തിരുവനന്തപുരം: ദേശീയ ജനാധിപത്യസഖ്യം കേരളത്തിന്റെ ഭാവി രചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പ് നിര്‍ണയിക്കുന്നത് കേരളത്തിന്റെ ഭാവിയാണ്.
യുവതലമുറയുടെ ഭാവി കര്‍ഷകരുടെ ഭാവി, മത്സ്യബന്ധനമേഖലയിലുള്ളവരെ ഭാവി, കേരളത്തിലെ അമ്മ പെങ്ങന്മാരുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. കേരളത്തിന്റെ ഭാവി രക്ഷിക്കുക എന്ഡിഎയായിരിക്കും. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ പേര് ആഗോളപ്രശ്നമായിരുന്നു. കേരളത്തിലെ ഉല്പന്നങ്ങള് വിശ്വപ്രസിദ്ധമായിരുന്നു.
വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും കേരളം മുന്നിലായിരുന്നു. ഇന്ന് എല്ലാരംഗത്തുനിന്നും കേരളം പുറന്തള്ളപ്പെടുകയാണ്. വയറുനിറക്കാന്‍ വൃദ്ധരായ മാതാപിതാക്കളെ തനിച്ചാക്കി അന്യദേശത്ത് തൊഴില്‍ തേടിപോകേണ്ട ഗതികേടിലാണ് കേരളത്തിലെ യുവതലമുറ. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ കടക്കാരായി കേരളീയര്‍ മാറി. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.
തൊഴിലില്ലായ്മയുടെ നിരക്കില്‍ കേരളം ദേശീയ നിരക്കിനേക്കാള്‍ മൂന്നിരട്ടി മുകളിലാണ്. പിന്നാക്കവിഭാഗങ്ങളിലെ ശിശുമരണ നിരക്കില്‍ കേരളം സോമാലിയയേക്കാള്‍ പരിതാപകരമായ നിലയിലാണ്. കണ്ണൂര്‍ പേരാവൂരില്‍ മാലിന്യകൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം ലോകം മുഴുവന്‍ പ്രചരിക്കുന്നു. വെറും 13 ശതമാനം ഭക്ഷ്യഉല്പാദനമാണ് കേരളത്തിലുള്ളത്.
കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും കേരളത്തിന് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ഇതിന്റെ ഉത്തരവാദികള്‍ ആരാണ്. ഇവിടത്തെ ഇടതുവലതുമുന്നണികളുടെ സംഭാവനയാണ് ഈ ദുരിതം. കേരളത്തില്‍ നേര്‍രേഖയില്‍ നടക്കാതെ ഒരിടത്ത്, നിന്ന് മിതകാല് അടിക്കുന്നതുപോലെ ‘ലെഫ്റ്റ് റൈറ്റ്’ അടിക്കുകയാണ്. ഇടതും വലതും ഒഴിവാക്കി മുന്നോട്ടുനടന്നാലെ മാറ്റമുണ്ടാകൂ. അത് എന്‍ഡിഎയിലൂടെ മാത്രമേ സാധ്യമാകൂ, മോദി പറഞ്ഞു.
സോണിയ സര്‍ക്കാരും മോദി സര്‍ക്കാരും തമ്മില്‍ വ്യത്യാസം ചോദിക്കുന്നവരുണ്ട്. ശബരിമലയില്‍ 100 ലധികം പേര് മരിച്ചപ്പോള്‍ കേരളത്തില്‍ നിന്നും നിരവധി കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നു. ഒരു പ്രധാനമന്ത്രിയും കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിപോലും തിരിഞ്ഞുനോക്കിയില്ല. ഇറാഖില്‍ കേരളത്തിലെ നഴ്സിംഗിന് പോയ പെണ്മക്കളെ തീവ്രവാദികളില്‍ നിന്ന് രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ കേന്ദ്രസര്‍ക്കാരിന് അഭിമാനമുണ്ട്.
യെമനില്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ 5000 ത്തോളം പേരെ രക്ഷപ്പെടുത്തുന്നതുവരെ കേന്ദ്ര സര്‍ക്കാരിന് ഉറക്കമില്ലാത്തദിനങ്ങളായിരുന്നു. ഒരു മലയാളി പെണ്‍കുട്ടി അപകടത്തില്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഉറങ്ങാനാവില്ല. എന്നാല്‍ ഇവിടെ പാവപ്പെട്ട ഒരു ദളിത് പെണ്‍കുട്ടിയുടെ ജീവന് നഷ്ടപ്പെട്ടപ്പോള്‍ എത്ര ലാഘവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തെ സമീപിച്ചത്. അന്ന് രാജ്യസഭയിലെത്തിയ സുരേഷ്ഗോപിയുടെ രണ്ടാമത്തെ ദിവസമായിരുന്നു. അവിടെ തുടരാന്‍ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല.
പെരുമ്പാവൂരിലെത്തിയ സുരേഷ്ഗോപി ആ അമ്മയെ കണ്ടഷശേഷം എന്നോട് കരഞ്ഞുകൊണ്ടാണ് കാര്യങ്ങള്‍ വിവരിച്ചത്. മലയാളിയുടെ വേദനകളില്‍ അവരോടൊപ്പം നില്ക്കുന്ന ഒരാളെയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്നത് എന്നതില്‍ അഭിമാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളം അനുഗ്രഹിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റിലേക്ക് രു എം.പിയെ പോലും തന്നില്ല. കേരളം ഇന്ന് ഒപ്പമുണ്ട്. അതുകൊണ്ട് കേരളത്തിലെ സാധാരണക്കാരന്റെ ശബ്ദം ജനങ്ങളിലെത്തിക്കാനാണ് കേരളത്തിന് രണ്ട് എം.പിമാരെ സമ്മാനിച്ചത്, മോദി പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസുകാരേക്കാള്‍ വമ്പന്മാരാണ്. ഡല്‍ഹിയില്‍ ഇരുട്ടിന്റെ മറവില്‍ കല്‍ക്കരി അഴിമതി നടത്തിയപ്പോള്‍ കേരളത്തില്‍ സൂര്യവെളിച്ചത്തില്പോലും കൊള്ള നടത്തുന്നവരാണുള്ളത്. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളി രാഷ്ട്രീയം നടത്തുകയാണ്. കമ്യൂണിസ്റ്റുകള്‍ വികസനവിരോധികളാണ്, ശാസ്ത്രപുരോഗതിക്കും പരിസ്ഥിതിക്കും എതിരുനിന്നവര്‍.
ട്രാക്ടര്‍ കൊണ്ടുവന്നതിനെപ്പോലും എതിര്‍ത്തവരാണ് കമ്യൂണിസ്റ്റുകള്‍. ഇവര്‍ കേരളവും ബംഗാളും നശിപ്പിച്ചു. അക്രമരാഷ്ട്രീയം മുഖമുദ്രയാക്കി. ജനാധിപത്യത്തെ ഇല്ലാതാക്കി. കേരളത്തിന്റെ ഇന്നത്തെ പ്രശ്നപരിഹാരങ്ങള്‍ക്ക് ഒറ്റമൂലി വികസനമാണ്. വികസനത്തിനുവേണ്ടി വോട്ടുചെയ്യേണ്ടത് എന്‍ഡിഎയ്ക്കാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: