തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 80. 94 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയത്തില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായി. 83.96 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം.
ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം തീരെ കുറയാതിരിക്കാന്‍ ഹയര്‍ സെക്കന്‍ഡറിക്ക് മോഡറേഷന് ഏര്‍പ്പെടുത്തിയാണ് ഫലം നിര്‍ണയിച്ചത്. 2,033 സ്കൂള്‍ ഗോയിങ് റെഗുലര്‍ വിഭാഗത്തില്‍നിന്നായി 3,61,683 പേര് പരീക്ഷയെഴുതിയതില്‍ 2,92,753 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹരായി. 1,90,536 പെണ്‍കുട്ടികളില്‍ 1,67,167 പേര് (87.74) വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളില്‍ പരീക്ഷയെഴുതിയ 1,71,146 പേരില്‍ 1,25,586 പേര് ഉപരിപഠനത്തിന് യോഗ്യരായി.
വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ (84.86) ജില്ലയും പിന്നില്‍ പത്തനംതിട്ട (72.4) ജില്ലയുമാണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോള്‍ നൂറുമേനി വിജയം നേടിയ സ്കൂളുകള്‍ കൂടി. 9,870 വിദ്യാര്‍ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചത്. ഇതില്‍ 6,905 പെണ്‍കുട്ടികളും 2,965 ആണ്‍കുട്ടികളും ഉള്‍പ്പെടും. സയന്‍സ് വിഭാഗത്തില്‍നിന്ന് 8,120 പേര്‍ക്കും ഹ്യൂമാനിറ്റീസില്നിന്ന് 364 പേര്‍ക്കും കൊമേഴ്സില്‍നിന്ന് 1,386 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 10,839 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നത്.
27,382 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിന് മുകളിലോ നേടിയപ്പോള്‍ 40,571 പേര് എല്ലാ വിഷയത്തിനും ബി പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 58,750 പേര്‍ക്ക് ബി ഗ്രേഡും 76,527 പേര്‍ക്ക് സി പ്ലസ് ഗ്രേഡും 77,573 പേര്‍ക്ക് സി ഗ്രേഡും 2,086 പേര്‍ക്ക് ഡി പ്ലസ് ഗ്രേഡും 68,199 പേര്‍ക്ക് ഡി ഗ്രേഡും ലഭിച്ചു. ഏറ്റവും കൂടുതല്‍ എ പ്ലസ് ഗ്രേഡിനര്‍ഹരാക്കിയ ജില്ല കൊല്ലമാണ്- 1111. കഴിഞ്ഞവര്‍ഷം ഇത് തിരുവനന്തപുരം ജില്ലയായിരുന്നു.
സംസ്ഥാനത്തെ 72 സ്കൂളുകള്‍ നൂറുമേനി വിജയം നേടി. കഴിഞ്ഞവര്‍ഷം 59 സ്കൂളുകള്‍ക്കായിരുന്നു നൂറുമേനി. 30ല്‍താഴെ വിജയശതമാനമുള്ള 107 സ്കൂളുകളാണുള്ളത്. 125 വിദ്യാര്‍ഥികള്‍ക്ക് 1,200ല്‍ 1,200 മാര്‍ക്കും കരസ്ഥമാക്കി മികവുപുലര്‍ത്തി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ (826 പേര്) പരീക്ഷയ്ക്ക് സജ്ജരാക്കിയ പട്ടം സെന്റ് മേരീസ് സ്കൂള്‍ 93.22 ശതമാനം പേരെ ഉപരിപഠനത്തിന് അര്‍ഹരാക്കി.
ഒന്നാംവര്‍ഷ പരീക്ഷയുടെ സ്കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് ഇരട്ടമൂല്യനിര്‍ണയം നടത്തിയാണ് സ്കോര്‍ കണക്കാക്കിയത്. രണ്ട് മൂല്യനിര്‍ണയങ്ങള്‍ തമ്മില്‍ 10 ശതമാനത്തിലധികം വ്യത്യാസം വന്ന പേപ്പറുകള്‍ മൂന്നാമതും മൂല്യനിര്‍ണയം നടത്തിയതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.
പരീക്ഷാ ഫലം www.kerala.gov.in, www.dhs ekerala.gov.in, www.kerala results.nic.in, www.res ults.itschool. gov.in, www.cdit.org, www.exam results. kerala.gov.in, www.prd.kerala.gov.in, www.resu lts.nic.in, www.education kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: