തിരുവനന്തപുരം: വൈദ്യുതിക്ക് വീണ്ടും സര്‍ചാര്‍ജ്. യൂണിറ്റിന് 20 പൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയത്. 25 പൈസ സര്ചാര്ജായിരുന്നു ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ 25 പൈസ സര്‍ചാര്‍ജ് പിരിക്കുന്നുണ്ട്. ഇതു അവസാനിക്കുന്നതോടെ പുതിയ സര്‍ചാര്‍ജ് നിലവില്‍ വരും. ഏപ്രില്‍ ഒന്നു മുതല്‍ ആറ് മാസത്തേയ്ക്കാണു സര്‍ചാര്‍ജ് പിരിക്കാന്‍ അനുമതി നല്‍കിയത്. സര്‍ചാര്‍ജ് നടപ്പാക്കുന്നതോടെ ഒരു സാധാരണ കുടുംബത്തിനു ദ്വൈമാസ ബില്ലില്‍ 20 രൂപ മുതല്‍ 35 രൂപ വരെ അധിക ബാധ്യത വരും.
അടുത്ത സാമ്പത്തിക വര്‍ഷം ബോര്‍ഡിനുണ്ടാകുന്ന ചെലവ് കൂട്ടിക്കിഴിക്കുമ്പോള്‍ 3240.25 കോടിയുടെ ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. നഷ്ടം നികത്തുന്നതിന് യൂണിറ്റിന് രണ്ടു രൂപ അധികം ഈടാക്കണം. അല്ലെങ്കില്‍ ബോര്‍ഡിനുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തണം എന്നതായിരുന്നു ബോര്‍ഡിന്റെ ആവശ്യം. അടുത്ത സാമ്പത്തിക വര്‍ഷം എല്ലാ ചെലവുകളും ഉയരുമെന്നാണ് ബോര്‍ഡ് പറയുന്നത്. 33.62% കമ്മിയാണു പ്രതീക്ഷിക്കുന്നത്.
നടപ്പു വര്‍ഷം പുറത്തുനിന്നും വൈദ്യുതി വാങ്ങുന്ന ചെലവിലേയ്ക്കു റഗുലേറ്ററി കമ്മീഷന് അനുവദിച്ചതു 3600 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ 5281.09 കോടിയുടെ ബാധ്യത ഈ ഇനത്തില്‍ വന്നു. ഉപയോഗം കൂടിയതും ഉല്‍പ്പാദനം കുറഞ്ഞതുമാണ് ബാധ്യത വര്‍ധിപ്പിച്ചത്. ജീവനക്കാരുടെ ശമ്പള ബാധ്യത 2231.46 കോടിയായും ഉല്‍പ്പാദന ചെലവ് 370.10 കോടിയായും പലിശയിന ബാധ്യത 521.21 കോടിയായും തേയ്മാന ചെലവ് 607 കോടിയായും ഭരണചെലവ് 215 കോടിയായും അറ്റകുറ്റപണികള്ക്കുണ്ടാകുന്ന ചെലവ് 326 കോടിയായും അടുത്ത സാമ്പത്തിക വര്‍ഷം വര്‍ധിക്കുമെന്നും ബോര്‍ഡ് വിലയിരുത്തുന്നു.
വില്‍പ്പന വഴിയുള്ള വരുമാനം നടപ്പു വര്‍ഷത്തേക്കാള്‍ കുറയുമെന്നും ബോര്‍ഡ് വിലയിരുത്തുന്നു. ഇങ്ങനെ ബോര്‍ഡിനുണ്ടാകുന്ന അധിക ബാധ്യത സാധാരണക്കാര്‍ വഹിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. സര്‍ചാര്‍ജ് പിരിക്കുന്നതിനുള്ള ഉത്തരവ് കമ്മീഷന് അടുത്ത ദിവസം തന്നെ പുറത്തിറക്കും. സര്‍ചാര്‍ജ് പിരിക്കുന്നതിന്റെ വിശദാംശങ്ങള്‍ ബില്ലില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയപ്പോള്‍ 500 വാട്ടില്‍ താഴെ കണക്റ്റഡ് ലോഡ് ഉപയോഗിക്കുന്നവരെ ഒഴിവാക്കിയിരുന്നു. ഇത്തവണയും സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചാല്‍ ഇവരെ സര്‍ചാര്‍ജ് പരിധിയില്‍ നിന്നും ഒഴിവാക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: