ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നടത്തിയ ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്ത്.
മോദിയുടെ ബിരുദ സര്‍ട്ടിഫക്കറ്റുകള്‍ പുറത്തു വിട്ടു കൊണ്ട് ബിജെപി കേജ്രിവാളിന് മറുപടി നല്‍കിയത്. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യമാക്കിയത്.
മോദി ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എംഎ ബിരുദവും നേടിയതായി ഇരു നേതാക്കളും പറഞ്ഞു. സര്‍വകലാശാല നല്കിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബിജെപി പ്രദര്‍ശിപ്പിച്ചു. മോദിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ച് വിശദീകരിക്കാന്‍ പത്രസമ്മേളനം വിളിക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമാണെന്ന് ഷാ പറഞ്ഞു.
മോദിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേജ്രിവാള് വിഷയം ഉയര്‍ത്തുകയാണെന്നും ഷാ കുറ്റപ്പെടുത്തി. കേജ്രിവാളില് നിന്ന് മാപ്പ് ആവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തയയ്ക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
തരംതാണ രാഷ്ട്രീയക്കളിയാണ് കേജ്രിവാളിന്റേതെന്ന് ജെയ്റ്റ്ലി പറഞ്ഞു. കഠിനമായി പരിശ്രമിച്ചാണ് മോദി ബിരുദങ്ങള്‍ നേടിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: