ന്യൂദല്‍ഹി: ഗുജറാത്ത് ലോകായുക്തയായി ജസ്റ്റിസ് (റിട്ട.) ആര്.എ. മേത്തയെ ഏകപക്ഷീയമായി നിയമിക്കാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.
ഭരണഘടനാപരമായ നിയമപ്രശ്നങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പരാതി വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്, ജെ.എസ്. ഖെഹാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഈ മാസം 20 മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കേസില്‍ വാദം കേള്‍ക്കുമെന്നും ബെഞ്ച് അറിയിച്ചു. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ മാസം 18 ന് ജസ്റ്റിസ് മേത്തയുടെ നിയമനം ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചിരുന്നു. സര്‍ക്കാരിന്റെ അനുമതി കൂടാതെ ജസ്റ്റിസ് മേത്തയെ നിയമിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധിയും ജസ്റ്റിസ് മേത്തയെ ലോകായുക്തയായി നിയമിച്ചുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റ് 25 ന് ഗവര്‍ണര്‍ കമലാ ബെനിഹാള്‍ പുറത്തിറക്കിയ ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി നടത്തിയ കടുത്ത പ്രയോഗങ്ങളെയും ഭാഷയെയും സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: