തിരുവനന്തപുരം: പ്രചാരണത്തിരക്കുകള്ക്ക് ഇടവേള നല്കി മകളുടെ പിറന്നാളാഘോഷത്തിന് ശ്രീശാന്ത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശ്രീശാന്ത് മകള്‍ ശ്രീസാന്വികയുടെ ഒന്നാം പിറന്നാളാഘോഷത്തിനാണ് ചൂടുപിടിച്ച തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയ്ക്ക് സമയം കണ്ടെത്തിയത്. സാന്‍വികയ്ക്ക് മധുരം നല്കാന്തിരുവനന്തപുരം എംപി ഡോ. ശശി തരൂരുമെത്തി.
ശ്രീസാന്വികയെ അച്ഛന് ശ്രീശാന്തും അമ്മ ഭുവനേശ്വരിയും ചേര്‍ന്നാണ് പിറന്നാള്‍ കേക്ക് മുറിപ്പിച്ചത്. തുടര്‍ന്ന് ശ്രീശാന്ത് അല്‍പ്പം കേക്ക് സാന്‍വികയുടെ നാക്കില്‍ വച്ചു. മധുരം നുണഞ്ഞ് സാന്വികയാകട്ടെ ഏവരുടെയും പിറന്നാളാശംസ ഏറ്റുവാങ്ങി. തുടര്‍ന്ന് ശശിതരൂര്‍ എംപിയുടെ വക കമന്റ്. മകള്‍ അച്ഛനെ പോലെ ഫാസ്റ്റ് ബൗളറാകുമോ അതോ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന സംശയമായിരുന്നു തരൂരിന്റെത്. രണ്ടായാലും കുഴപ്പമില്ല സാന്‍വികയ്ക്ക് നല്ല ഭാവിയുണ്ടാകട്ടെ എന്നും തരൂര്‍ ആശംസിച്ചു. തുടര്‍ന്ന് ശ്രീശാന്തിന്റെ അച്ഛന് ശാന്തകുമാരന്‍ നായരും അമ്മ സാവിത്രീദേവിയും സഹോദരി ദിവ്യയും മറ്റ് അതിഥികളും ആശംസയുമായി സാന്‍വികയ്ക്ക് ചുറ്റും കൂടി.
തന്റെ സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദയവായി ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. മകള്‍ ജനിച്ചപ്പോള്‍ ശ്രീശാന്ത് തന്നെ വിവരം അറിയിച്ചു. പക്ഷേ നേരിട്ടെത്തി കുഞ്ഞിന് ആശംസയേകാന്‍ തനിക്ക് കഴിഞ്ഞില്ല. കുഞ്ഞിന്റെ പേരിടീലിനും ചോറൂണിനും ശ്രീശാന്ത് ക്ഷണിച്ചിരുന്നു. അപ്പോഴും പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ സാന്‍വികയുടെ ഒന്നാം പിറന്നാളിന് ക്ഷണിച്ചപ്പോള്‍ ഇവിടെയുണ്ട്. അതിനാല്‍ കുഞ്ഞിനെ കാണാനും ആശംസ നല്‍കാനും സാധിച്ചതായും തരൂര്‍ പറഞ്ഞു.
തുടര്‍ന്ന് തരൂര്‍ അല്‍പ്പനേരം ശ്രീശാന്തിന്റെ അമ്മയോടും അച്ഛനോടും ഭാര്യയോടും മറ്റു ബന്ധുക്കളോടും കുശലം പറഞ്ഞ ശേഷം മടങ്ങി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് അഡ്വ. പി. മനോഹരന്, ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡംഗം ജ്യോതീന്ദ്രകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ബിജെപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്, സേവാഭാരതി ജില്ലാ സെക്രട്ടറി വിജയകുമാര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കേണല്‍ റിട്ട. ആര്.ജി. നായര്‍, മുന്‍ കൗണ്‍സിലര്‍ ഇന്ദു എന്നിവരും സാന്‍വികയ്ക്ക് പിറന്നാളാശംസയുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: