പെരുമ്പാവൂരിലെ ജിഷ എന്ന ദളിത് വിദ്യാര്‍ത്ഥിനി നിഷ്ഠുരമായി കൊലചെയ്യപ്പെട്ടത് കേരള മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതിനെതിരെ ഇടത്-വലത് മുന്നണികള്‍ പരസ്പരം പഴിചാരിയുള്ള പ്രതിഷേധം വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. ഈ കേസ് എത്ര ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് ജനം വിലയിരുത്തുക. പുറമ്പോക്കിലെ ഒറ്റമുറിക്കൂരയില്‍ ജിഷയും അവരുടെ വൃദ്ധമാതാവും ജീവിക്കാന്‍ വേണ്ടി ആരുടെയൊക്കെയോ മുന്നില്‍ സഹായത്തിനായി യാചിച്ചു. സ്ഥലം എംഎല്‍എയുടെ അടുക്കല്‍, പഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് മെമ്പര്‍, പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലെല്ലാം പോയി അവര്‍ സഹായത്തിനായി യാചിച്ചു. ആരാണ് അവരെ സഹായിച്ചത്. ഇന്ന് അവരുടെ അനുഭവമെന്തായി. തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള ആര്‍ത്തി മാത്രമാണ് ഇന്നവരുടെ പ്രതിഷേധം. കേരളത്തില്‍ ഇന്നും എത്ര ആദിവാസി സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. എത്ര ആദിവാസിക്കുട്ടികള്‍ പട്ടിണിമൂലവും പോഷകാഹാരക്കുറവ് മൂലവും മരണപ്പെടുന്നു. ഇന്നും എത്രപേര്‍ക്ക് സ്വന്തമായി ഭൂമിയും കൂരയുമുണ്ട്. ഇന്ന് ദളിത് സഹോദരിമാര്‍ സുരക്ഷയില്ലാതെ ആയുധം തലയിണക്കടിയില്‍ വെച്ച് അന്തിയുറങ്ങുന്നു. ഇത് ഇത്രയും നാള് മാറിമാറിഭരിച്ച ഭരണത്തിന്റെ ബാക്കിപത്രം. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എടാട്ട് എന്ന ഗ്രാമത്തില്‍ ചിത്രലേഖയെന്ന ഒരു ദളിത് വനിത അവിടെ ജീവിക്കാനായി പോരാടിയ കഥ നാം മറന്നുപോയോ? കലക്ടറേറ്റിന് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും നിരാഹാരം കിടന്ന കഥ കേരളം മറന്നോ? വായ്പയെടുത്ത് ഒരു ഓട്ടോ വാങ്ങിയിട്ടും ആ ഓട്ടോ ഓടിച്ച് അവരെ ജീവിക്കാന്‍ അനുവദിച്ചോ? കൊലപാതകത്തേക്കാള്‍ ഭീകരമാണ് ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥ. അക്കാര്യം നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ എന്തുകൊണ്ട് സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയാക്കുന്നില്ല. അവര്‍ക്കെല്ലാം ഒരു പ്രത്യേക അജണ്ടയുണ്ട് എന്നുള്ളതുകൊണ്ടു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: