കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുയര്‍ന്ന ജനരോഷം തണുപ്പിക്കാന്‍ മുതലെടുപ്പ് രാഷ്ട്രീയവുമായി സിപിഎം. ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സാജുപോളിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യങ്ങള്‍ പരമാര്ശിച്ചതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ഉണ്ടായ വീഴ്ചയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. സംഭവത്തോടെ സാജുപോളിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേറ്റു. വീടുകളില്‍ കയറി ഇറങ്ങുന്ന പ്രവര്‍ത്തകര്‍ വോട്ടര്‍മാരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ കുഴങ്ങി. തുടര്‍ച്ചയായി 15 വര്‍ഷം എംഎല്‍എ ആയിരുന്നിട്ടും ഒറ്റമുറിവീടും തുണികൊണ്ട് മറച്ചുകെട്ടിയ കക്കൂസും ഉപയോഗിക്കേണ്ട അവസ്ഥ ജിഷയുടെ കുടുംബത്തിന് എങ്ങനെയുണ്ടായി എന്നായിരുന്നു ജനങ്ങളുടെ ചോദ്യം. കൊല്ലപ്പെട്ട ജിഷയുടെ അമ്മ നിരവധി തവണ സഹായത്തിനായി സാജു പോളിനെ സമീപിച്ചതാണ്.
ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ വി.എസ്. അച്യുതാനന്ദനോട് ജിഷയുടെ അമ്മ സാജുപോളിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അഴിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് പാര്‍ട്ടി അടിയന്തരയോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോടൊപ്പം സമാന്തരമായി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാന്‍ തിരുമാനിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും നേട്ടങ്ങള്‍ കൊയ്യാതിരിക്കാന്‍ രോഹിത് വെമൂലയുടെ അമ്മ രാധികയെയും സഹോദരനെയും പാര്‍ട്ടി ചെലവില്‍ ഇന്നലെ പെരുമ്പാവൂരില്‍ എത്തിച്ചു.
ചുംബനസമരക്കാരെ ഫേസ്ബുക്ക് കൂട്ടായ്മയെന്ന പേരില്‍ രംഗത്ത് ഇറക്കിയതിന്റെ പിന്നിലും ഇവരാണ്. ചുംബന സമരക്കാരുടെ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ സംഭവം രണ്ട് ചേരിയായി. ഇടത് സഹയാത്രികരും അനുഭാവികളും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും അകന്ന് നില്ക്കാന് തുടങ്ങിയതോടെ പാര്‍ട്ടിയെ വിഷമത്തിലാക്കി. ജിഷ സംഭവത്തെത്തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ തുടങ്ങിയ രാപ്പകല്‍ സമരവും പ്രഹസനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: