ന്യൂദല്‍ഹി: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ സന്ദര്‍ശിച്ച കേന്ദ്രസാമൂഹ്യനീതി മന്ത്രി ധാവര്‍ചന്ദ് ഗെലോട്ടാണ് സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഏഴ് വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ആറുപേജുകളിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അമ്മയെ കാണിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അമ്മയുടെ പരാതിക്ക് പകരം വാര്‍ഡ് മെമ്പറുടെ പരാതിയിന്മേലാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എഫ്ഐആറില്‍ ബലാല്‍സംഗം എന്ന് രേഖപ്പെടുത്തിയിരുന്നില്ല. കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടാക്കി. പട്ടികജാതി നിയമപ്രകാരം നിഷ്കര്‍ഷിക്കുന്ന ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ആദ്യഘട്ടത്തില്‍ അന്വേഷണത്തിനുണ്ടായിരുന്നില്ല, കൊലപാതകം വിവാദമായ ശേഷം മാത്രമാണ് ഉന്നതതല ഇടപെടലുണ്ടായത്. ദളിത് യുവതി അതിക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും ജില്ലാ കളക്ടറെയോ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ വിവരം യഥാസമയം അറിയിച്ചില്ല നാലു ദിവസം കഴിഞ്ഞാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത് തുടങ്ങിയ വീഴ്ചകള്‍ കേന്ദ്രമന്ത്രിയുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന് ജിഷയുടെ കൊലപാതക സംഭവത്തില്‍ പങ്കുണ്ടായിരിക്കാമെന്നും അതിനാലാണ് പോലീസ് പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് സമയമായതിനാലാണ് കേസ് മൂടിവെയ്ക്കാന്‍ ശ്രമം നടക്കുന്നത്. പെരുമ്പാവൂര്‍ എംഎല്‍എയ്ക്കെതിരെ അമ്മ പരസ്യമായി പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കണം.
സംസ്ഥാന സര്‍ക്കാരിനും കേരളാ പോലീസിനും ഗുരുതര വീഴ്ചകളുണ്ടായി. ദുരൂഹമായ പലതും കേസിലുണ്ടാകുന്നുണ്ട്. അന്വേഷണം അനന്തമായി നീളുകയാണ്. യാതൊരു വിധ തെളിവുകളും ശേഖരിക്കാന്‍ പോലീസിനായിട്ടില്ല. കൊലക്കേസ് മാത്രമായാണ് പോലീസ് സംഭവത്തെ ആദ്യം ചിത്രീകരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷമാണ് പീഡനം നടന്ന വിവരം പുറത്തുവന്നത്. അതിനാല്‍ തന്നെ സിബിഐ അന്വേഷണം ആണ് കേസില്‍ ആവശ്യമായിരിക്കുന്നത്, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്ത ദിവസം രാജ്യസഭ കേന്ദ്രമന്ത്രിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. പെരുമ്പാവൂര്‍ സംഭവം രാജ്യസഭയില്‍ ചര്‍ച്ചയായതോടെയാണ് കേന്ദ്രമന്ത്രി നേരിട്ട് സംഭവസ്ഥലത്തെത്തി റിപ്പോര്‍ട്ട് സഭയ്ക്ക് നല്‍കുമെന്ന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: