മലപ്പുറം: ബിജെപി മലപ്പുറം മണ്ഡലം സ്ഥാനാര്‍ത്ഥി കെ.എന്‍. ബാദുഷാ തങ്ങളെ പള്ളിയില്‍ കയറ്റില്ലെന്ന് പറഞ്ഞ് തടഞ്ഞുവെച്ചു. മലപ്പുറം അറവങ്കരയിലായിരുന്നു സംഭവം. പൂക്കോട്ടൂരിലെ പ്രചാരണത്തിന് ശേഷം നിസ്കരിക്കാനായി അറവങ്കരയിലുള്ള പള്ളിയിലെത്തിയപ്പോഴാണ് അസഭ്യം പറഞ്ഞുകൊണ്ട് ഒരാള്‍ തടഞ്ഞത്.
പള്ളിയില്‍ കയറിയാല്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. സ്ഥാനാര്‍ത്ഥിയുടെ കൂടെയുള്ളവര്‍ പോലീസിനെ അറിയിക്കുമ്പോഴേക്കും പ്രദേശവാസികള്‍ തടിച്ചുകൂടി. പള്ളിയില്‍ നിസ്കരിക്കുകയെന്നത് ഒരു മുസ്ലിമിന്റെ അവകാശമാണെന്നും മതവും രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ തന്നെ നേരിട്ട് തങ്ങളെ പള്ളിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി.
പള്ളിയില്‍ തടയുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണെന്നും ചില തീവ്രസ്വഭാവമുള്ളവരാണ് ഇതിന്റെ പിന്നിലെന്നും തങ്ങള്‍ പറഞ്ഞു. താന്‍ ബിജെപിക്കാരനായത് ആരും നിര്‍ബന്ധിച്ചിട്ടല്ല. ഈ പ്രസ്ഥാനത്തെ നന്നായി പഠിച്ചതിന് ശേഷമാണ്. മണ്ഡലത്തിലെ എല്ലാ സ്ഥലങ്ങളിലും തനിക്ക് പിന്തുണ നല്‍കുന്നത് മുസ്ലിം സഹോദരങ്ങള്‍ തന്നെയാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: