അമ്പലപ്പുഴ: തീരമേഖലയിലെ സിപിഎമ്മിന്റെതട്ടിപ്പു വാഗ്ദാനങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും അതിനു മുമ്പ് പലവട്ടം ഭരിച്ചിട്ടും തീരമേഖലയിലെ വികസനങ്ഹളെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ അതേ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയതാണ് തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമാകുന്നത്. നിരന്തരം കടല്‍ക്ഷോഭമുണ്ടാകുന്ന സ്ഥലത്ത് പുലിമുട്ടോടെ കടല്‍ഭിത്തി എന്ന വാഗ്ദാനം ശുദ്ധ തട്ടിപ്പാണെന്ന് ഇവര്‍ പറയുന്നു. നിലവില്‍ കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് തെരുവില്‍ കിടക്കുന്നവരെ തിരിഞ്ഞുനോക്കാന്‍ ഇക്കാലമത്രയും എംഎല്‍എ തയ്യാറായിട്ടില്ല. പകരം മത്സ്യത്തൊഴിലാളികളെ ഒറ്റപ്പെടുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി ഒത്തുകളിക്കുന്ന നയമാണ് എംഎല്‍എ സ്വീകരിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തി തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിനെ തകര്‍ത്തു. എന്നാല്‍ തെരഞ്ഞെടുപ്പു വാഗ്ദാനത്തില്‍ ഹാര്‍ബര്‍ വികസനം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നു.
തീരദേശ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു കിടന്നിട്ടും ഇതിനു പണം അനുവദിക്കാന്‍ തയ്യാറാകാതെ റോഡ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഇതുവഴിയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ട് എംഎല്‍എ ഇതുവരെ പ്രതികരിച്ചില്ല. പതിറ്റാണ്ടുകളായി അവഗണനയില്‍ കിടക്കുന്ന പുന്നപ്ര ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മ്മാണം സംബന്ധിച്ച് നിയമസഭയില്പോ ലും ചോദ്യം ഉന്നയിക്കാത്ത എംഎല്‍എ ഹാര്‍ബര്‍ നിര്‍മ്മിക്കുമെന്നും വളഞ്ഞവഴിയില്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ നിര്‍മ്മിക്കുമെന്നും വികസന വാഗ്ദാനങ്ങളില്‍ പറയുന്നു. പറവൂരിലെ ഗ്ലൂക്കോ അമീന് ഫാക്ടറിയുടെ നിര്‍മ്മാണം ഉപേക്ഷിച്ചിട്ട് ഇതിനെതിരെയും എംഎല്‍എ പ്രതികരിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഗ്ലൂക്കോ അമീന് ഫാക്ടറി പൂര്‍ത്തീകരിക്കുമെന് നാട്ടുകാര്‍ക്ക് വാഗ്ദാനം നല്കുന്നു.
മണ്ണെണ്ണ പെര്‍മിറ്റ് ഇടനിലക്കാര്‍ സ്വന്തമാക്കിയിട്ട് ഒരിക്കല്‍പോലും പ്രക്ഷോത്തിന് സിപിഎം തയ്യാറായിരുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പുറക്കാട് ഗവ. ഐടിഐ ഇപ്പോഴും സ്വന്തം സഖാവിന്‍രെ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഖാവിന് വാടക നല്കാന് വേണ്ടി ഐടിഐക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല. ഈ സാഹചര്യത്തില്‍ സ്ഥലം കണ്ടെത്തി ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം.
പഞ്ഞമാസത്തില്‍ കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം മത്സ്യത്തൊഴിലാളികള്‍ക്ക് മുടങ്ങിയിട്ട് സിപിഎം ഉള്‍പ്പെടെയുള്ള ഒരു ഇടതു സംഘടനകളും പ്രക്ഷോഭം നടത്തിയിട്ടില്ല. എന്നാല്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കൃത്യമായി വിതരണം നടത്തുമെന്ന് പ്രഖ്യാപനം മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞദിവസം പുന്തല ജങ്ഷനില്‍ നിന്നും ഇത്തരത്തിലുള്ള പ്രഖ്യാപനത്തെ മത്സ്യത്തൊഴിലാളികള്‍ ചോദ്യം ചെയ്തിരുന്നു. രക്ഷയില്ലാതെ സഖാക്കള്‍ മങ്ങിയതും വിവാദമായിരുന്നു. ഇടതു വലതു മുന്നണികള്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മത്സ്യമേഖലയ്ക്ക് നല്കുന്ന തട്ടിപ്പു വാഗ്ദാനങ്ങള്‍ ഇനി നടക്കില്ലെന്ന് ഇവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. മണ്ഡലത്തിലെ എല്ലാ തീരമേഖലകളിലും ബിജെപിക്ക് അനുകൂലമായി മത്സ്യത്തൊഴിലാളികള്‍ വോട്ടു ചെയ്യുമെന്ന് വിവിധ മത്സ്യത്തൊഴിലാളി സാംസ്കാരിക സംഘടനകളും പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: