കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി വീണ്ടും പാളം തെറ്റുന്നു. പദ്ധതി അട്ടിമറിക്കാന്‍ ദല്‍ഹിയില്‍ രഹസ്യനീക്കം നടക്കുന്നതായിട്ടാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. പദ്ധതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര നഗരവികസനമന്ത്രാലയം നിര്‍ദ്ദേശിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. മെട്രോ റെയിലിന്റെ ട്രാക്കുകളുടെ വീതി കൂട്ടണമെന്നും ബോഗികളുടെ എണ്ണം മൂന്നില്‍ നിന്ന് ആറാക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് രേഖ പുതുക്കിയാല്‍ പദ്ധതിച്ചെലവ് ഗണ്യമായി വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. പദ്ധതി ചെലവ് വര്‍ധിച്ചാല്‍ നിലവിലുള്ള എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വായ്പാഘടന ഉള്‍പ്പെടെ മാറ്റം വരും. ഇത് പദ്ധതി വൈകാനിടവരുമെന്നാണ് ആശങ്ക.
അതേസമയം കൊച്ചി മെട്രോയുടെ പുതുക്കിയ പദ്ധതിരേഖ രണ്ട് ദിവസത്തിനുള്ളില്‍ കേന്ദ്രത്തിന് നല്‍കുമെന്ന് ചീഫ് സെക്രട്ടറി പി. പ്രഭാകരന് അറിയിച്ചു. കോച്ചുകളുടെ എണ്ണം മൂന്നില്‍നിന്ന് ആറാക്കി വര്‍ധിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കേരളത്തിന് ലഭിക്കുമെന്നും അത് ലഭിച്ചാലുടന്‍ പദ്ധതി രേഖ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന്റെ മുന്നോടിയായുള്ള പൊതു-നിക്ഷേപക ബോര്‍ഡ് (പിഐബി) ന്റെ യോഗം നടന്നിരുന്നില്ല. ജനുവരി 31 ന് മുമ്പ് യോഗം വിളിക്കാന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, ഇത് അനന്തമായി നീളുമെന്നാണ് സൂചന. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴില്‍ ചെലവുകാര്യ സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയാണ് പിഐബി. ഈ സമിതിയുടെ ശുപാര്‍ശയനുസരിച്ച് മാത്രമേ കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭക്ക് അനുമതി നല്‍കാനാവൂ.
പിഐബി യോഗത്തിന് മുമ്പ് 23 ന് വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള പ്രതികരണ റിപ്പോര്‍ട്ട് സ്വരൂപിക്കാന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, വിവിധ മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുക്കാനുള്ള രൂപരേഖ തയ്യാറായതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും മുന്നോട്ടുപോയില്ല. കേന്ദ്ര നഗരവികസന മന്ത്രാലയം തയ്യാറാക്കിയ രൂപരേഖയുടെ കുറിപ്പാവട്ടെ പ്രതികരണം തേടാനായി വിവിധ മന്ത്രാലയങ്ങള്‍ക്ക് ഇതുവരെയും വിതരണംചെയ്തിട്ടുമില്ല. കൊച്ചി മെട്രോയുടെ ചുമതലയുള്ള പ്രത്യേക ഉദ്യോഗസ്ഥന് മറ്റ് സംസ്ഥാനങ്ങളില്‍ പര്യടനത്തിലാണെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഈ ഉദ്യോഗസ്ഥന് ഒപ്പിടാതെ വിവിധ മന്ത്രാലയങ്ങള്‍ക്ക് കുറിപ്പ് അയക്കാനാവില്ല.
പിഐബി യോഗം ചേര്‍ന്നാല്‍തന്നെ മന്ത്രിസഭയില്‍ അവതരിപ്പിക്കാനുള്ള കുറിപ്പ് തയ്യാറാക്കാന്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലുമെടുക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ പദ്ധതിക്കുള്ള സാമ്പത്തികസഹായത്തിനായി ജപ്പാന് അന്താരാഷ്ട്ര സഹകരണബാങ്കിന് (ജൈക്ക) അപേക്ഷ നല്‍കേണ്ടതുണ്ട്. ഔദ്യോഗിക തലത്തിലുള്ള ഈ നടപടിക്രമവും പൂര്‍ത്തിയായെങ്കിലേ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം സജീവമാക്കാനാവൂ.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: