാവേശം നിറച്ച് ചിരപ്രതിഷ്ഠ നേടി. ഇടതുപക്ഷത്തിന്റെ അധീനതയിലുള്ള കെപിഎസി നാടക സംഘം പിന്നിടത് അവരുടെ നാടകഗാനമാക്കി. ബലികുടീരങ്ങളുടെ ജനപ്രീതി തിരിച്ചറിഞ്ഞ് സിപിഎം അവരുടെ പൊതുവേദികളിലും തെരഞ്ഞെടുപ്പ് യോഗങ്ങളിലും ഗാനം ഉള്‍പ്പെടുത്തി പാര്ട്ടിഗാനമാക്കി മാറ്റി.
പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും ലഭിച്ചു. എന്നാല്‍, രണ്ടുവര്‍ഷം മുന്‍പാണ് പാട്ടിലെ വരികള്‍ക്കിടയില്‍ കവി സ്വപ്നം കണ്ട ”താമര മുകുളങ്ങള്‍ വിരിയുന്ന”തിലെ അപകടം സഖാക്കള്‍ തിരിച്ചറിഞ്ഞത്. ഇതോടെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ബലികുടീരങ്ങളേ എന്ന വിപ്ലവ ഗാനത്തെ പടിയിറക്കി.
ബലികുടീരങ്ങളുടെ ആദ്യാവതരണത്തില്‍ ഗായക സംഘത്തിലുണ്ടായിരുന്ന പ്രധാനികളില്‍ കവിയൂര്‍ പൊന്നമ്മ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. കവിയൂര്‍ പൊന്നമ്മ ബിജെപിയുടെ സഹയാത്രികയായി. അരനൂറ്റാണ്ട് മുന്‍പ് കവി ഭാവനയില്‍ കണ്ടത് യാഥാര്‍ത്ഥ്യമാകുന്ന സുദിനത്തെ സിപിഎം ഭയക്കുന്നു എന്നതാണ് വാസ്തവം.
വയലാറും ദേവരാജന്‍ മാസ്റ്ററും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവരും താമര മുകുളങ്ങള്‍ക്കും ബിജെപിയ്ക്കുമൊപ്പം അണിചേരുമായിരുന്നുവെന്നു വേണം കരുതാന്‍. ഒരുകാലത്ത് ഇടതുപാര്‍ട്ടികള്‍ നെഞ്ചിലേറ്റി അവരുടേതാക്കി മാറ്റിയ ഗാനം ഇപ്പോള്‍ അവര്‍ക്ക് അലര്‍ജിയായി മാറിയിരിയ്ക്കുകയാണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: