ലാത്തൂര്‍: വരള്‍ച്ചയുടെ വറുതിയില്‍ ജല തീവണ്ടിക്കായി കാത്തുനിന്ന ലാത്തൂരില്‍നിന്ന് വ്യത്യസ്തമായൊരു വാര്‍ത്ത. കെടുകാര്യസ്ഥത കൊണ്ട് മണ്മറഞ്ഞു പോയ നദി പുനരുജ്ജീവിപ്പിച്ചാണ് ഗ്രാമീണര്‍ വരള്‍ച്ചയുടെ കെടുതി നേരിടുന്നത്. മഞ്രയെന്ന നദി വീണ്ടെടുക്കാന്‍ ഗ്രാമീണരെ സഹായിക്കുന്നതാകട്ടെ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങും. ഏഴു കിലോമീറ്റര്‍ ദൂരത്തില്‍ മണ്ണു നീക്കിയും അണകെട്ടിയുമാണ് മഞ്രയെ വീണ്ടും ജലസമൃദ്ധമാക്കിയത്.
1993 മുതല്‍ ഈ മേഖലയില്‍ മഴക്കുറവും ജലദൗര്‍ലഭ്യവും പതിവ്. 2013 ഫെബ്രുവരിയിലാണ് ഇതിനു പദ്ധതികളുമായി ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യര്‍ മാഹാദേവ് ഗോമരെയും മകരന്ദ് യാദവും എത്തുന്നത്. മറാത്ത്വാഡ മേഖലയിലെ ഗ്രാമമുഖ്യര്ക്കായി ബെംഗളൂരുവില്‍ ഇവര്‍ ക്യാംപ് നടത്തി. എന്നാല്‍, ഗ്രാമമുഖ്യര്ക്ക് ഈ ആശയത്തില്‍ വിശ്വാസം വന്നില്ല. പിന്മാറാതെ പ്രവര്‍ത്തിച്ച മഹാദേവും മക്രന്ദും ലക്ഷ്യം സഫലമാക്കി. ചെളിയും മണ്ണും നീക്കിയാണ് നദിയിലെ നീരൊഴുക്ക് വീണ്ടെടുത്തത്.
ഇവിടെത്ത സായ് അണക്കെട്ടിന്റെ ശേഷി 18.5 ക്യുബിക് മീറ്ററായി വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. അണക്കെട്ടിലും മണ്ണും ചെളിയുമെല്ലാം നീക്കം ചെയ്താണ് ഇതു സാധ്യമാക്കിയത്. 45 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് നീക്കി. ഇതിനു പുറമെ നദിയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ അണകള്‍ കെട്ടിയും വെള്ളം സംഭരിക്കുന്നു. എട്ടു കോടി രൂപയുടെ പദ്ധതിക്ക് ഒരു കോടി രൂപയാണ് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് നല്‍കുന്നത്. പദ്ധതി പ്രദേശങ്ങളില്‍ വിവിധതരം ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നു. മൂന്നു ഗ്രാമങ്ങളില്‍നിന്ന് നദീതടത്തിലെ 25 ഗ്രാമങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന് ഗ്രാമീണര്‍ തയാറായിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: