വിശാഖപട്ടണം: കഷ്ടകാലം ഇങ്ങനെയും വരുമോ? ഐപിഎല്ലില്‍ ധോണിയുടെ സ്വന്തം ടീമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ പ്രകടനം കാണുമ്പോള്‍ തോന്നുന്നതാണ് ഇത്. കളിച്ച 11 മത്സരങ്ങളില്‍ എട്ടാം തോല്‍വിയും ഏറ്റുവാങ്ങി പ്ലേ ഓഫില്‍ കളിക്കാന്‍ കഴിയാതെ പുറത്തായതിനെ മറ്റെങ്ങനെ വിശേഷിപ്പിക്കും. നാല് റണ്‍സിനാണ് ധോണിയും കൂട്ടരും സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് കീഴടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. 33 റണ്‍സെടുത്ത ശിഖര്‍ ധവാന് ടോപ് സ്കോറര്‍. കെയ്ന്‍ വില്യംസണ് 32ഉം യുവി 23ഉം റണ്‍ നേടി. നാല് ഓവറില്‍ 19 റണ്‍സിന് ആറ് വിക്കറ്റുകള്‍ പിഴുത ആഡം സാംപയാണ് സണ്‍റൈസേഴ്സിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. സാംപയാണ് മാന്‍ ഓഫ് ദി മാച്ച്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്സ് ഭേദപ്പെട്ട നിലയില്‍ നിന്ന് പരാജയത്തിലേക്ക് വഴുതിവീണത് ഒരുഘട്ടത്തില്‍ രണ്ടിന് 68 എന്ന നിലയിലായിരുന്നു അവര്‍. 34 റണ്‍സെടുത്ത ജോര്‍ജ് ബെയ്ലിയും 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ആര്. അശ്വിന് 29 റണ്‍സുമെടുത്തു. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു പൂനെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ക്യാപ്റ്റന്‍ ധോണിയും വമ്പന്‍ ഷോട്ടുകള്‍ക്ക് പേരുകേട്ട തിസര പെരേരയും ക്രീസില്‍ നില്ക്കെഇത് ഏറെ വലിയ വെല്ലുവിളിയൊന്നുമായിരുന്നില്ല. എന്നാല്‍ നെഹ്റ എറിഞ്ഞ അവസാന ഓവറിലെ അവസാന നാല് പന്തുകളില്‍ മൂന്ന് വിക്കറ്റ് വീണതാണ് ധോണിക്കും കൂട്ടര്‍ക്കും തിരിച്ചടിയായത്.
11 കളികളില്‍ നിന്ന് മൂന്ന് ജയത്തോടെ ആറ് പോയിന്റ് മാത്രമാണ് ധോണിപ്പടക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചാലും അവര്‍ക്ക് പ്ലേ ഓഫ് സാധ്യതയില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഒത്തുകളിയെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിങ്സിനെ താല്‍ക്കാലികമായി പുറത്താക്കിയതോടെയാണ് പുതിയ ടീമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ് ഐപിഎല്ലില്‍ എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്സിന് അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയില്‍ ധോണിയെ ആദ്യം തന്നെ സ്വന്തമാക്കുകയും ക്യാപ്റ്റനാക്കുകയും ചെയ്തു. ഇതിന് പുറമെ, ഇന്ത്യന്‍ നായകനെന്ന നിലയില്‍ ധോണി സ്വന്തമാക്കിയ നേട്ടങ്ങളിലും പൂനെ ടീം കണ്ണുവച്ചിട്ടുണ്ടാകണം. താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണിക്ക് ആ വിശ്വാസം കാത്തുസൂക്ഷിക്കാനാകാതെ പോയതും പ്രമുഖ താരങ്ങള്‍ പരിക്കേറ്റ് പിന്‍വാങ്ങിയതും പൂനെയുടെ കുതിപ്പിന് വിഘാതം സൃഷ്ടിച്ചു.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചുകൊണ്ടാണ് പൂനെയുടെ ഐപിഎല്‍ അരങ്ങേറ്റം. പിന്നീട് തുടര്‍ച്ചയായ നാല് പരാജയം. അടുത്ത മത്സരത്തില്‍ മഴനിയമത്തിന്റെ ആനുകൂല്യത്തില്‍ സണ്റൈസേഴ്സിനെതിെര വിജയം. അടുത്ത മത്സരങ്ങളില്‍ ഗുജറാത്ത് ലയണ്‍സിനോടും മുംബൈ ഇന്ത്യന്‍സിനോടും തോല്‍വി. പിന്നീട് ഡെയര്‍ ഡെവിള്‍സിനെതിരെ വിജയിച്ച് തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും കഴിഞ്ഞ ദിവസം നടന്ന 11-ാം മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെയും കീഴടങ്ങി അനിവാര്യമായ തിരിച്ചുപോക്ക് അവര്‍ ക്ഷണിച്ചുവരുത്തി.
സ്റ്റീവന്‍ സ്മിത്ത്, കെവിന് പീറ്റേഴ്സണ്, ഫാഫ് ഡുപ്ലെസിസ്, മിച്ചല്‍ മാര്‍ഷ് തുടങ്ങി വന്‍തുക മുടക്കി ഇറക്കുമതി ചെയ്ത വിദേശ താരങ്ങള്‍ പരിക്കേറ്റ് മടങ്ങിയതും പൂനെയ്ക്ക് തിരിച്ചടിയായി. ഇവരുടെ തിരിച്ചുപോക്ക് ഒരു തിരിച്ചുവരവിനുള്ള പൂനെയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഇതുമാത്രമല്ല ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കം പ്രകടിപ്പിക്കുന്നതിലും പൂനെ പരാജയപ്പെട്ടു എന്നതും ്രപധാന കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: