അഞ്ചല്‍: കടുത്ത വേനലിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും കത്തിക്കയറുമ്പോള്‍ അരനൂറ്റാണ്ടിനപ്പുറമുള്ള തെരഞ്ഞെടുപ്പിന്റെ ഓര്‍മ്മകളും മലയാളിയെ ത്രസിപ്പിക്കുന്നു.
കേരളത്തില്‍ ആദ്യമായി ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ക്ക് എതിരെ രംഗത്തുവന്നത് ഭാരത കേസരി മന്നത്ത് പത്മനാഭനായിരുന്നു. 1959ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന വിമോചന സമരമായിരുന്നു മന്നത്തിന് ഭാരത കേസരിയെന്ന പേര് ചാര്‍ത്തികൊടുത്തത്.
ഇഎംഎസ് സര്‍ക്കാര്‍ നടത്തിയ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് എതിരെ അദ്ദേഹം ആഞ്ഞടിച്ചു. ലോകാരംഭം മുതലേ കെട്ടിപ്പടുത്തുവന്നിട്ടുള്ള ധര്മ്മസംഹിതകളെല്ലാം കീഴ്മേല്‍മറിച്ച് ക്ഷേമവും ശാന്തിയും ഇല്ലാതാക്കി അക്രമവും അസംതൃപ്തിയും കൊണ്ട് ലോകത്തെ കുട്ടിച്ചോറാക്കുന്ന വിഷമാണ് കമ്മ്യൂണിസമെന്നും അതില്‍നിന്ന് ലോകത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകസംഹാരത്തിനായി പുറപ്പെട്ടിരിക്കുന്ന കമ്മ്യൂണിസത്തെ കേരളത്തില്‍ നിന്നും ഭാരതത്തില്‍ നിന്നും പറിച്ചുകളയണമെന്നായിരുന്നു ഉദ്ബോധനം.
‘അധികാരത്തില്‍ വന്ന ഉടന്‍ പോലീസിനെ നിര്‍വീര്യമാക്കി. കമ്മ്യൂണിസ്റ്റ് സെല്ലുകള്‍ പോലീസ് ഭരണം നിയന്ത്രിച്ചു. സ്ത്രീകള്‍ക്ക് പോലും വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാതായി. ഉദ്യോഗങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്കായി മാറ്റിവെച്ചു. കമ്മ്യൂണിസ്റ്റുകാരല്ലെങ്കില് സര്‍ക്കാരില്‍ നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാതെയായി. ദേശീയതയേയും നേതാക്കളെയും പുച്ഛിച്ചുതള്ളി. പാഠപുസ്തകങ്ങളില്‍ സ്റ്റാലിനും ലെനിനും ജനനായകരായി സ്ഥാനം പിടിച്ചു. റഷ്യക്ക് പാഠപുസ്തകങ്ങളിലൂടെ സ്തുതി ഗീതം പാടി.
സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും കണികപോലും അനുഭവിക്കാന്‍ സാധ്യമല്ലാതായി’ അദ്ദേഹം പറഞ്ഞു. ‘കമ്മ്യൂണിസ്റ്റുകള്‍ കേരളത്തിലെ ജനങ്ങളെ ചൈനയിലേക്ക് കൊണ്ടു പോകാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. മാതൃദ്രോഹികളെന്നാണ് അവരെ പറയേണ്ടത്. ചൈനാക്കാര്‍ക്ക് നമ്മളെ അവര്‍ ഒറ്റുകൊടുക്കുകയല്ല. നേരെ തീറെഴുതികൊടുക്കുകയാണ് അവര്‍ ചെയ്യുന്നത്.’ ഇന്ത്യ- ചൈന യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിച്ച ഇന്ത്യവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് മന്നത്താചാര്യന് പറഞ്ഞു
നമ്മുടെ ആത്മാഭിമാനവും പൗരുഷവും സത്യസന്ധതയും നിലനിര്‍ത്തുകയും കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ കൂടെ നില്‍ക്കുന്നവര്‍ക്കും വോട്ട് നല്‍കാതിരിക്കുകയുമാണ് ഇന്നത്തെ ആവശ്യം എന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ഇന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടവും തന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് മന്നത്താചാര്യനെ കൂട്ടുപിടിക്കുന്ന ആര്. ബാലകൃഷ്ണപിള്ളയ്ക്കും ആചാര്യന് കണക്കിന് കൊടുത്തിട്ടുണ്ട്. മന്നത്തിനെതിരെ പോലും ഇന്നത്തേതുപോലെ പിള്ള വ്യാജ ആരോപണങ്ങളുന്നയിച്ചതായിരുന്നു കാരണം.
1967ല്‍ കൊട്ടാരക്കരയില്‍ നടക്കുന്ന കോണ്‍ഗ്രസ് റാലിയിലാണ് മന്നത്ത് പത്മനാഭന് ബാലകൃഷ്ണപിള്ളയുടെ കള്ള ആരോപണത്തിനും ഭീഷണിക്കത്തിനും മറുപടി കൊടുത്തത്. മുന്‍പ് കളത്തില്‍ വേലായുധന്നായര്ക്കെതിരെ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ മത്സരിച്ചിരുന്നു. അന്ന് ബാലകൃഷ്ണപിള്ളക്ക് വേണ്ടി മന്നം കൊട്ടാരക്കരയില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ പിന്നീട് ബാലകൃഷ്ണപിള്ള ഇടതുപക്ഷത്തില്‍ ചേക്കേറി മന്നത്തിനെ യൂദാസെന്നും വര്‍ഗവഞ്ചകനെന്നും വിളിച്ചിരുന്നു.
മുന്‍ തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ളയെ വിജയിപ്പിക്കണമെന്ന മന്നത്തിന്റെ ടേപ്പ് വച്ച് ബാലകൃഷ്ണപിള്ള തെറ്റിദ്ധാരണ ജനിപ്പിച്ച് പ്രസംഗിപ്പിച്ചതിനെതിരെ ആചാര്യന് തന്നെ കൊട്ടാരക്കരയില്‍ പ്രസംഗിച്ചിട്ടുണ്ട്. 1885ല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിദ്ധീകരിച്ച പത്മനാഭന്റെ പ്രസംഗങ്ങളില്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ നായര്‍ സമുദായത്തെ രണ്ടായി പിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കള്ള എഴുത്തുകളും ഭീഷണി കത്തുകളും എഴുതിക്കുന്നുണ്ടെന്നും പുസ്തകത്തിലൂടെവ്യക്തമാക്കുന്നു.
മന്നത്ത് പത്മനാഭന് തന്റെ ദൈവമാണെന്ന് പിള്ള പറയുന്നുണ്ടെങ്കില്‍ ആ ദൈവത്തോടൊപ്പമല്ലേ നില്‍ക്കേണ്ടതെന്നായിരുന്നു ആചാര്യന്റെ ചോദ്യം. മന്നത്ത് പത്മനാഭന് തുറന്നെതിര്‍ത്ത കമ്മ്യൂണിസ്റ്റുകളും പിള്ളയും എന്ന് ഒരു കൊടിക്കൊമ്പില് ഒരുമിച്ച് പിടിക്കുമ്പോള്‍ കൊട്ടാരക്കരയിലെയും പത്തനാപുരത്തെയും പഴമക്കാരുടെ മനസ്സില്‍ ത്രസിച്ചുനില്‍ക്കുന്നത് മന്നത്ത് പത്മനാഭന്റെ ഉജ്ജ്വലമായ വാക്കുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: