പാനൂര്‍ : സി.സദാനന്ദന്‍മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം അക്രമത്തിന്റെ ഭീകരത ദേശീയതലത്തിലേക്ക്. കൂത്തുപറമ്പ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററെ സാക്ഷിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി സിപിഎം അക്രമത്തെ വിമര്‍ശിച്ചതോടെയാണ് കണ്ണൂരിലെ സിപിഎം അക്രമം ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇതു സിപിഎം നേതൃത്വത്തിനു കനത്ത തിരിച്ചടി നല്‍കുന്നതായി. ദേശീയ മാധ്യമങ്ങളടക്കം കണ്ണൂരിലെ സിപിഎം ക്രൂരത ചര്‍ച്ച ചെയ്യുകയാണ്. സിപിഎം അക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട സദാനന്ദന്‍മാസ്റ്റര്‍ കൃത്രിമകാലുമായി ജീവിക്കുകയാണ്. 1994 ജനുവരി 25ന് മട്ടന്നൂര്‍ ഉരുവച്ചാലില്‍ വെച്ച് സദാനന്ദന്‍മാസ്റ്ററുടെ ഇരുകാലുകളും വെട്ടി മാറ്റിയ സിപിഎമ്മിനു നേരെ രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും പ്രതിഷേധം ആളികത്തുകയാണ്. മാര്‍ക്സിസ്റ്റ് മാടമ്പിത്തരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന ഈ മാതൃകാ അദ്ധ്യാപകന് ഇന്നു ദേശീയതലത്തില്‍ ശ്രദ്ധനേടുകയാണ്. കണ്ണൂരില്‍ പതിറ്റാണ്ടുകളായി തുടരുന്ന സിപിഎം ഭീകരതയ്ക്കു മുന്നില്‍ ജനാധിപത്യ കേരളം പ്രതിഷേധിക്കുമെന്ന ശുഭപ്രതീക്ഷയാണ് സദാനന്ദന്‍മാസ്റ്റര്‍ക്കുമുളളത്. തന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു സന്ദേശമാണ്. 1969 മുതല്‍ സിപിഎം കണ്ണൂരില്‍ നടത്തിയ നരമേധങ്ങള്‍ക്കും, അക്രമങ്ങള്‍ക്കുമെതിരെ സദാനന്ദന്‍മാസ്റ്റര്‍ ഇന്നും പോരാട്ടത്തിലാണ്.കാലനിയതി പോലെ കൂത്തുപറമ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതും ബലിദാനികളുടെ കുടുംബങ്ങളുടെ പ്രാര്‍ത്ഥനയാണെന്നു സദാനന്ദന്‍മാസ്റ്റര്‍ വിശ്വസിക്കുന്നു. ഇനിയെങ്കിലും കൊലകത്തി താഴെവെയ്ക്കാന്‍ സിപിഎം തയ്യാറാവണമെന്നും,അക്രമത്തിനെതിരെയുളള ജനവിധിക്കായി കൂത്തുപറമ്പ് കാത്തിരിക്കുകയാണെന്നും വ്യക്തമാകുന്ന മുന്നേറ്റമാണ് ഇവിടെ സംജാതമായിട്ടുള്ളത്. കൊല്ലും, കൊലയുമായി കണ്ണൂരില്‍ കാലക്കേടു വിധിച്ചവര്‍ക്കു കാലം മറുപടി നല്‍കുകയാണ്. അതിനു നിമിത്തമായി സദാനന്ദന്‍മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വം മാറിയിരിക്കുകയാണ്. നരേന്ദ്രമോദിയിലൂടെ ലോകം അറിഞ്ഞ സിപിഎം അസഹിഷ്ണുത മായ്ക്കാന്‍ എത്ര പുരോഗമനം പ്രസംഗിക്കുന്നവര്‍ വിചാരിച്ചാലും അസാധ്യമാണ്. കവിതയെഴുതിയും, ചിത്രം വരച്ചും ലോകത്ത് എന്തു നടന്നാലും പ്രതിഷേധിക്കുന്നവര്‍ സിപിഎം അക്രമത്തെ എന്നും പ്രോത്സാഹിപ്പിക്കുകയായിരുന്നു പതിവ്. പരസ്യമായി ഭാരതപ്രധാനമന്ത്രി സിപിഎം അക്രമത്തെ രൂക്ഷമായി വിമര്‍ശിച്ചതോടെ സാഹിത്യലോകത്തെ കാപട്യക്കാര്‍ക്കും ഏറ്റ ഒളിയമ്പുകളായിരുന്നു ആ വാക്കുകള്‍. കൊലക്കേസില്‍ പ്രതിയായ ആള് തന്നെ മുഖ്യമന്ത്രി കുപ്പായം തുന്നിയിരിക്കുന്നത് ഭൂഷണമാണോയെന്ന ചോദ്യം വോട്ടര്‍മാരില്‍ വലിയ ചലനമുണ്ടാക്കുക തന്നെ ചെയ്യുമെന്നുറപ്പാണ്. സിപിഎം അക്രമം മാലോകര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സദാനന്ദന്‍മാസ്റ്റര്‍ പര്യടനം തുടരുകയാണ്. നാട്ടിന്റെ ശാന്തിക്കും, സമാധാനത്തിനും വോട്ടു ചോദിച്ച്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: