മമ്പറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ധര്‍മ്മടം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരിക്ക് നേരെ സിപിഎമ്മുകാരുടെ കയ്യേറ്റശ്രമം. വേങ്ങാട് പഞ്ചായത്തിലെ മയിലുളളമൊട്ടക്കടുത്ത് കുഴിയില്‍ പീടികയില്‍ വെച്ചാണ് സംഘടിതരായ സിപിഎം അക്രമികള്‍ സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം ചെയ്യാനും പ്രചാരണപരിപാടി തടയാനും ശ്രമിച്ചത്. ആദ്യം പൈലറ്റ് വാഹനം തടഞ്ഞുനിര്‍ത്തുകയും ഇവിടെ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടി ഗ്രാമമാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം അക്രമികള്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരിയെയും മറ്റ് നേതാക്കള്‍ക്കും നേരെ അക്രമിസംഘം അസഭ്യവര്‍ഷം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. പ്രസംഗിക്കാന്‍ അനുവദിക്കാതെ സംഘം തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് കൂത്തുപറമ്പ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും സിപിഎം അക്രമികള്‍ സംഘര്‍ഷം നടത്താനുള്ള ശ്രമം തുടരുകയായിരുന്നു. എന്നാല്‍ ഇവരെ തടയാനോ നടപടിയെടുക്കാനോ പോലീസ് തയ്യാറായില്ല. സംഭവത്തില്‍ പ്രതിഷേധിച്ചും സിപിഎം അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരി, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, കെ.പ്രമോദ്, ആര്.കെ.ഗിരിധരന്, രഘു, ശ്യാം, ജിനചന്ദ്രന്, ഹരീഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് നേതാക്കള്‍ സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: