തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെത്തുന്നു. 80 അംഗങ്ങള്‍ വീതമുള്ള കമ്പനികളായാണു സേന തെരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കുന്നത്. മൂവായിരത്തോളം പ്രശ്നബാധിത ബൂത്തുകളാണ് സംസ്ഥാനത്ത് കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം കേന്ദ്രസേനയുടെ ശക്തമായ നിരീക്ഷണത്തിലാവും.
കേന്ദ്രസേനയെ വിമാനമാര്‍ഗം കേരളത്തിലെത്തിക്കുന്നത് മുതലുള്ള ചെലവുകള്‍ കേന്ദ്ര ആഭ്യന്തരവകുപ്പാണ് വഹിക്കുന്നത്. സേനയ്ക്കായി തലസ്ഥാനത്ത് പ്രത്യേക ക്യാമ്പുകളും സജ്ജമായിക്കഴിഞ്ഞു. എകെ 47, ഇന്‍സാസ് റൈഫിള്‍, ഇറ്റാലിയന്‍ ബരേറ്റ അടക്കമുള്ള ആധുനിക ആയുധങ്ങളുമായാണ് സേന നിലയുറപ്പിക്കുക. അതീവ പ്രശ്ന സാധ്യതയുണ്ടെന്ന് കരുതുന്ന ഓരോ ബൂത്തിലും നാല് കേന്ദ്രസേനാംഗങ്ങളെ വീതം വിന്യസിക്കും.
വോട്ടിങ് കേന്ദ്രങ്ങളിലെ ക്രമസമാധാനപാലനം, തിരക്ക് നിയന്ത്രിക്കല്‍, വോട്ടര്‍മാരെ സഹായിക്കല്‍ എന്നിവ സേനയുടെ ചുമതലകളില്‍ പെടും. വോട്ടെണ്ണല്‍ നടക്കുന്ന മേയ് 19 വരെ കേന്ദ്രസേന സംസ്ഥാനത്തുണ്ടാകും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ ജില്ലകളിലാണ് അതീവ പ്രശ്നബാധിത ബൂത്തുകളേറെയും. കണ്ണൂരില്‍ 180, വയനാട്ടില്‍ 50, കൊല്ലത്ത് 75, തിരുവനന്തപുരത്ത് 54 തീവ്ര പ്രശ്ന ബാധിത ബൂത്തുകളുണ്ട്. കാസര്‍കോട് 422 പ്രശ്നബാധിത ബൂത്തുകളാണുള്ളത്.
റിസര്‍വ് പോലീസ് ബറ്റാലിയന്, വ്യവസായ സുരക്ഷാസേന, ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേന, അതിര്‍ത്തി രക്ഷാസേന എന്നിവയുടെ ബറ്റാലിയനുകള്‍ കൂടാതെ കര്‍ണാടക സായുധ പോലീസും കേരളത്തിലെത്തിക്കഴിഞ്ഞു. ഇതര സംസ്ഥാന സേനയും സ്പെഷ്യല്‍ പൊലീസുമടക്കം അറുപതിനായിരത്തിലേറെ സേനാംഗങ്ങളെയും ബൂത്തുകളില്‍ സുരക്ഷയ്ക്കായി നിയോഗിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇതിനായി 85 കോടി രൂപ വിനിയോഗിക്കേണ്ടി വരുമെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: