എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി
പ്രധാനമന്ത്രി സൗഹൃദം പങ്കിടുന്നു
എടത്വ (ആലപ്പുഴ): കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും അഴിമതിയുടെ ജുഗല്ബന്ദിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഗീതത്തിലെ ജുഗല്‍ബന്ദി നിങ്ങള്‍ കേട്ടിട്ടില്ലേ. ഒരാള്‍ പുല്ലാങ്കുഴല്‍ വായിക്കുമ്പോള്‍ മറ്റൊരാള്‍ തബല വായിക്കും. അതുപോലെ, കേരളത്തിലെ അഴിമതി ഭരണത്തിന് കോണ്‍ഗ്രസും സിപിഎമ്മും ജുഗല്‍ബന്ദി കളിക്കുകയാണ്, മോദി പറഞ്ഞു. എന്‍ഡിഎ കുട്ടനാട് എടത്വയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാര്‍ക്ക് അഴിമതി ജന്മസ്വഭാവമാണ്. കമ്മ്യൂണിസ്റ്റു നയം അക്രമമാണ്. സ്വാതന്ത്ര്യം ലഭിച്ച് എഴുപതോളം വര്‍ഷമായിട്ടും ഇവിടെ മാറി മാറി ഭരിച്ച കമ്യൂണിസ്റ്റു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ജനങ്ങള്‍ക്ക് കുടിക്കാന്‍ ശുദ്ധജലം പോലും നല്കാന് കഴിഞ്ഞിട്ടില്ല. ഇനിയും നിങ്ങള്‍ അവര്‍ക്ക് വോട്ടു ചെയ്യേണ്ടതുണ്ടോയെന്ന് ആലോചിക്കണം. അവരെ ശിക്ഷിച്ച് വീടുകളില്‍ ഇരുത്തേണ്ട കാലമാണ്. അഞ്ചുവര്‍ഷങ്ങളുടെ ഇടവേളകളില്‍ നിങ്ങള്‍ ഇവരുടെ സര്‍ക്കാരുകളെ മാറി മാറി പ്രതിഷ്ഠിക്കുന്നു. പക്ഷേ, ജനങ്ങളുടെ ജീവിത നിലവാരത്തിന് യാതൊരു മാറ്റവുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
സര്‍ക്കാരിനെ മാറ്റിയാല്‍ ഇവിടുത്തെ ജനങ്ങളുടെ ഭാവി തന്നെ മാറുമെന്ന് താന്‍ ഉറപ്പുനല്‍കുന്നു. ഇടതു വലതു മുന്നണികളെ മാറി മാറി അധികാലത്തിലേറ്റിയാല് അവര്‍ ജനങ്ങളുടെ പുരോഗതിക്കായി പരിശ്രമിക്കില്ല. ഈയൊരുപ്രാവശ്യംഇവരെ വീട്ടിലിരുത്താന്‍ നിങ്ങള്‍ക്കു കഴിയണം. എന്നാല്‍ എന്താണ് ഭരണമെന്നും സര്‍ക്കാര്‍ എന്താണെന്നും അവര്‍ക്കു ബോദ്ധ്യപ്പെടും.
വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടെ കുടിക്കാന്‍ വെള്ളമില്ല എന്നതാണ് ദുരവസ്ഥ. ദല്ഹിയിലിരിക്കുന്നവര്ക്ക് കേരളത്തിലെ രാഷ്ട്രീയം നിറംമാറുന്നത് വ്യക്തമാകില്ല. ഇവിടെ കേരളത്തിന്റെ സ്വപ്നങ്ങള്‍ എന്‍ഡിഎയിലൂടെ സാക്ഷാത്കരിക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ മോചനമാണ് എന്‍ഡിഎയുടെ ലക്ഷ്യം. അഴിമതിയാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. നാനൂറിലേറെ സീറ്റുകള്‍ നേടിയാണ് രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് അധികാരത്തിലേറിയത്.
ഇന്ന് 40 സീറ്റിലേക്ക് ചുരുങ്ങി. രാജീവ് ഗാന്ധി പറഞ്ഞിരുന്നു, ഒരു രൂപ കേരളത്തിലേക്ക് അയച്ചാല്‍ 15 പൈസമാത്രമേ പാവപ്പെട്ടവന് ലഭിക്കൂവെന്ന്. ബാക്കി 85 പൈസ് വിഴുങ്ങിയവര്‍ ആരാണെന്ന് ജനം മനസിലാക്കിക്കഴിഞ്ഞു.
അഴിമതി ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രധാന ഭരണനേട്ടം. കല്‍ക്കരി അഴിമതി, ടുജി ത്രീജി അഴിമതി, തുടങ്ങി എത്രമാത്രം ജികളുടെ അഴിമതിയാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്നത്. ദല്‍ഹിയില്‍ കല്‍ക്കരിയുടെ പേരില്‍ അഴിമതി നടത്തിയ കോണ്‍ഗ്രസ് കേരളത്തില്‍ സോളാര്‍ അഴിമതിയാണ് നടത്തുന്നത്. സൂര്യന്റെ വെളിച്ചത്തില്‍ അഴിമതി നടത്തുന്നവര്‍ അന്ധകാരത്തില്‍ എന്തുചെയ്യുമെന്ന് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ദുരന്തമുണ്ടായി നൂറുകണക്കിന് തീര്‍ത്ഥാടകര്‍ മരിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തിരിഞ്ഞുനോക്കിയില്ല. എന്നാല്‍ പറവൂര്‍ വെടിക്കെട്ടപകടം ഉണ്ടായി മണിക്കൂറുകള്‍ക്കകം താന്‍ എത്തിയവിവരം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സൗദി അറേബ്യയിലും അബുദാബിയിലും എത്തിയപ്പോള്‍ രാജാക്കന്മാരെ കാണാനല്ല, മലയാളികളായ തൊഴിലാളികളെ കാണാനും അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനുമാണ് താന്‍ ശ്രമിച്ചത്.
പള്ളിയിലും അമ്പലത്തിലും മസ്ജിദിലും പോകുന്നവര്‍ ഇവിടെയുണ്ട്.
എന്നാല്‍ നമ്മളെല്ലാവരും മലയാളികളാണെന്ന ബോധമാണുണ്ടാവേണ്ടത്. തെരഞ്ഞെടുപ്പില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. സമസ്ത മേഖലയിലും അഴിമതി വിമുക്തമാക്കി വികസനം സാദ്ധ്യമാക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അഴിമതി ഇല്ലാതായാല്‍ മാത്രമേ വികസനം സാക്ഷാത്കരിക്കാന്‍ കഴിയൂ. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ നയം.
കേരളത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കാന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ അധികാരത്തില്‍ വരണം. സമ്പൂര്‍ണമാറ്റത്തിന് എന്‍ഡിഎയ്ക്ക് വോട്ടുചെയ്യണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മലയാളത്തിലാണ് നരേന്ദ്രമോദി വോട്ട് അഭ്യര്‍ത്ഥിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന് പ്രസംഗം പരിഭാഷപ്പെടുത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു.
എസ്എന്ഡിപിയോഗംജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ബാബു, എസ്ജെപി സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്, പിഎസ്പി പ്രസിഡന്റ് കെ.കെ. പൊന്നപ്പന്, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, സുവര്‍ണകുമാര്‍, ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍ഡിഎ കുട്ടനാട് മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസു സ്വാഗതവും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ബി. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: