ശാസ്താംകോട്ട: ശൂരനാടിന്റെ ചുവന്ന മണ്ണില്‍ ആവേശത്തിന്റെ കാവിപൂക്കള്‍ വിതറി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്വീകരണം ഏറ്റുവാങ്ങാനെത്തി. ഇന്നലെ ശൂരനാട് തെക്ക് പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവാ സഹദേവന്റെ സ്വീകരണ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തവും ആവേശവുമാണ് നിറഞ്ഞുനിന്നത്. ഓരോ സ്വീകരണ പരിപാടിയിലും പ്രകടമായ ജനമുന്നേറ്റം സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കുന്നതാണ്. സ്വീകരണ സ്ഥലങ്ങളില്‍ മാത്രമല്ല വഴിയോരങ്ങളിലും സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെ 8.30ന് ശൂരനാട് കിടങ്ങയത്ത് നിന്നാണ് സ്വീകരണപരിപാടി ആരംഭിച്ചത്. കുമരംചിറ, ആലുമുക്ക്, നാലാംവയല്‍, ആയിക്കുന്നം, ഇഞ്ചക്കാട്, തൃക്കുന്നപുഴ തെക്ക്, പതാരം, പെരിങ്ങാടി, മാലുമേല്‍, ഇരവിച്ചിറ, തൃക്കുന്നപുഴ വടക്ക് വഴി ഉച്ചയ്ക്ക് ശേഷം പോരുവഴി പഞ്ചായത്തിലേക്കും സ്വീകരണം എത്തി. ഇതിനിടെ കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടുള്ള ഇരവിച്ചിറ ഒന്നാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ ഒഴിഞ്ഞ കുടവുമായാണ് വീട്ടമമാര്‍ എത്തിയത്. താന്‍ ജയിച്ചാലും തോറ്റാലും പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സ്ഥാനാര്‍ത്ഥി ഉറപ്പ് നല്‍കിയതോടെ കരഘോഷത്തോടെയാണ് വീട്ടമ്മമാര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പോരുവഴി പഞ്ചായത്തിലെ ചക്കുവള്ളി ജംഗ്ഷനിലാണ് ഉച്ചയ്ക്ക് ശേഷമുള്ള സ്വീകരണപരിപാടി ആരംഭിച്ചത്. മുന്‍കൂട്ടി നിശ്ചയിക്കാത്തതടക്കം 25 കേന്ദ്രങ്ങളില്‍ സ്വീകരണ പരിപാടി നടന്നത് ജനങ്ങളുടെ അഭ്യര്‍ത്ഥനയും തിരക്കും കാരണമാണ്. പത്തോളം കേന്ദ്രങ്ങളിലാണ് അധികമായി സ്വീകരണം ഒരുക്കിയിരുന്നത്. സ്ത്രീകളടക്കം ആയിരങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു. കശുവണ്ടി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംസാരിച്ച സ്ഥാനാര്‍ത്ഥി പ്രസംഗത്തിന്റെ ഒരു ഘട്ടത്തില്‍ കണ്ഠമിടറിയാണ് സംസാരിച്ചത്. രാത്രി ഒമ്പതോടെ ശാസ്താംനടയിലാണ് പോരുവഴിയിലെ പരിപാടി അവസാനിച്ചത്. ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആര്.രാജേന്ദ്രന്‍പിള്ള, ജനറല്‍ സെക്രട്ടറിമാരായ പി.എന്‍.മുരളീധരന്‍പിള്ള, ദിനചന്ദ്രന്, വി.എസ്.ജിതിന്‍ദേവ്, ബൈജു ചെറു പൊയ്ക, പ്രദീപ്, ഡി.സുരേഷ്, പഞ്ചായത്ത് സമിതി ഭാരവാഹികളായ മോഹനന്‍പിള്ള, പ്രകാശ് അരവിന്ദ്, പോരുവഴി പഞ്ചായത്ത് സമിതി പ്രസിഡന്റ് അനി കുറുപ്പ്, വിനോദ്, രമ്യ, സുരേഷ്, ഉമ, തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: