നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ദളിത് യുവതി ജിഷയുടെ നിഷ്ഠുര കൊലപാതകം അടിവരയിടുന്നത് കേരളം സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമാണെന്നാണ്.
നാലുവര്‍ഷം മുന്‍പ് ദല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവത്തിനോടാണ് ജിഷയുടെ ബലാത്സംഗ-കൊലപാതകത്തെ പലരും വിശേഷിപ്പിക്കുന്നതെങ്കിലും അതിലുമൊക്കെ അപ്പുറത്ത് സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് ജിഷയുടെ ഘാതകന് കാണിച്ചത്.
ദളിതര്‍ക്കു മാത്രമല്ല, പെണ്മക്കളുള്ള അമ്മമാരുടെ നെഞ്ചില്‍ തീ കോരിയിടുന്നതാണ് ഈ സംഭവം. ഈ കൊടുംകൊലപാതകം കേരളത്തിനുതന്നെ അപമാനമാകുന്നത് ഈ കൊലപാതക രീതി സമനില തെറ്റിയ ഒരു സമൂഹത്തിന്റെ സമീപനവൈകൃതങ്ങള് വെളിപ്പെടുത്തുന്നു എന്നതിനാലാണ്.
ജിഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ ഇരുപതോളം മുറിവുകള്‍ കണ്ടെത്തിയെന്നും വലിയ ഏതോ ആയുധം ഉപയോഗിച്ച് രഹസ്യഭാഗം കുത്തിക്കീറി കുടല്‍മാല ഉള്‍പ്പെടെ ആന്തരികാവയവങ്ങള്‍ പുറത്തുവന്നിരുന്നുവെന്നും തലയ്ക്കുപിന്നില്‍ കമ്പികൊണ്ടടിച്ച വലിയ മുറിവുണ്ടായിരുന്നുവെന്നും നെഞ്ചിലും കഴുത്തിലും താടിയിലും കത്തികൊണ്ട് മുറിവേല്‍പ്പിച്ചിരുന്നുവെന്നും തെളിഞ്ഞു. ലൈംഗിക വൈകൃതത്തോടൊപ്പം തന്റെ കിരാതമായ മാനസികാവസ്ഥയും കുറ്റവാളി വെളിപ്പെടുത്തിയിരിക്കുന്നു.
കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി മാറിയെന്ന് സൂര്യനെല്ലി സംഭവവും വിതുര, തോപ്പുംപടി സംഭവങ്ങളും മറ്റും തെളിയിച്ചുകഴിഞ്ഞതാണ്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 2011 നും 2015 നും ഇടയ്ക്ക് 5918 ബലാത്സംഗ കേസുകളാണുണ്ടായത്.
2001-2011 കാലഘട്ടത്തില്‍ ഇത് 2809 ആയിരുന്നു എന്നത് അടിവരയിടുന്നത് സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങളുടെ ഗ്രാഫ് ഉയരുന്നുവെന്നാണ്. ഈ വര്‍ഷം മൂന്നുമാസത്തിനുള്ളില്‍ തന്നെ 323 ബലാത്സംഗങ്ങളും 1259 ശാരീരികാതിക്രമങ്ങളും 175 സ്ത്രീപീഡനങ്ങളും നടന്നുകഴിഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ ഒരുദിവസം മൂന്നു ബലാത്സംഗങ്ങള്‍ എന്ന നിലയിലായിരിക്കുന്നു ഔദ്യോഗിക കണക്കുകള്‍. എണ്ണം ഇതില്‍ കൂടുതലാകാനാണ് സാധ്യത. ബലാത്സംഗങ്ങളാണ് ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കാരണം പെണ്‍കുട്ടികള്‍ അതിന് വൈമുഖ്യം കാണിക്കുന്നതാണ്. ബലാത്സംഗ വാര്‍ത്ത വന്നാല്‍ അത് മാധ്യമങ്ങളില്‍ ആഘോഷമാക്കുമ്പോള്‍ പെണ്‍കുട്ടിയുടെ ഭാവി നശിക്കുമെന്ന ഭീതിയാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന മനഃസ്ഥിതിയില്‍ നിന്നും വ്യതിചലിക്കാന്‍ കാരണം.സംസ്ഥാന വനിതാ കമ്മീഷന് പറയുന്നത് ഈ ബലാത്സംഗ-ലൈംഗിക പീഡന വര്‍ധന ഇപ്പോള്‍ തഴച്ചുവളരുന്ന ഉപഭോഗ സംസ്കാരവും, മറുനാടന്‍ തൊഴിലാളികളുടെ വര്‍ധനയും, ദൃശ്യമാധ്യമങ്ങളുടെ സ്വാധീനവും മറ്റും കൊണ്ടാണ് എന്നാണ്.
കേരളത്തില്‍ സ്ത്രീ സുരക്ഷ അപ്രത്യക്ഷമായത് പെണ്‍വാണിഭം ഒരു ബിസിനസ്സ് ആയപ്പോഴാണ്. സൂര്യനെല്ലി, പറവൂര്‍, വിതുര പെണ്‍വാണിഭങ്ങള്‍ ഇപ്പോഴും ജനമനസ്സില്‍ മായാതെ നില്ക്കുന്നു. പറവൂര്‍ പെണ്‍വാണിഭത്തിലേക്ക് ഒരച്ഛന് സ്വന്തം മകളെ പീഡിപ്പിച്ചശേഷം വിറ്റത് ഒരുലക്ഷം രൂപയ്ക്കായിരുന്നു. അമ്മമാരും പെണ്മക്കളെ പെണ്‍വാണിഭക്കാര്‍ക്ക് വിറ്റിരുന്നു. വിതുര പെണ്‍കുട്ടിയെ ജോലി വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ചാണ് കൊണ്ടുവന്നത്. അട്ടപ്പാടി, കരിപ്പൂര്‍, കോവളം, കോതമംഗലം, കൊല്ലം, വാഗമണ്‍, തോപ്പുംപടി മുതലായ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പെണ്വാണിഭത്തിനെത്തിച്ചിരുന്നു.
ഇപ്പോള്‍ പെണ്‍വാണിഭം ഓണ്‍ലൈനും ആയി. ഇന്റര്‍നെറ്റിന്റെ വരവോടെ, ഫേസ്ബുക്കിലും മറ്റും ചാറ്റ് ചെയ്ത് പെണ്‍കുട്ടികളെയും സ്ത്രീകളെയും കുടുക്കി പെണ്‍വാണിഭത്തിലെത്തിക്കുന്നു. ഇതിന്റെ ദൃഷ്ടാന്തമായിരുന്നല്ലോ ചുംബനസമര നേതാക്കളായ പശുപാലനും രശ്മിയും ഫഌറ്റില്‍ നടത്തിവന്ന പെണ്‍വാണിഭം.
കേരളം അറിയപ്പെട്ടിരുന്നത് പെണ്മലയാളം എന്നായിരുന്നു. മാതൃദായക്രമം നിലനിന്നിരുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കായിരുന്നു മേല്‍ക്കൈ. എന്റെ അമ്മ പറയാറുണ്ടായിരുന്നു. അമ്മയുടെ അമ്മൂമ്മയുടെ മടിയിലായിരുന്നു താക്കോല്‍ക്കൂട്ടമെന്ന്. ആണ്മക്കള്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയോട് ചോദിക്കണമായിരുന്നു.
മാതൃദായക്രമം പിതൃദായക്രമത്തിന് വഴിമാറിയപ്പോള്‍ സ്ത്രീ വലിയൊരളവോളം അടിമയായി. ശയനസുഖം നല്‍കാനും ഭക്ഷണം പാകം ചെയ്യാനും കുട്ടികളെ പ്രസവിച്ച് വളര്‍ത്താനും മറ്റുമുള്ള വെറും ഉപകരണമായി അവള് മാറി. സ്ത്രീ-പുരുഷ തുല്യത ഭരണഘടനയില്‍ മാത്രം ഒതുങ്ങി. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ല. എന്തുകൊണ്ട് എന്ന് ഞാന്‍ ഒരിക്കല്‍ ഒരു മന്ത്രിയോട് ചോദിച്ചപ്പോള്‍ ”പിന്നെ വീട്ടില്‍ ഞങ്ങള്‍ക്ക് ആര് കഞ്ഞിവച്ചു തരും?” എന്നായിരുന്നു മറുചോദ്യം. ഇന്ന് കേരളത്തിലെ 73 ശതമാനം സ്ത്രീകളും തങ്ങള്‍ വെറും ഉപകരണങ്ങളായി മാറിയെന്ന് തിരിച്ചറിയുന്നു.
1993 ല്‍ യു എന്‍ ഡിക്ലറേഷന്‍ ഫോര്‍ എലിമിനേഷന് ഓഫ് വയലന്‍സ് എഗയിന്‍സ്റ്റ് വുമന്‍ എന്ന ബില്‍ പാസ്സാക്കിയശേഷം പറഞ്ഞത് സ്ത്രീ-പുരുഷ സമത്വം ഇല്ലാത്തതിനാലാണ് ഇത് വേണ്ടിവന്നത് എന്നാണ്.
ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ കേരളം വികസിത സംസ്ഥാനമാണ്. പക്ഷെ ഇവിടെ 47.27 ശതമാനത്തിന്റെ വേതനം 1000-1500 രൂപയ്ക്ക് ഇടയിലാണ്. 16.36 ശതമാനമാണ് 10,000 രൂപയ്ക്ക് മുകളില്‍ നേടുന്നത്.
ഇവിടെ രണ്ടുവയസ്സുള്ള കുഞ്ഞിനെ മുതല്‍ 85 വയസ്സായ വൃദ്ധയെവരെ ബലാത്സംഗത്തിനിരയാക്കുന്നു. ഒരുദിവസം ഇത്തരത്തിലുള്ള ആറു സംഭവങ്ങളെങ്കിലും നടക്കുന്നു. കൊച്ചിയാണ് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ നഗരമെന്നും പഠനങ്ങള്‍ പറയുന്നു. ഇവിടെ കുറ്റകൃത്യനിരക്ക് 42.4 ശതമാനമാണ്. ദേശീയ ശരാശരിയുടെ ഇരട്ടി. 2012 ല്‍ മാത്രം 9758 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തിലെ പുരുഷസമൂഹത്തിന് മൂല്യബോധം ഇല്ലെന്നല്ലേ ഇതെല്ലാം തെളിയിക്കുന്നത്? ജോലി സ്ഥലത്തുള്ള ലൈംഗികപീഡനവും ഇവിടെ കൂടുതലാണ്. ഇതെല്ലാം തടയാന്‍ അനേകം നിയമങ്ങളുണ്ട്. പക്ഷേ ദല്‍ഹിയിലെ നിര്‍ഭയയെ വെല്ലുന്ന നിര്‍ഭയയായി ജിഷ മാറി. കേരളത്തിലെ കുറ്റകൃത്യ നിരക്ക് 20.3 ആയപ്പോള്‍ സ്ത്രീകളുടെ നേരെയുള്ള ആക്രമണങ്ങളില്‍ 100 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
ഇത്തരം അക്രമങ്ങള്‍ ഇല്ലാതാകണമെങ്കില്‍ സ്ത്രീ പദവി ഉയരണം. സാമൂഹ്യ വൈരുദ്ധ്യങ്ങള്‍ തുടച്ചുമാറ്റണം. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും (സൗമ്യയെപ്പോലെ) കലാലയങ്ങളിലും-എന്തിനധികം സ്വന്തം വീടുകളില്‍പോലും സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരതകള്‍ വര്‍ധിച്ചുവരുന്നത് തെളിയിക്കുന്നത് കേരളത്തിലെ ഒരു വലിയ സംഘം പുരുഷന്മാര് ലൈംഗിക വൈകൃതങ്ങള്ക്കടിമയാണെന്നല്ലേ?
കോഴിക്കോട് അജിതയുടെ ശ്രമഫലമായിരുന്നല്ലോ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം പുറത്തുകൊണ്ടുവന്നത്. രാഷ്ട്രീയ ഉന്നതര്‍ ഉള്‍പ്പെട്ട ആ കേസില്‍ നടപടി എങ്ങുമെത്താതെ ജമീല എന്ന ഇരയെ ഗള്‍ഫിലേക്ക് കയറ്റിയയച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഗര്‍ഭിണികളാക്കി മുങ്ങുന്ന കാമുകന്മാര് ധാരാളമാണ്. 14 കാരിയായ സ്വന്തം മകളെ രണ്ടാനച്ഛന് ലൈംഗിക പീഡനത്തിനിരയാക്കി മറ്റുള്ളവര്‍ക്ക് കാഴ്ചവച്ച് പണമുണ്ടാക്കുന്നതിന് മാതാവ് കൂട്ടുനില്‍ക്കുന്നു. ബുദ്ധിമാന്ദ്യമുള്ള, സംസാരശേഷി കുറഞ്ഞ കുട്ടിയെ സ്വന്തം ബാപ്പയുടെ സഹോദരന് ഗര്‍ഭിണിയാക്കിയ സംഭവത്തെപ്പറ്റിയും അജിത പറയുന്നു.
കേരളത്തിലെ സ്ത്രീകള്‍ തെളിയിക്കുന്നത് വിദ്യാഭ്യാസം സാമൂഹ്യ അവബോധമോ, അക്രമങ്ങളെ ചെറുക്കാനുള്ള ധൈര്യമോ അവര്‍ക്ക് പ്രദാനം ചെയ്യുന്നില്ല എന്നാണ്. സ്ത്രീയെക്കാള്‍ കായികശേഷി കൂടിയ പുരുഷന് സ്ത്രീയെ കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്തുന്നു. സ്ത്രീ എന്തെങ്കിലും ആയുധം കരുതണം എന്നുപദേശിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ജിഷ തന്റെ തലയിണയുടെ അടിയില്‍ കത്തി സൂക്ഷിച്ചിരുന്നു എന്ന വസ്തുതയാണ്. പെട്ടെന്നുള്ള, അവിചാരിതമായ പുരുഷാക്രമണത്തെ ചെറുക്കാന്‍ കത്തിയെടുക്കാന്‍ പോലും ജിഷക്കായില്ല.
കേരളത്തില്‍ സ്ത്രീകളെയല്ല ബോധവല്‍ക്കരിക്കേണ്ടത്, പുരുഷന്മാരെയാണ്. ഇന്ന് മലയാളികളില്‍ പലരും മദ്യപാനികളും മയക്കുമരുന്നടിമകളുമാണ്. അപ്പോള്‍ അവരില്‍ ലീനമായ ലൈംഗിക വൈകൃതവും ക്രൂരതയും എല്ലാം ഉണരുന്നു. അമ്മയെയോ പെങ്ങളെയോ മകളെയോ തിരിച്ചറിയാത്ത തരത്തില്‍ മൂല്യച്യുതി സംഭവിച്ചവരാണ് കേരളത്തിലെ നല്ലൊരു ശതമാനം പുരുഷന്മാര്.
സ്ത്രീ പീഡിപ്പിക്കപ്പെട്ടാലും അത് സ്ത്രീകളുടെ കുറ്റമായിട്ട്, അവള് ക്ഷണിച്ചുവരുത്തിയതായിട്ടാണ് സമൂഹം വിലയിരുത്തുന്നത്. പത്തുകൊല്ലം ഭരതനാട്യം പഠിച്ച, നിയമവിദ്യാര്‍ത്ഥിനിയായ, ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത, എന്നാല്‍ നിരന്തരം ദ്രോഹിക്കപ്പെട്ട ജിഷയെ മൃഗീയമായി കൊലചെയ്യാന്‍ തക്ക മാനസിക വൈകല്യമുള്ള പുരുഷന്മാര് കേരളത്തിലുണ്ട് എന്ന വസ്തുത നടുക്കമുണ്ടാക്കുന്നതാണ്.
നൂറു ബലാത്സംഗങ്ങളും ചുട്ടുകൊല്ലലും ആത്മഹത്യകളും നടന്നാലും കൂസലില്ലാതെ മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരാണിവിടെ ഭരിക്കുന്നത്. ജിഷയുടെ കൊലപാതകം നടന്ന് ഇത്രദിവസമായിട്ടും പോലീസിന് ഒരു തുമ്പും ലഭിക്കാത്തത് ഇതിന് തെളിവാണ്.
കേരളത്തിലേക്ക് മറുനാടന്‍ തൊഴിലാളികള്‍ വന്‍തോതില്‍ കുടിയേറിയിരിക്കുന്നത് വിപത്സൂചനകളാണ് നല്‍കുന്നത്.
എവിടെപ്പോയി ജോലി ചെയ്യാനും ഒരു പൗരനവകാശമുണ്ടെങ്കിലും മോഷണവും സ്ത്രീപീഡനവും മറ്റും തൊഴിലാക്കിയവര്ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണം.
ലൈംഗികാതിക്രമത്തിനിരയാകുന്നവരെ കുറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യാതെ ഇത്തരം വൈകൃതങ്ങളെ തുടച്ചുമാറ്റാനാണ് നാം ശ്രമിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: