ന്യൂദല്‍ഹി: പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പ്രത്യേക താല്പര്യമെടുത്ത പാമോയില്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും സുപ്രീം കോടതിയില്‍നിന്ന് പ്രഹരം. കേസില്‍ കുറ്റാരോപിതര്‍ക്കെതിരെ വിചാരണ തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് സര്‍ക്കാര്‍ അഭിഭാഷകനെ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
കേസില്‍ നിന്ന് കുറ്റവിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പി.ജെ.തോമസ്, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യ മന്ത്രി ടി.എച്ച്. മുസ്തഫ എന്നിവര്‍ നല്കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നത് വിചാരണ കോടതിയിലെ നടപടികളെ ബാധിക്കരുതെന്നും വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്ന് കേസിലെ കക്ഷി കൂടിയായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വേണ്ടി ഹാജരായ അഡ്വ.ആര്. സതീഷ് വാദിച്ചു. മൂന്നര വര്‍ഷമായി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജികളില്‍ എതിര് സത്യവാങ്മൂലം പോലും സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. എന്തുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്ന് ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്. രമേശ് ബാബുവിനോട് കോടതി ആരാഞ്ഞു.
കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിചാരണക്കോടതി തള്ളിയിരുന്നതായും ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും രമേശ് ബാബു കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഈ നിലപാട് വ്യക്കമാക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വിചാരണ കോടതിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടില്ലെന്നും കേസിലെ കുറ്റാരോപിതനായ ടി.എച്ച്. മുസ്തഫ മാത്രമാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും എന്നാല്‍ വിപരീതമായ ഫലമാണുണ്ടായതെന്നും വിഎസിന്റെ അഭിഭാഷകന് വ്യക്തമാക്കി.
ഇതിനിടെ ബെഞ്ചിലെ അംഗമായ ജസറ്റിസ് ആര്. ഭാനുമതി കോടതി രേഖകള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഒരു അപ്പീലും പരിഗണനയിലില്ലെന്ന് വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിന്റെ നടപടിയെ ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണോയെന്നും കോടതിയെ തെറ്റിദ്ധിരിപ്പിക്കാനാണോ സര്‍ക്കാരിന്റെ ശ്രമമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു കാര്യം കോടതിയില്‍ അവതരിപ്പിച്ചതെന്നായിരുന്നു ബെഞ്ചിലെ അംഗമായ ജസ്റ്റിസ് യു.യു. ലളിതിന്റെ ചോദ്യം. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും വിശദമായ വാദത്തിനായി മാറ്റിവയ്ക്കണമെന്നും പി.ജെ.തോമസിന് വേണ്ടി ഹാജരായ അഡ്വ.വില്‍സ് മാത്യൂസ് വാദിച്ചു. തുടര്‍ന്നാണ് ആഗസ്റ്റില്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: