കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ രണ്ടു സ്ഥലങ്ങളിലാണ് പ്രസംഗിച്ചത്, തൃശൂരിലും തിരുവനന്തപുരത്തും. കേന്ദ്രസര്‍ക്കാരിനെതിരെ കുറേ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞെങ്കിലും പലരും കാതുകൂര്‍പ്പിച്ചിരുന്ന മറുപടികളോ വിശദീകരണങ്ങളോ അവരില്‍ നിന്നുണ്ടായില്ല. അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായുള്ള ഹെലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് ഒന്നും അവര്‍ ഉരിയാടിയില്ല.
തിരുവനന്തപുരത്തെ പരിപാടിയില്‍ വച്ച് കേന്ദ്രസര്‍ക്കാരും മാധ്യമങ്ങളും ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് സോണിയ മറുപടി പറയുമെന്നാണ് പൊതുവേ പറഞ്ഞിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് കൃത്യമായ ഒരു മറുപടിയും ഉണ്ടായിരുന്നില്ല. പകരം തന്റെ വ്യക്തിജീവിതം വിവരിച്ച് സഹതാപം പിടിച്ചുപറ്റാനുള്ള പ്രസംഗം നടത്തി ആരോപണങ്ങൡ നിന്ന് തലയൂരുകയായിരുന്നു.
സോണിയ പറഞ്ഞത് ഇങ്ങനെ:
ഞാന്‍ 68 ല്‍ ഭാരതത്തിന്റെ മരുമകളായി, ഇന്ദിരാഗാന്ധിയുടെ മരുമകളായി എത്തി. 93 വയസായ എന്റെ അമ്മയും രണ്ട് സഹോദരിമാരും ഇറ്റലിയിലാണ്, ശരിയാണ്. പക്ഷെ ജീവിതത്തിലെ വിലപ്പെട്ട 48 വര്‍ഷം ഭാരതത്തിലാണ് ചെലവഴിച്ചത്. ഭാരതമാണ് എന്റെ വീട്, എന്റെ രാജ്യം. എന്റെ പ്രിയപ്പെട്ടവരുടെയെല്ലാം രക്തം ഈ മണ്ണിലാണ് അലിഞ്ഞുചേര്‍ന്നിരിക്കുന്നത്. ഞാനും ഈ മണ്ണില്‍ തന്നെയായിരിക്കും മരിക്കുക, എന്റെ ചാരവും ഇൗ മണ്ണിലാകും ലയിക്കുക. ഞാന്‍ സത്യസന്ധരായ മാതാപിതാക്കളുടെ മകളാണ്. ഭാരതത്തോടുള്ള എന്റെ പ്രതിബദ്ധത ചോദ്യം ചെയ്യരുത്…. പ്രസംഗം അങ്ങനെ വികാരഭരിതമായി നീങ്ങി.
പക്ഷെ സോണിയയുടെ വ്യക്തി ജീവിതമോ ഭാരതത്തിലെ അവരുടെ സ്ഥാനമോ ഒന്നുമല്ല യഥാര്‍ഥ വിഷയം. തിരുവനന്തപുരത്ത് പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചത് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ കോഴ വാങ്ങിയത് ആര്, ആരായാലും എത്ര ഉന്നതരായാലും കുടുങ്ങും എന്നാണ്. കേന്ദ്രം ആരുടെയും പേരു പറഞ്ഞിട്ടില്ല. ഇറ്റാലിയന്‍ കോടതി ഹെലിക്കോപ്ടര്‍ കമ്പനിയുമായി ബന്ധപ്പെട്ട രണ്ട് മുന്‍ ഉന്നതരെയാണ് കോഴ നല്‍കിയതിന് ശിക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട വിധിയിലാണ് സോണിയയുടെ പേര് പരാമര്‍ശിച്ചത്. അതായത് ഇറ്റാലിയന്‍ അധികൃതരാണ് സോണിയയുടെ പേര് പറഞ്ഞത്. ഈ കോപ്ടര്‍ ഇടപാടില്‍ സോണിയ്ക്ക് ബന്ധമുണ്ടെന്നാണ് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമി പാര്‍ലമെന്റില്‍ പറഞ്ഞതും. ഈ വിഷയം ഉന്നയിക്കുകയാണ് മോദി ചെയ്തത്. ഇക്കാര്യത്തില്‍ സോണിയ യുക്തമായ മറുപടി പറഞ്ഞിട്ടുമില്ല.
നരേന്ദ്ര മോദി പറഞ്ഞത്
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടില്‍ കമ്മീഷന് കൊടുത്തവര്‍ അകത്തായിട്ടുണ്ടെന്നും കമ്മീഷന് വാങ്ങിയവര്‍ ഉടന്‍ അകത്താവുമെന്നുമാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
ഹെലിക്കോപ്ടര്‍ അഴിമതി നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. സോണിയ മാഡം ഇപ്പോള്‍ പറയുന്നത് മോദി ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നുവെന്നാണ്. രണ്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്. ഹെലിക്കോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസിന്റെ പേരു പറഞ്ഞോ? കേന്ദ്രസര്‍ക്കാര്‍ ആരുടെയും പേരു പറഞ്ഞിട്ടില്ല. പേരു വന്നത് ഇറ്റലിയില്‍ നിന്നാണ്. നമ്മുടെയാരുടെയും പരിചയക്കാര് ഇറ്റലിയിലില്ല, ബന്ധുക്കള്‍ ഇറ്റലിയിലില്ല. ഇറ്റലിയിലെ കോടതിയാണ് പറഞ്ഞത്. എത്ര പേര് വാങ്ങിയോ അവര്‍ അകത്താവും. നാലുവശത്തു നിന്നും ഹെലിക്കോപ്ടറിന്റെ ശബ്ദം കേട്ടപ്പോള്‍ കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: