തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ നടത്തിയ അഴിമതി സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടുകളെല്ലാം ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രിയും മുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും ധനമന്ത്രിയായിരിക്കെ കെ.എം. മാണിയും കൂടി പൊതുമരാമത്ത് വകുപ്പില്‍ കയ്യിട്ടുവാരി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിശദീകരണം നല്‍കണമെന്ന് വിഎസ് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
വിന്‍സണ്‍ എം. പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്ന വിവരം തെളിവുകള്‍ സഹിതമാണ് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ബാര്‍ക്കോഴ കേസിന് പുറമെ ഈ അഴിമതി കേസിനെക്കുറിച്ചും മിണ്ടാതിരിക്കാനാണ് വിന്‍സണ്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കിയത്. അഴിമതിയില്‍ പ്രതിയായ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഇബ്രാഹിംകുഞ്ഞിനു കൈമാറി. കള്ളനെ തന്നെ കട്ടമുതല് ഏല്‍പ്പിച്ച ചങ്ങാതിമാരാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. ഈ റിപ്പോര്‍ട്ട് ഇബ്രാഹിംകുഞ്ഞ് മുക്കുകയും ചെയ്തു.
റോഡിന്റെയും പാലത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുന്നവര്‍ വന്തീവെട്ടിക്കൊള്ളയാണ് ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നത്. നടക്കാത്ത പണികള്‍ക്ക് പോലും ബില്ലുകളെഴുതി കോടികള്‍ മന്ത്രിമാരുടെ കീശയിലേക്ക് ഒഴുക്കി. കാരുണ്യാ ഫണ്ട് വിനിയോഗത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന മുഖ്യമന്ത്രി ഇതിനായി സ്വകാര്യ ആശുപത്രികള്‍ക്ക് എത്ര കോടികള്‍ നല്‍കിയെന്ന് വിശദീകരിക്കണം. കണക്കുകള്‍ കാണിക്കുന്നത് സര്‍ക്കാര്‍ മേഖലയില്‍ നല്‍കിയതിന്റെ മൂന്നിരട്ടിയിലധികമാണെന്നാണ്. വ്യാജ യാത്രാ ബില്ലുകള്‍ നല്കി സ്പീക്കര്‍ ശക്തന് കോടികള്‍ തട്ടിയെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രിയോ സ്പീക്കര്‍ ശക്തനോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും വിഎസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: