അനേകായിരം പുണ്യാത്മാക്കള്‍ ജന്മമെടുത്തുകൊണ്ടിരിക്കുന്ന ഭാരതത്തില്‍ 1000 വര്‍ഷങ്ങള്‍ക്കുമുന്‍പ് സമാജപരിവര്‍ത്തനത്തിനായി അവതരിച്ച മഹാത്മാവാണ് ശ്രീരാമാനുജാചാര്യര്‍. ത്രേതായുഗത്തില്‍ അയോദ്ധ്യയില്‍ പുത്രകാമേഷ്ടിമൂലം ദശരഥചക്രവര്ത്തിക്ക് ശ്രീരാമചന്ദ്രന് അവതരിച്ചു. അതുപോലെ ചെന്നൈ തിരുവല്ലികേണി പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ പുത്രകാമേഷ്ടിയ്ക്കുശേഷം കേശവ സോമയാജി, കാന്തിമതി ദമ്പതികള്‍ക്ക് തമിഴ്നാട്ടില്‍ കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുംപുതൂര്‍ എന്ന സ്ഥലത്ത് യുഗാബ്ദം നാലായിരത്തി ഒരുനൂറ്റിപ്പതിനേഴ് (4117) മേടമാസം തിരുവാതിര നക്ഷത്രത്തില്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചു. കുഞ്ഞിന്റെ തേജസാര്‍ന്ന മുഖഭാവവും മറ്റു പ്രകൃതങ്ങളും കണ്ട് കുഞ്ഞിന്റെ അമ്മാവനും തിരുപ്പതി ക്ഷേത്രപൂജാരിയുമായ തിരുമലയ്നമ്പി കുട്ടിക്ക് രാമാനുജന് എന്ന് (ലക്ഷ്മണന്) പേരിട്ടു.
പിതാവില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസവും പുരാണേതിഹാസ അറിവും നേടി. 16-ാം വയസ്സില്‍ വൈദികാചാരാനുഷ്ഠാനങ്ങളുള്ള കുടുംബത്തില്‍ ജനിച്ച തഞ്ചമ്മാളെ വിവാഹം ചെയ്തു. എന്നാല്‍ പെട്ടെന്ന് പിതാവ് അന്തരിച്ചതിനാല്‍ രാമാനുജന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. ശ്രീപെരുംപൂതൂരില് നിന്നും കാഞ്ചീപുരത്തേക്ക് താമസം മാറ്റി. അവിടെ ഗുരുയാദവപ്രകാശന് എന്ന സംന്യാസിയില്നിന്ന് വേദാന്ത പഠനം തുടങ്ങി. പക്ഷെ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് വിദ്യാഭ്യാസം നിലച്ചു. കാഞ്ചീപുരത്ത് എത്തിയ രാമാനുജന് അവിടത്തെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ പൂജാരികള്‍ക്ക് സഹായിയായി നിത്യവും അഭിഷേകജലം കൊണ്ടുകൊടുക്കുന്ന ‘തീര്‍ത്ഥ കൈയങ്കരിയം’ ചെയ്തുതുടങ്ങി. അവിടെ വൈഷ്ണവ സിദ്ധാന്തത്തില്‍ തീവ്രഭക്തനും അബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച തിരുകച്ചിനമ്പിയെ പരിചയപ്പെടാന്‍ ഇടവന്നു.
അദ്ദേഹത്തിന്റെ വൈഭവം മനസ്സിലാക്കിയ രാമാനുജന് തിരുകച്ചിനമ്പിയെ ഗുരുവായി സ്വീകരിച്ച് വിദ്യാഭ്യാസം തുടര്‍ന്നു. ഈ വിഷയങ്ങള്‍ രാമാനുജന്റെ പത്നിക്ക് സ്വീകാര്യമായില്ല. ഒരിക്കല്‍ തിരുകച്ചിനമ്പിയെ രാമാനുജന് വീട്ടില്‍ ഭക്ഷണത്തിനു ക്ഷണിച്ചു. എന്നാല്‍ അദ്ദേഹത്തിന് ഭക്ഷണം ഉണ്ടാക്കി കൊടുത്ത തഞ്ചമ്മാള്‍ തിരുക്കച്ചിനമ്പി ഭക്ഷണം കഴിച്ചശേഷം ചാണകംകൊണ്ട് വീട് ശുദ്ധംചെയ്യുകയും ബാക്കിയുണ്ടായിരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പുറത്തുകളയുകയും ചെയ്തു. ഭാര്യയുടെ ഈ പ്രവൃത്തി രാമാനുജനെ ദുഃഖിപ്പിച്ചു. രാമാനുജന്റെ വൈഭവവും വരദരാജ ഭക്തിമൂലം ഉണ്ടായ ദിവ്യാനുഗ്രഹങ്ങളും അദ്ദേഹത്തിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു.
ഈ അവസരത്തില്‍ ശ്രീരംഗ ക്ഷേത്രത്തിലുള്ള മഹാചാര്യര്‍ ആളവന്താര്‍ രാമാനുജരെ ശ്രീരംഗത്തിലേക്ക് കൊണ്ടുവന്ന് തന്റെ ശിഷ്യനാക്കാന്‍ തീരുമാനിച്ചു. അദ്ദേഹം കാഞ്ചീപുരം ക്ഷേത്രത്തിലെത്തി ശ്രീരംഗത്തേക്ക് ക്ഷണിച്ചു. പക്ഷെ വരദരാജന്റെ പൂജയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മനസ്സില്ലാഞ്ഞ രാമാനുജന് ശ്രീരംഗത്തേക്ക് പോയില്ല. ശ്രീരംഗത്തുവന്ന ആളവന്താര്‍ രോഗം ബാധിച്ച് കിടപ്പിലായി. അവിടെ തന്റെ പ്രധാന ശിഷ്യനായ പെരിയനമ്പിയെ കാഞ്ചീപുരത്തേക്ക് അയച്ച് രാമാനുജനെ കൂട്ടിക്കൊണ്ടുവരാന്‍ അയച്ചു. അതിനുവേണ്ടി ആളവന്താര്‍ രചിച്ച സ്തോത്ര രത്നം എന്ന കീര്‍ത്തനം രാമാനുജന്റെ മുന്പില് പാടുകയും അതില്‍ ആകൃഷ്ടനായി ആളവന്താനെ ഗുരുവായി സ്വീകരിക്കാന്‍ തീരുമാനിച്ച് രാമാനുജന് ശ്രീരംഗത്തേക്ക് പുറപ്പെട്ടു. ശ്രീരംഗത്തെത്തും മുന്‍പ് അതേദിവസം ആളവന്താര്‍ വൈകുണ്ഠ പ്രാപ്തനായി. മറ്റു ശിഷ്യരുടെ അഭിപ്രായം അനുസരിച്ച് ശ്രീരംഗം ആളവന്താര്‍ മഠത്തില്‍ മുഖ്യസംന്യാസിയായി. അതിനുശേഷം അദ്ദേഹത്തിന് ഉടയവര്‍ എന്ന നാമധേയം ഉണ്ടായി. അദ്ദേഹം ഇരുന്ന മഠം ഇന്ന് ശ്രീരംഗനാരായണജിയാര് മഠം എന്ന് പ്രസിദ്ധമാണ്.
ശ്രീരംഗ മഠത്തിന്റെ മഠാധിപതിയായതിനുശേഷം ക്ഷേത്രാചാരത്തിന് പലപരിവര്ത്തനങ്ങളും വരുത്തി. അദ്ദേഹത്തിന് ശിഷ്യരായവരില്‍ കൂരത്താഴ്വാര് ഉറങ്കാവില്ലി ദാസന് പ്രസിദ്ധരാണ്. കാവേരിയില്‍ കുളിക്കാന്‍ ബ്രാഹ്മണശിഷ്യരുടെ സഹായത്തോടെ പോവുകയും അബ്രാഹ്മണ സമാജത്തില്‍ ജനിച്ച ശിഷ്യനായ ഉറങ്കാവല്ലി ദാസന്റെ സഹായത്തോടെ തിരിച്ചുവരികയും ചെയ്തു. ഇതില്‍ ആഢ്യരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഈശ്വരസൃഷ്ടിയില്‍ ജാതിവ്യത്യാസത്തിന് ഇടമില്ല എന്ന് അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. ഇതേപോലെ തിരുകോഷ്ടിയൂര്‍ നമ്പി എന്ന ഗുരുനാഥരില്‍നിന്ന് സ്വീകരിച്ച മഹാമന്ത്രം ഗുരുനാഥന്റെ വിലക്ക് ലംഘിച്ച് എല്ലാവര്ക്കും ഉപദേശിച്ച് കൊടുത്തു. മറ്റുള്ളവര്‍ക്ക് മന്ത്രം ഉപദേശിക്കുന്നവര്‍ നരകത്തില്‍ പോകുമെന്നാണ് ഗുരു പറഞ്ഞിരുന്നത്. എന്നാല്‍ താനൊരാള്‍ നരകത്തില്‍ പോയാലും മറ്റുള്ളവര്‍ സ്വര്‍ഗത്തില്‍ എത്തുമല്ലോ എന്നു പറഞ്ഞാണ് എല്ലാ ജാതിയില്‍ പ്പെട്ടവര്‍ക്കും രാമാനുജര്‍ മഹാമന്ത്രം ഉപദേശിച്ചത്. ഈ മന്ത്രം ജപിക്കുന്നവര്‍ ഏത് ജാതിക്കാര്‍ ആണെങ്കിലും അവര്‍ ശ്രീവൈഷ്ണവരാണെന്ന് പറഞ്ഞ് ജാതിവ്യത്യാസം ഇല്ലാതാക്കി.
ഭാരതദേശം മുഴുവനുമുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ നടക്കുന്ന പൂജാദിവിഷയങ്ങള്ക്ക് എല്ലാ ജാതിയിലുംപെട്ട 74 സിംഹാസനാദിപതികള് എന്ന സമ്പ്രദായത്തിനും കോവിലൊഴുക്ക് എന്ന വിധിക്കും രൂപം നല്കി. 12 ആഴ്വാര്‍കളും മംഗളശാസനം ചെയ്ത ക്ഷേത്രങ്ങളില്‍ ഇന്നും ഈ സമ്പ്രദായമുണ്ട്. കേരളത്തിലുള്ള 11 ദിവ്യദേശങ്ങളില്‍ ഇന്നും ഈ സമ്പ്രദായം നടന്നു വരുന്നു.
1000 വര്‍ഷങ്ങള്‍ക്കുമുന്‍പ് സമാജത്തില്‍ ഉണ്ടാക്കിയ പരിവര്‍ത്തനങ്ങളും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. രാമാനുജര്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണല്ലോ ശ്രീ നാരയണഗുരു, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയവര്‍ കേരളത്തില്‍ നടത്തിയത്. നമുക്കും ഈ തുടര്‍പ്രവര്‍ത്തനം ചെയ്ത് ‘ഹൈന്ദവഃ സോദരാ സര്‍വ്വേ’ എന്ന ആപ്ത വാക്യം അദ്ദേഹത്തിന്റെ സഹസ്ര ജയന്തി വര്‍ഷത്തില്‍ ജീവതാനുഷ്ഠമാക്കാം.
(ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരകാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: