കൊച്ചി: യുദ്ധം നടക്കുന്ന ലിബിയയില്‍ കുടുങ്ങിയിരുന്ന ആറു മലയാളി കുടുംബങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിച്ച ഇവരില്‍ കൊച്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള 29 പേരാണ് ലിബിയയില്‍ അകപ്പെട്ടിരുന്നത്. അവരില്‍ ഒരു നഴ്സ് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ തൃപ്പൂണിത്തുറയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്.
ഇവര്‍ ഇന്ന് ദുബായ് വഴി നെടുമ്പാശേരി വിമാനത്താവളത്തിലെത്തും.
യോഗം തുടങ്ങും മുമ്പ് ഒരു വലിയ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞാണ് പ്രധാനമന്ത്രി മോദി കേരളത്തിലെ ആറുകുടുംബവും തമിഴ്നാട്ടിലെ മൂന്നു കുടുംബവും ഉള്‍പ്പെടെ 29 പേരെ യുദ്ധം നടക്കുന്ന ലിബിയയില്‍ നിന്നു രക്ഷപ്പെടുത്തിയതായി അറിയിച്ചത്. ഇവര്‍ ഏറെ നാളായി കുടുങ്ങിയിരുന്നു. നാമെല്ലാം ഏറെ വിഷമിച്ചു, അവര്‍ മുഴുവന്‍ പേരെയും രക്ഷിച്ചു. അവര്‍ നാളെ നമ്മുടെ നാട്ടില്‍ വരും, മോദി പറഞ്ഞു.
വിദേശത്തു കഴിയുന്ന ഭാരതീയര്‍ക്കു വേണ്ടി, കേരളീയര്‍ക്കു വേണ്ടി, അവരുടെ ക്ഷേമങ്ങള്‍ക്കു വേണ്ടി ഈ സര്‍ക്കാര്‍ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ അഹോരാത്രം പണിയെടുക്കുന്നു. അവരെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്, ഹര്‍ഷാരവങ്ങള്‍ക്കിടെ മോദി പറഞ്ഞു.
തമിഴ്നാട്ടില്‍നിന്ന് വരികയാണ് ഞാന്‍. അവിടെ എന്നെ കാണാന്‍ അഞ്ചു മീന്‍പിടുത്തക്കാര്‍ വന്നു. അവര്‍ ശ്രീലങ്കയില്‍ കുടുങ്ങിപ്പോയിരുന്നു. അവരെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ട ശേഷം അവരെ വിട്ടയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നമ്മള് നടത്തി. ശ്രീലങ്ക പറഞ്ഞു, വധശിക്ഷ ഒഴിവാക്കാം, പക്ഷേ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന്. പക്ഷേ നമ്മുടെ കൂടുതല്‍ പരിശ്രമങ്ങളുടെ ഫലമായി അവരെ ഭാരതത്തില്‍ തിരികെ കൊണ്ടുവരാനായി. അച്ഛനും അമ്മയ്ക്കുമൊപ്പം എത്തിച്ചു.
മറ്റൊരു സംഭവം ഫാദര്‍ പ്രേമിന്റേതാണ്, തമിഴ്നാട്ടില്‍നിന്ന് ക്രിസ്തീയ പ്രവര്‍ത്തനത്തിന് അഫ്ഗാനില്‍ പോയി. അവിടെ താലിബാനികള്‍ തട്ടിക്കൊണ്ടു പോയി.
ഫാദറിനെ രക്ഷിയ്ക്കാനാകുമോ എന്ന് എല്ലാവരും ഉറ്റു നോക്കി. ലോകം മുഴുവന്‍ ആശങ്കയോടെ നോക്കിയിരുന്നു. ഒമ്പതു മാസം ഒരു വിവരവുമില്ലായിരുന്നു. നമ്മുടെ സര്‍ക്കാര്‍ ഇടപെട്ട് അദ്ദേഹത്തെ രക്ഷിച്ചു. യെമനില്‍ യുദ്ധക്കെടുതി ബാധിച്ചിടത്തുനിന്ന് നിന്ന് ആയിരക്കണക്കിന് നഴ്സുമാര്‍ അവിടെ കുടുങ്ങി. അവരെയെല്ലാം നാം രക്ഷിച്ചു. മനുഷ്യാവകാശ വിഷയത്തിലും മാനുഷികതയുടെ കാര്യത്തിലും ഭാരതത്തില്‍ നിന്ന് ലോകം പുതിയ പാഠങ്ങള്‍ കണ്ടു പഠിക്കുന്ന കാലമായിരിക്കുന്നു. ഭാരതീയര്‍ എവിടെയായാലും അവരുടെ സംരക്ഷണം കേന്ദ്ര സര്‍ക്കാരിന്റെ കടമയായി കണക്കുകയാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: