മാഡ്രിഡ്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിന് മാഡ്രിഡ് ഒാപ്പണ്‍ ടെന്നീസ് കിരീടം. വാശിയേറി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് ദ്യോക്കോ കീഴടക്കിയത്. സ്കോര്‍: 6-2, 3-6, 6-3. ആദ്യ സെറ്റ് നിഷ്പ്രയാസം നേടിയ ദ്യോക്കോവിച്ചിന് അടുത്ത സെറ്റില്‍ കടുത്ത വെല്ലുവിളിയാണു നേരിട്ടത്.
എന്നാല്‍ മൂന്നാം സെറ്റില്‍ ഉജ്ജ്വലഫോമിലേക്കുയര്‍ന്ന ദ്യോക്കോ മുറെ നിഷ്പ്രഭമാക്കി കിരീടത്തില്‍ മുത്തമിട്ടു. 2011-ല്‍ ഇവിടെ കിരീടം നേടിയ ദ്യോക്കോയുടെ രണ്ടാം കിരീട നേട്ടമാണ് ഇത്തവണത്തേത്. തോല്‍വിയോടെ മുറേയ്ക്ക് ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനം റോജര്‍ ഫെഡറര്‍ക്ക് മുന്നില്‍ അടിയറവ് വയ്ക്കേണ്ടി വരും.കരിയറിലെ 29-ാം എടിപി മാസ്റ്റേഴ്സ് കിരീടത്തിലാണു ദ്യോക്കോ മുത്തമിട്ടത്. ഇതോടെ കിരീടനേട്ടത്തില്‍ റാഫേല്‍ നദാലിന്റെ റിക്കാര്‍ഡും ദ്യോക്കോവിച്ച് മറികടന്നു.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയും റൊമാനിയന്‍ താരം ഫ്ളോറിന് മെര്‍ഗിയയും ഫൈനലില്‍ പരാജയപ്പെട്ടു. ജീന്‍ ജൂലിയന്‍ റോജര്‍-ഹൊരിയ തെകാവു കൂട്ടുകെട്ടിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ സഖ്യം കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: