ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലിക്കോപ്ടര്‍ ഇടപാടിന്റെ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍ 2005നും 2013നുമിടയില്‍ 180 തവണ ഭാരതം സന്ദര്‍ശിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട്. ഫോറിന് റീജ്യണല്‍ രജിസ്ട്രേഷന്റെ (എഫ്ആര്‍ആര്‍ഒ) റിപ്പോര്‍ട്ടുകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
അഭിനവ് ത്യാഗി, മീഡിയ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ജെ. ബി. സുബ്രഹ്മണ്യം എന്നിവരുടെ പേരാണ് മിഷേല്‍ ബന്ധപ്പെടാനായി നല്‍കിയത്. കൂടുതല്‍ തവണയും ദല്‍ഹിയിലേക്കാണ് മിഷേല്‍ സന്ദര്‍ശനം നടത്തിയത്. അതേസമയം അഭിനവ് ത്യാഗിയെന്ന വ്യക്തിക്ക് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന വ്യോമസേനാ മുന്‍ മേധാവി എസ്പി ത്യാഗിയുടെ കുടുംബവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ഇതുസംബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്.
ഒമ്പതു വര്‍ഷത്തിനിടയില്‍ ഭാരതത്തില്‍ 180 തവണ സന്ദര്‍ശനം നടത്തിയത് സംശയമുണര്ത്തുന്നതായതിനാല് ഇയാളെ അറസ്റ്റു ചെയ്്ത് വിശദമായി ചോദ്യം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്്. മിഷേല്‍ യുഎഇയിലാണ് താമസിക്കുന്നത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ആര്. കെ. നന്ദയേയും എസ്പി ത്യാഗിയുടെ പിതാവിന്റെ സഹോദര പുത്രന്മാരായ സഞ്ജയ്, രാജീവ്, സന്ദീപ് എന്നിവരെയും അഭിഭാഷകന് ഗൗതം ഖെയ്താനെയും സിബിഐ ചോദ്യം ചെയ്തു. എസ്പി ത്യാഗിയെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: