തൊടുപുഴ: ഇടുക്കി ജില്ലയിലെ ലോ റേഞ്ച് മേഖലകള്‍ ഉള്‍പ്പെടുന്ന തൊടുപുഴ നിയോജക മണ്ഡലത്തില്‍ പിജെ ജോസഫിന്റെ നില പരുങ്ങലില്‍. നിയോജക മണ്ഡലങ്ങളിലെ മത്സരം അവസാന ലാപ്പിലേക്ക് കടന്നതോടെയാണ് ജലവിഭവ മന്ത്രിയും തൊടുപുഴ നിയോജകമണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയുമായ ജോസഫിന്റെ നില കുത്തനെ താഴേക്ക് പോയത്.
ഇതിന്റെ തെളിവെന്നപ്പോലെയാണ് മണ്ഡലത്തിലെ മത്സരത്തിന്റെ ചുവട് ജോസഫ് മാറ്റി ചവിട്ടുന്നത്. പതിനായിരങ്ങള്‍ ചിലവാക്കിയാണ് ഓരോ സ്വീകരണങ്ങളും പാര്‍ട്ടി അണിയിച്ചൊരുക്കുന്നത്. ഇതോടൊപ്പം വലതിന്റെ മുതിര്‍ന്ന നേതാക്കളുടെ ഒരുപട തന്നെയാണ് മണ്ഡലത്തിലേക്ക് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. വീട് കയറി ഇറങ്ങിയുള്ള പ്രചരണം നാളുകളായി ജോസഫ് തൊടുപുഴയില്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ എന്‍ഡിഎയുടെ സ്വാധീനം ശക്തമായതോടെ ഈ ശീലം അദ്ദേഹത്തിന് മാറ്റേണ്ടി വന്നു.
മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണ്‍ ശക്തമായി രംഗത്തെത്തിയതോടെ ഇത് വരെ കാണാത്ത മത്സരത്തിനാണ് തൊടുപുഴയില്‍ കളം ഒരുങ്ങിയിരിക്കുന്നത്. യുഡിഎഫും എന്‍ഡിഎയും തമ്മിലാണ് മത്സരമെന്ന് ആദ്യം തന്നെ വ്യക്തമായതാണ്. പി ജെ മണ്ഡലത്തില്‍ സുപരിചിതനെന്ന് സ്വയം പറയുമ്പോളും വികസനമെത്താത്ത നിരവധി ഇടങ്ങളിലെ ആളുകള്‍ ഒരുമിച്ചത് പ്രവീണിന് കരുത്തായിട്ടുണ്ട്.
അതേ സമയം ശക്തമായൊരു ത്രികോണ മത്സരത്തിന് പോലും തയ്യാറാവാത്ത സിപിഎം മണ്ഡലത്തില്‍ ഇളഭ്യരായി ഇരിക്കുകയാണ്. നേതൃത്വം ഒത്തുകളി രാഷ്ട്രീയമാണ് തൊടുപുഴയില്‍ പയറ്റുന്നതെന്ന് നേരത്തെ മുതല്‍ തന്നെ ആരോപണമുണ്ട്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കമ്മിറ്റിയിലെ ഭൂരിപക്ഷവും തള്ളിക്കളഞ്ഞ വ്യക്തിയെയാണ് തൊടുപുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥിയാക്കിയത്.
ജില്ലാ കമ്മിറ്റിയുടേയും സംസ്ഥാന കമ്മിറ്റിയുടേയും പ്രത്യേക താത്പര്യ പ്രകാരമാണ് യുഡിഎഫിനെ സഹായിക്കാനായി ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പരാതി. പ്രചാരണത്തില്‍ എന്‍ഡിഎയും യുഡിഎഫും ബഹുദൂരം മുന്നേറിയിട്ടും സമീപത്ത് പോലും എത്താന്‍ എല്‍ഡിഎഫിനായിട്ടില്ല.
പാര്‍ട്ടിയിലെ യുവജന സംഘടനയിലെ അംഗങ്ങളും വിട്ട് നില്കുകയാണ്. ഇതോടൊപ്പം മുതിര്‍ന്ന നേതാക്കളാരും ഇല്ലാത്തതും ഉള്ള വോട്ട് വിഹിതം കുറയ്കുന്നുണ്ട്. പിജെ ജോസഫിനെ സഹായിച്ച് പാര്‍ട്ടിയെ കുരുതി കൊടുക്കുന്ന നിലപാടില്‍ യുവാക്കളുടെ അമര്‍ഷവും ഇടതു ക്യാമ്പില്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇടത് കോട്ടയില്‍ ജോസഫിനു വേണ്ടി വോട്ടുമറിക്കാനുള്ള സജീവ നീക്കവും നടക്കുന്നുണ്ടെന്ന് സിപിഎമ്മുകാര്‍ തന്നെ സമ്മതിക്കുന്നു.
മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനുള്ള ശ്രമമാണ് പ്രവീണ്‍ നടത്തുന്നത്. ഓരോ പഞ്ചായത്തുകളും കയറി ഇറങ്ങിയുള്ള പര്യടനം നടന്ന് വരികയാണ്. നിരവധി പരസ്യ വാഹനങ്ങളുടെ അകമ്പടിയോടുകൂടിയ വാഹന പര്യടനമാണ് ഇപ്പോള്‍ നടക്കുന്നത്. മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റിയിലടക്കം അംഗങ്ങളുള്ള എന്‍ഡിഎ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാവാതെ ഇരുമുന്നണികളും പിന്തള്ളപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: