ആലപ്പുഴ: മന്ത്രിപ്രഖ്യാപനത്തെച്ചൊല്ലി എന്‍സിപിയില്‍ ഭിന്നത രൂക്ഷമായി. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ താന്‍ ജലവിഭവ വകുപ്പുമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചാണ് തോമസ് ചാണ്ടി കുട്ടനാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്. എന്‍സിപി നേതാക്കള്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ചാണ്ടി അവകാശപ്പെടുന്നു. എന്നാല്‍ ചാണ്ടിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും എന്‍സിപിയുടെ മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി സ്ഥാനമോ പ്രധാനമന്ത്രി സ്ഥാനമോ ആര്‍ക്കും ആഗ്രഹിക്കാം. അതില്‍ തെറ്റില്ല. പക്ഷേ തീരുമാനമെടുക്കുക പാര്‍ട്ടിയായിരിക്കും, വ്യക്തികളല്ല. പ്രധാനമന്ത്രിയാകണമെന്ന് തനിക്കാഗ്രഹമുണ്ട്. അതുപോലെയാണ് മറ്റുപലരുടെയും ആഗ്രഹമെന്നും ഉഴവൂര്‍ വിജയന് പരിഹസിച്ചു.
നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പുതന്നെ തോമസ് ചാണ്ടി അടുത്ത മന്ത്രിസഭയിലെ മന്ത്രിയായിരിക്കും താനെന്ന് പ്രഖ്യാപിച്ചിരുന്നു. സിപിഎം പോലും ഈ ഘട്ടത്തില്‍ ചാണ്ടിക്കെതിരെ രംഗത്തുവന്നിരുന്നു. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് വിട്ടുകൊടുക്കരുതെന്നും തോമസ് ചാണ്ടിയുടെ അഹങ്കാരം അംഗീകരിക്കരുതെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. പിന്നീട് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചെങ്കിലും തോമസ് ചാണ്ടി ഇപ്പോഴും പ്രചാരണം നടത്തുന്നത് താന്‍ ജയിച്ചാല്‍ മന്ത്രിയാകുമെന്നാണ്.
എന്നാല്‍ സംസ്ഥാന പ്രസിഡന്റുതന്നെ ഈ വാദം തെറ്റാണെന്ന് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയിലെ ഭിന്നത കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. നേരത്തെ മഹാരാഷ്ട്രയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്താങ്ങുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എന്‍സിപി കേരള ഘടകത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് ശരത് പവാറിനെതിരായ നിലപാട് സ്വീകരിച്ച് എല്‍ഡിഎഫിനൊപ്പമായിരുന്നു ഉഴവൂര്‍ വിജയന്. ഒടുവില്‍ പിന്തുണ വേണ്ടെന്ന് ബിജെപി പ്രഖ്യാപിച്ചതോടെയാണ് എന്‍സിപി കേരള ഘടകത്തിലെ പിളര്‍പ്പ് വഴിമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: