ന്യൂദല്‍ഹി: കള്ളപ്പണനിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട പനാമ രേഖകള്‍ ഓണ്‍ലൈനില്‍. 2,14,000 അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് വെബ്സൈറ്റില്‍ ലഭ്യമാകുന്നത്. 2000 ഭാരതീയരുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
42 ഇടനിലക്കാരുടെ പേരുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്. രേഖയില്‍ ഭാരതത്തില്‍ നിന്നുള്ള 828 മേല്‍വിലാസങ്ങളുണ്ട്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് മാതൃകയില്‍ വിവരങ്ങള്‍ തെരയാനുള്ള സൗകര്യത്തോടെയാണ് രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഒന്നരക്കോടിയോളം വരുന്ന രേഖകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
യുഎസ് ആസ്ഥാനമാക്കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റാണ് രേഖകള്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്. 214000 അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. 1977 മുതല്‍ 2015 വരെയുള്ളവ ഇതില്‍ ഉള്‍പ്പെടും.
വ്യാജകമ്പനികളുടെ പേരില്‍ കള്ളപ്പണനിക്ഷേപം നടത്താന്‍ സഹായിക്കുന്ന മൊസാക്ക് ഫോണ്‍സെക്ക എന്ന കമ്പനിയില്‍നിന്നാണ് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ കള്ളപ്പണ നിക്ഷേപ രേഖകളാണ് പുറത്തുവന്നത്.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, മരുമകള്‍ ഐശ്വര്യ റായ്, അജയ് ദേവ്ഗണ്, പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം ഭാരതീയരുടെയും പേരുകളും പാനമ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തെത്തിയിരുന്നു.
പനാമ പേപ്പറില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള ഭാരതീയര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കള്ളപ്പണ നിക്ഷേപമുള്ള ഭാരതീയര്‍ക്കെതിരെ ഐടി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: