ധാക്ക: ബംഗ്ലാദേശില്‍ ജമാ അത്തേ ഇസ്ലാമി നേതാവ് മൊതിയുര് റഹ്മാന് നിസാമിയെ(73) തൂക്കിലേറ്റി. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ. ബുധനാഴ്ച പുലര്‍ച്ചെ 12.10ന് ധാക്ക സെന്‍ട്രല്‍ ജയിലില്‍ അതിസുരക്ഷയിലായിരുന്നു വധശിക്ഷ നടപ്പാക്കിയതെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസമന്‍ ഖാന് പറഞ്ഞു. ഇയാളുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍, നിസാമി പ്രസിഡന്റിന് ദയാഹര്‍ജി നല്കാന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
വിമോചന പോരാട്ടത്തിനിടെ പാക് സൈന്യവും അനുകൂല സംഘടനകളും നടത്തിയ കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട കേസിലാണ് വധശിക്ഷ. കൊലപാതകം, ബലാത്സംഗം തുടങ്ങിയവയ്ക്ക് ഉത്തരവിട്ടത് സംബന്ധിച്ച കുറ്റങ്ങളാണ് നിസാമിയ്ക്കെതിരെ ചുമത്തിയത്.
1971ല്‍ ജമാ അത്തേ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന നേതാവായിരുന്ന നിസാമിയുടെ അല്‍ ബദര്‍ എന്ന സായുധ സംഘം പാകിസ്ഥാന് സൈന്യവുമായി ചേര്‍ന്ന് ബുദ്ധിജീവികള്‍, എഴുത്തുകാര്‍, ഡോക്ടര്‍മാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ കൊലപ്പെടുത്തുന്നതിലും വലിയ തോതിലുള്ള കൂട്ടക്കൊലകളിലും ബലാത്സംഗങ്ങളിലും പങ്ക് വഹിച്ചുവെന്നാണ് കേസ്. 2014 ഒക്ടോബറില്‍ അന്താരാഷ്ട്ര കോടതി ശിക്ഷിച്ച നിസാമിയുടെ ശിക്ഷ ഷേഖ് ഹസീന സര്‍ക്കാരും ശരിവയ്ക്കുകയായിരുന്നു.
2000 മുതല്‍ ജമാ അത്തേ ഇസ്ലാമി തലവനായ നിസാമി 2001-06ല്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നുള്ള സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 1971ലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന ജമാ അത്ത് നേതാക്കളേയും ഒരു ബി.എന്‍.പി നേതാവിനേയും ബംഗ്ലാദേശില്‍ നേരത്തെ തൂക്കിലേറ്റിയിരുന്നു.
നിസാമിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ പബ്ന ജില്ലയില്‍ നിസാമിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും. വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ സുപ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: