ന്യൂദല്‍ഹി: കേരളത്തിലെ ബിജെപിയെ നേരിടാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന സോണിയാ-യെച്ചൂരി-എ.കെ. ആന്റണി രഹസ്യ ചര്‍ച്ചയില്‍ തീരുമാനം. കഴിഞ്ഞയാഴ്ച്ച രാജ്യതലസ്ഥാനത്തെ ഒരു കേന്ദ്രത്തില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷയും സിപിഎം ജനറല്‍ സെക്രട്ടറിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയകേന്ദ്രങ്ങള്‍ മറച്ചുവെയ്ക്കുകയാണ്. ദല്‍ഹിയിലെ ചില മാധ്യമങ്ങള്‍ക്ക് വിവരം ചോര്ന്നുകിട്ടിയെങ്കിലും ഇക്കാര്യം തല്ക്കാലം പുറത്തുവിടേണ്ടെന്ന തീരുമാനിക്കുകയായിരുന്നു. കേരളത്തില്‍ പ്രചാരണത്തിലായിരുന്ന എ.കെ ആന്റണിയെ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാണ് യോഗം ചേര്‍ന്നത്. ഏതുവിധേനയും കേരളത്തില്‍ ബിജെപിയും എന്‍ഡിഎയും വിജയിക്കുന്നത് തടയുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഇതിനു ശേഷമാണ് ബിജെപിയെ മാത്രം ലക്ഷ്യമിട്ട് ആന്റണി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പ്രസംഗം ആരംഭിച്ചത്.
ബിജെപിക്ക് വിജയ സാധ്യതയുള്ള സീറ്റുകളില്‍ പരസ്പരം വോട്ട്മറിച്ചു നല്കാന് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ മണ്ഡലങ്ങളാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇരുമുന്നണികളും കേവല ഭൂരിപക്ഷം നേടില്ലെന്ന നിലവിലെ സാഹചര്യത്തില്‍ മണ്ഡലത്തിലെ വോട്ട് മറിക്കാനാവില്ലെന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ കരുതുന്നു. ഇത്തരത്തില്‍ വോട്ടുമറിച്ചാല്‍ പിണറായി വിജയന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന ആശങ്ക അവര്‍ക്കുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി രഹസ്യധാരണയിലെത്തിയ സീതാറാം യെച്ചൂരിയുടെ യഥാര്‍ത്ഥ ലക്ഷ്യം ഇതാകാമെന്നും ഔദ്യോഗിക പക്ഷത്തിന് ആശങ്കയുണ്ട്.
അഴിമതി ആരോപണങ്ങളില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പാര്‍ലമെന്റിലും പുറത്തും പിന്തുണ നല്കുന്നതില് സീതാറാം യെച്ചൂരിയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം പോലും യെച്ചൂരിയുടെ തീരുമാനപ്രകാരമായിരുന്നു. കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള, പിണറായി തുടങ്ങിയവരുടെ എതിര്‍പ്പ് മറികടന്ന് എല്ലാ സീമകളും ലംഘിച്ചുള്ള സഹകരണമാണ് യെച്ചൂരി കോണ്‍ഗ്രസുമായി നടത്തുന്നത്.
സോണിയാഗാന്ധിക്കെതിരെ മോദി കേരളത്തില്‍ നടത്തിയ പ്രസംഗ വിഷയം ഉന്നയിച്ച് ഇന്നലെ രാജ്യസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് യെച്ചൂരി പിന്തുണയുമായി രംഗത്തെത്തിയത് ഇടതുപക്ഷത്തെ അംഗങ്ങളെ അമ്പരപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അഴിമതി ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സിപിഎം പ്രചാരണം നടത്തുമ്പോള്‍ ദേശീയ നേതൃത്വം അഴിമതിക്കാര്ക്കൊപ്പമാണെന്ന സന്ദേശമാണ് യെച്ചൂരിയുടെ നടപടി വഴി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: