മലയിന്‍കീഴ്(തിരുവനന്തപുരം) : കേരളത്തില്‍ മതേതരത്വം നിലനില്ക്കണമെങ്കില് എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.
കാട്ടാക്കട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നരുവാമൂട് ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മതസ്പര്‍ദ്ധയുണ്ടാക്കുന്ന വാക്കുകള്‍പോലും ഉപയോഗിക്കരുതെന്നും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും എല്ലാവര്ക്കും തുല്യനീതിയാണുണ്ടാവേണ്ടതെന്നും പറയുന്ന ശക്തനായ പ്രധാനമന്ത്രിയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ സ്കൂള്‍ ടീച്ചര്‍മാര്‍പോലും പച്ചവസ്ത്രം ധരിക്കണമെന്നാക്രോശിക്കുന്നവരോടൊപ്പം കൂട്ടുകൂടുന്നവര്‍ പറയുന്ന മതേതരത്വം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് കേരളത്തില്‍ രാജാക്കന്മാരും ബ്രിട്ടീഷുകാരും നിര്‍മ്മിച്ച കെട്ടിടങ്ങളും റോഡുകളുമാണിപ്പോഴും നിലനില്‍ക്കുന്നത്. അതിനുശേഷം ആറ് പതിറ്റാണ്ട് ഭരിച്ച ഇടതും വലതും റോഡുകള്‍ക്ക് രണ്ടു മീറ്റര്‍ വീതി കൂട്ടിയതല്ലാതെ എന്തുചെയ്തു. ഉള്ള കെട്ടിടത്തിന് ഒന്നോ രണ്ടോ മുറികള്‍ കൂടി വച്ചതല്ലാതെ കേരളത്തില്‍ എന്തുവികസനമാണ് ഇരു മുന്നണികളും സൃഷ്ടിച്ചതെന്നും അദ്ദേഹം ചോദിച്ചു.
കേരളം വികസിക്കണമെങ്കില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ അധികാരത്തിലെത്തണം. ഈ പതിനാറിലെ തെരഞ്ഞെടുപ്പ് ഇടതിന്റെയും വലതിന്റെയും പതിനാറടിയന്തിരമായി മാറുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ശീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെയാണ് ബിഡിജെഎസ് പ്രവര്‍ത്തനമാരംഭിച്ചത്. ഇടതുവലതു കക്ഷികള്‍ ഭരണത്തിലേറിയാല്‍ പിന്നെ സമുദായത്തിനോ യോഗത്തിനോ യാതൊരുവിലയും നല്‍കാറില്ല.
നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ജനങ്ങളില്‍ 16 ലക്ഷം അംഗങ്ങളുടെ പിന്തുണ ബിഡിജെഎസ്സിനുണ്ടായതിനു പിന്നില്‍ പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ് കാണിക്കുന്നത്. സംഘടിതകശക്തികള്ക്ക് മാത്രമേ അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാകു എന്ന തിരിച്ചറിവും ബിഡിജെഎസ് രൂപീകരണത്തിന് പിന്നിലുണ്ടെന്നും തുഷാര്‍ പറഞ്ഞു.
നേമം യൂണിയന് പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നേമം യൂണിയന് സെക്രട്ടറി മേലാംകോട് സുധാകരന് സ്വാഗതം പറഞ്ഞു.
ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ വിളപ്പില്ചന്ദ്രന്, നടുക്കാട് ബാബുരാജ്, കൗണ്‍സില്‍ അംഗങ്ങളായ ജയന് കെ. പണിക്കര്‍, മലയിന്‍കീഴ് രമണന്, ആര്യനാട് യൂണിയന് പ്രസിഡന്റ് കെ. കരുണാകരന്, വൈസ് പ്രസിഡന്റ് വീരണകാവ് സുരേന്ദ്രന്, സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രന്, യൂണിയന് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ട് യൂണിയനിലേയും ഭാരവാഹികളും ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയന് കമ്മറ്റിയംഗം, മൈക്രോഫിനാന്‍സ് കണ്‍വീനര്‍ , ജോയിന്റ് കണ്‍വീനര്‍, യൂത്ത് മൂവ് മെന്റ്, വനിതാസംഘം, സൈബര്‍സേന ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: