ചേര്‍ത്തല: തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ ബാലകൃഷ്ണപിള്ളയെ പങ്കെടുപ്പിച്ചതിനെ ചൊല്ലി ഇടതുപാളയത്തില്‍ അഭിപ്രായ ഭിന്നത. ചേര്‍ത്തലയിലെ ഇടതു സ്ഥാനാര്‍ത്ഥി പി. തിലോത്തമന്റെ പ്രചരണാര്‍ഥം മരുത്തോര്‍വട്ടത്ത് നടന്ന പൊതുസമ്മേളനത്തിലാണ് ബാലകൃഷ്ണപിള്ള സംസാരിച്ചത്.
ഇതിനെതിരെ വിഎസ് പക്ഷത്തെ പ്രമുഖര്‍ പരസ്യമായി രംഗത്തെത്തുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായാണ് സൂചന. വിഎസിന്റെ നിയമ പോരാട്ടത്തിലൂടെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്ന ബാലകൃഷ്ണ പിളളയെ പ്രചാരണ പരിപാടിയില്‍ പങ്കെടുപ്പിച്ചത് വിഎസിനെ അപമാനിക്കാനാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരുടെ വാദം.
ബാലകൃഷ്ണപിള്ളയുടെയും ഗണേഷ്കുമാറിന്റെയും ഇടതുപാളയത്തിലേക്കുള്ള വരവിന് മറ്റ് നേതാക്കള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും വിഎസ് ഇതേക്കുറിച്ച ്പ്രതികരിക്കാത്തതാണ് ഒപ്പം നില്‍ക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നത്. കാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന പറഞ്ഞ എം.സ്വരാജിനു വേണ്ടി പോലും പ്രചാരണത്തിന് ഇറങ്ങിയതും, ഗണേഷ്കുമാറിന്റെ കാര്യം ജനം തീരുമാനിക്കുമെന്ന് വിഎസ് പറഞ്ഞതും അച്ഛനോടും മകനോടും നേതാവിനുള്ള അതൃപ്തിയാണെന്നാണ് അനുകൂലികളുടെ വാദം.
ഇതെ ചൊല്ലി ഉടലെടുത്ത വിവാദം മുറുകിയതോടെ ഒരു വിഭാഗം പ്രചാരണ രംഗത്തു നിന്ന് പിന്‍വാങ്ങുമെന്ന നിലപാടിലാണ്. തര്‍ക്കം രൂക്ഷമായതോടെ ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിക്കുവാന്‍ നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ പിള്ളയെ ചൊല്ലി ഉടലെടുത്ത ആശയക്കുഴപ്പം നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.
ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലത്തിലെ ഇടതു വോട്ടുകള്‍ ചിതറുന്നതിന് ഇത് കാരണമാകുമെന്ന സൂചനകള്‍ ഉയര്‍ന്നതോടെ ഇതിനെ പ്രതിരോധിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: