തിരുവനന്തപുരം: വോട്ടെടുപ്പ് തീയതി അടുക്കുംതോറും സിപിഎം-കോണ്‍ഗ്രസ് മുന്നണികളുടെ സമനിലതെറ്റി. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യ (എന്‍ഡിഎ)ത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ധിച്ച പിന്തുണയാണ് അവരുടെ മനസ്സമാധാനം തകര്‍ക്കുന്നത്. കഴിഞ്ഞ കാലങ്ങളിലൊക്കെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ജയിച്ചേക്കാന്‍ സാധ്യതയുള്ളിടത്ത് വോട്ടുമറിച്ച് ബിജെപിയെ തോല്പിക്കാനവര്ക്കായി.
എന്നാല്‍ ഇത്തവണ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേരളമാകെ തൃകോണമത്സരം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ബിജെപിക്ക് ലഭിച്ച 15 ശതമാനത്തിലധികം വോട്ടിനൊപ്പം പുതിയ കൂട്ടുകെട്ടാണ് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഭയപ്പെടുത്തുന്നത്.
സി.കെ.ജാനുവിന്റെ പാര്‍ട്ടി മുതല്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ സംഘടനവരെ ഒരു ചരടില്‍ കോര്‍ത്ത മാലപോലെയായി. ബിഡിജെഎസ് എന്ന പുതിയ കക്ഷിയില്‍ കെപിഎംഎസ് പോലുള്ള സംഘടനകളുടെ ശക്തമായ സാന്നിധ്യമുണ്ട്.
പി.സി.തോമസിന്റെ കേരളാ കോണ്‍ഗ്രസും തന്ത്രിമുതല് തങ്ങള്‍ വരെയുള്ള സ്ഥാനാര്‍ത്ഥികളുമെല്ലാം കടുത്തമത്സരമാണ് സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തിന്റെ പരിഛേദമായി സംഭവിച്ച എന്‍ഡിഎ ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പമാണ്. ഭരണം പിടിക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്ന നേതാക്കളുടെ അവകാശവാദത്തെ ആദ്യമൊക്കെ പരിഹസിച്ച ഇടത്-വലത് മുന്നണി നേതാക്കള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നുപോലും നിശ്ചയമില്ലാതെ അന്ധാളിപ്പിലാണ്.
അതില്‍ നിന്നാണ് എന്തുവിലകൊടുത്തും ബിജെപി ജയിച്ചുകൂടെന്ന ഉറച്ച തീരുമാനവുമായി രംഗത്തുവരാന്‍ പ്രേരിപ്പിച്ചത്. ബിജെപി ഇവിടെ ജയിച്ചുകൂട എന്ന ഉപദേശമാണ് സോണിയാഗാന്ധി സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ളത്. തുടര്‍ന്നാണ് ഇടതുമുന്നണിക്കെതിരായ നിലപാടില്‍ ഇന്നലെ അയവുവരുത്തിയത്.
എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനുമെല്ലാം ബിജെപിയാണ് മുഖ്യശത്രു എന്ന നിലപാടിലെത്തി. കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ സിപിഎമ്മിനും മയം വന്നു.
ഹെലിക്കോപ്റ്റര്‍ അഴിമതിയെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത് അതുകൊണ്ടാണ്. മറ്റഴിമതികള് കോണ്‍ഗ്രസിലെ വിവിധ നേതാക്കളുമായി ബന്ധപ്പെട്ടതാണെങ്കില്‍ കോപ്റ്റര്‍ കേസ് ദല്‍ഹിയിലെ നമ്പര്‍ 10 ജന്‍പഥിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
നേരത്തെ തെരഞ്ഞെടുപ്പിന് ശേഷമേ ഇടത്-വലത് മുന്നണികള്‍ കൈകോര്ക്കൂവെന്ന് കരുതിയതാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ത്തന്നെ ധാരണവരും. അത്രമാത്രം എന്‍ഡിഎ മുന്നേറി.
പ്രധാനമന്ത്രിയുടെ വരവോടെ സംഭവിച്ച ആരവവും ആവേശവും എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ധര്‍മ്മടത്ത് ബാനര്‍ കീറിയതിന്റെ പേരില്‍ പിണറായിയുടെ അരിശവും ബിജെപിയെ നിയമസഭയുടെ പടിചവിട്ടാന്‍ അനുവദിക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും ഭയപ്പാടില്‍ നിന്നുത്ഭവിച്ചതാണ്. ഭരണം പിടിക്കാമെന്ന് പിണറായിയും തുടര്‍ഭരണം ഉറപ്പെന്ന് ഉമ്മന്‍ചാണ്ടിയും ധരിച്ചിരിക്കുമ്പോഴാണ് ഇരുവരും തരിച്ചിരിക്കുന്ന എന്‍ഡിഎ മുന്നേറ്റം.
സമനില തെറ്റിയ നേതാക്കള്‍ ഇനി ചെയ്യാന്‍ പോകുന്നതെന്തൊക്കെ എന്ന് വരും ദിവസങ്ങളിലറിയാം. നേതാക്കള്‍ എന്തുചെയ്താലും ഇവരുടെ അണികളും ജനങ്ങളും തന്നെയാകും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ജയം ഉറപ്പിക്കാന്‍ ശക്തമായി രംഗത്തിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: