തൃപ്പൂണിത്തുറ: ഉദയംപേരൂരിലെ കുടിവെള്ള ക്ഷാമവും ശുചിത്വ പ്രശ്നവും അടിയന്തരമായി പരിഹരിക്കുമെന്ന് തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാര്‍ഥി പ്രൊഫ.തുറവൂര്‍ വിശ്വംഭരന്. ഉദയംപേരൂര്‍ ഫിഷ്ലാന്റിംഗ് സെന്റര്‍ പരിസരത്ത് പ്രചാരണം നടത്തവെ ജനങ്ങളുടെ പരാതികള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുടിവെള്ളം കിട്ടാക്കനിയാണെന്നും ടോയിലറ്റ് സൗകര്യം ഇല്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ മിഷനില്‍ പെടുത്തി ശൗചാലയം പദ്ധതി നടപ്പാക്കുമെന്നും പ്രൊഫ.തുറവൂര്‍ വിശ്വംഭരന് ഉറപ്പ് നല്കി.
പൂത്തോട്ട കിളിക്കുന്നേല്‍ കോളനിയിലും പ്രൊഫ.തുറവൂര്‍ വിശ്വംഭരന് നേരിട്ടെത്തി വോട്ടഭ്യര്‍ഥിച്ചു. പേട്ടയിലെ സ്കൈലൈന്‍ ഫഌാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ പൊതുയോഗത്തില്‍ സ്ഥാനാര്‍ഥി പ്രസംഗിച്ചു. എരൂര്‍ അയ്യമ്പള്ളിക്കാവ് എസ് എന്‍ ഡി പി ശാഖയുടെ കുടുംബയോഗത്തിലും പ്രൊഫ.തുറവൂര്‍ വിശ്വംഭരന് പ്രസംഗിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലേറെ പേര് യോഗത്തില്‍ പങ്കെടുത്തു.
പ്രചാരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയില്‍ ഇന്നലെ സമ്പൂര്‍ണ സമ്പര്‍ക്ക യജ്ഞം നടത്തി. 151 ബൂത്തുകളിലും രാവിലെ 8 മുതല്‍ രാത്രി 8 വരെ വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ഥിച്ചു. മണ്ഡലത്തിലെ 60,000 വീടുകളിലും തൃപ്പൂണിത്തുറയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയും 11 ന് പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശന പരിപാടിയുടെ ക്ഷണ പത്രവും നല്കി.
വിവിധ സ്ക്വാഡുകള്‍ സമ്പൂര്‍ണ സമ്പര്‍ക്ക യജ്ഞത്തില്‍ പങ്കാളികളായി. വനിതാ, അഭിഭാഷക, ഐ ടി പ്രഫഷനല്‍സ്, പൂര്‍വ വിദ്യാര്‍ഥി, അധ്യാപക സ്ക്വാഡുകള്‍ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് വേണ്ടി പ്രവര്‍ത്തനത്തിനിറങ്ങി. വിദേശത്ത് നിന്ന് അവധിക്കെത്തിയ പ്രവാസികളുടെ സ്ക്വാഡ് ആണ് ഏറെ ശ്രദ്ധേയമായത്. കുമ്പളം എസ് എന്‍ ഡി പി ശാഖയുടെ കുടുംബ യോഗത്തിലും പ്രൊഫ.തുറവൂര്‍ വിശ്വംഭരന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: