കൊച്ചി: ബിജെപി-എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ നടത്തിയ കടുത്ത വിമര്‍ശനം പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയന്റെ തനിനിറം തുറന്നുകാട്ടുന്നു.
കൊലക്കേസിലെ പ്രതി മുഖ്യമന്ത്രിയാവാന്‍ കാത്തിരിക്കുന്നു എന്നാണ് കാസര്‍കോട്ട് നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോദി പറഞ്ഞത്. ”വര്‍ഷങ്ങള്‍ക്കുമുന്‍പ് നമുക്ക് നിരവധി പ്രവര്‍ത്തകരുടെ ജീവന് നഷ്ടപ്പെട്ടു. നമ്മുടെ പ്രവര്‍ത്തകനായിരുന്ന രാമകൃഷ്ണനെ കൊലചെയ്തത് നമുക്ക് മറക്കാനാവുമോ? ആ കൊലപാതകത്തില്‍ കുറ്റാരോപിതനായിരുന്ന വ്യക്തിയാണ് ഇന്ന് മുഖ്യമന്ത്രിയാവാന്‍ ആസൂത്രണം നടത്തുന്ന കമ്മ്യൂണിസ്റ്റ് നേതാവ്” എന്നാണ് മോദി വിമര്‍ശിച്ചത്.
1968 ല്‍ സിപിഎമ്മുകാര്‍ നടത്തിയ ആക്രമണത്തില്‍ വാടിക്കല്‍ രാമകൃഷ്ണന് എന്ന ആര്‍എസ്എസ് പ്രവര്ത്തകന് കൊലചെയ്യപ്പെട്ടതിനെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസിനെതിരെ സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആദ്യ കൊലപാതകമായിരുന്നു ഇത്. ഈ കേസില്‍ പിണറായി വിജയന് പ്രതിയായിരുന്നു. ഈ കൊലപാതകത്തോടെയാണ് പിണറായി പാര്‍ട്ടിയില്‍ ശ്രദ്ധേയനാവുന്നത്.
കണ്ണൂര്‍ ജില്ലയില്‍ സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയ നിരവധി കൊലപാതകങ്ങളില്‍ പല പാര്‍ട്ടി നേതാക്കളും പ്രതികളായിട്ടുണ്ട്. എന്നാല്‍ പിണറായി വിജയന് ഒരു കൊലക്കേസില്‍ പ്രതിയായിട്ടുള്ളതും അക്രമരാഷ്ട്രീയത്തില്‍ പിണറായിയുടെ പങ്കും മൂടിവയ്ക്കപ്പെടുകയായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ തെളിവുകള്‍ അവശേഷിക്കാതെ എങ്ങനെ കൊല്ലണമെന്ന കാര്യത്തില്‍ കേരളത്തിലെ സഖാക്കള്‍ ബംഗാള്‍ സഖാക്കളെ കണ്ടുപഠിക്കണമെന്ന് ഒരു പാര്‍ട്ടി യോഗത്തില്‍ പിണറായി പറഞ്ഞതായി കുറച്ചുനാള്മുന്പത്തെ വെളിപ്പെടുത്തല്‍ വിവാദമാവുകയുണ്ടായി.
എതിരാളികളെ കൊന്ന് ആഴത്തില്‍ കുഴിയെടുത്ത് ഉപ്പുംചാക്കിട്ട് മൂടണമെന്നാണത്രെ പിണറായി പറഞ്ഞത്.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാണ്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് പ്രമുഖായിരുന്ന ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി.ജയരാജന് ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നിഷേധിച്ചിരിക്കുകയാണ്.
തദ്ദേശ സ്വയംഭരണ-തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പാര്‍ട്ടി നേതാക്കളും കൊലക്കേസ് പ്രതികളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിലൂടെ പിണറായിയുടെ മുഖംമൂടിയും അഴിഞ്ഞുവീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: