പാനൂര്‍: പാനൂരിലും കൂത്തുപറമ്പിലും താരപ്രഭയുടെ അലയൊലി തീര്‍ത്ത് ഭരത് സുരേഷ്ഗോപി. ഇന്നലെ വൈകുന്നേരം 4മണിയോടെ പാറാട് ടൗണില്‍ നിന്നും ആയിരത്തിലേറെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ്ഷോ കൂത്തുപറമ്പ് മണ്ഡലത്തിലെ രാഷ്ട്രീയഗതി നിര്‍ണ്ണയിക്കുന്നതായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സദാനന്ദന്മാസ്റ്ററോടൊപ്പം തുറന്ന വാഹനത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് സുരേഷ്ഗോപി തരംഗമായി മാറി. അഭ്രപാളികളിലെ അഭിനയകലയുടെ രാജകുമാരനെ കാണാന്‍ റോഡ്ഷോ ആരംഭിച്ച പാറാടും പരിസരവും ജനസഞ്ചയത്താല്‍ നിറഞ്ഞു. റാലിയില്‍ കുങ്കുമഹരിത പതാകയുമേന്തി സ്ത്രീകളടക്കം ഇരുചക്ര വാഹനത്തിലെത്തിയത് ശ്രദ്ധേയമായി. മണ്ഡലത്തിലെ കരുത്തുറ്റ സാരഥി സദാനന്ദന്‍മാസ്റ്ററെ വിജയിപ്പിക്കാന്‍ ആഹ്വാനം നല്കിയ റോഡ്ഷോ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രിയ എതിരാളികള്‍ക്കു താക്കീതുമായി. റോഡരികില്‍ നില്ക്കുന്നവരോടു ആംഗ്യഭാഷയില്‍ സദാനന്ദന്‍മാസ്റ്റര്‍ക്കു വോട്ടു നല്‍കണമെന്ന് സുരേഷ്ഗോപി ആവശ്യപ്പെടുന്നുണ്ടായിരുന്നു. കൈവീശിക്കാണിക്കുന്ന വോട്ടര്‍മാരെ തിരിച്ച് അഭിവാദ്യം ചെയ്തും പുഞ്ചിരിച്ചും പിന്നിട്ട വഴിതാരകളില്‍ ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്ത സുരേഷ്ഗോപിയെ പാലക്കൂലില്‍ വെച്ച് പുഷ്പവൃഷ്ടി നടത്തി ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. എലാങ്കോട്ടെത്തിയപ്പോള് ഒരുവോട്ടര്‍ നല്കിയ ഉപഹാരം സ്വീകരിക്കാനും സുരേഷ്ഗോപി മടികാണിച്ചില്ല. പാനൂര്‍ ടൗണിലെത്തിയപ്പോള്‍ സുരേഷ്ഗോപിയെ കാണാന്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപ്പെട്ടു. വളളങ്ങാട്, മാക്കൂല്‍പീടിക, പത്തായക്കുന്ന്, സിപിഎം കേന്ദ്രമായ കൊട്ടയോടി, പൂക്കോട് എന്നിവിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ സുരേഷ്ഗോപിയെ കാണാനായി അണിനിരന്നു. കൂത്തുപറമ്പ് വഴി തൊക്കിലങ്ങാടിയിലെത്തിയ സുരേഷ്ഗോപി നിര്‍മ്മലഗിരി കോളേജ് ഗ്രൗണ്ടില്‍ നിന്നും ഹെലികോപ്റ്ററില്‍ കാസര്‍ഗോഡേക്കു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: