ന്യൂദല്‍ഹി: ഫോണ്‍ കോളുകള്‍ മുറിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ടെലികോം കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന ട്രായ്( ടെലികോം റഗുലേറ്ററി അതോറിറ്റി) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്ന കേന്ദ്ര നടപടിക്കാണ് കോടതി വിലക്കിട്ടത്. രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്ക് കോടതിവിധി വലിയ സന്തോഷമാണ് പകരുന്നത്.
ട്രായ് വിജ്ഞാപനത്തില്‍ യുക്തിയില്ല, ഏകപക്ഷീയമാണ്, അത് സുതാര്യമല്ല. ജസ്റ്റീസുമാരായ കുര്യന് ജോസഫും ആര്‍എഫ് നരിമാനുംപറഞ്ഞു. കോള്‍ മുറിയലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മാതൃകയില്‍ നിയമം ഉണ്ടാക്കാനും കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.
സംസാരത്തിനിടയ്ക്ക് കോള്‍ മുറിയുന്നത് വലിയ പ്രശ്നമായി മാറിയതോടെയാണ് വിഷയത്തില്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരം ട്രായ് ഇടപെട്ടതും കോള്‍ മുറിഞ്ഞാല്‍ ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടതും.
കോള്‍ ഒന്നിന് ഒരു രൂപ നിരക്കില്‍ ഒരു ദിവസം പരമാവധി മൂന്നു കോളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഉത്തരവ്. ജനുവരിയിലാണ് ഇത് നടപ്പായത്. ഇതിനെതിരെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബറിലെ ട്രായ് ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. തങ്ങളുടേതല്ലാത്ത പല പല കാരണങ്ങളാലാണ് കോളുകള്‍ മുറിയുന്നതെന്ന അവരുടെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. സെല്‍ കമ്പനിക്കാര് നല്കിയ അപ്പീലില്‍ സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു.
കോള്മുറിയുന്നതിന് തങ്ങളുടേതല്ലാത്ത നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് കമ്പനിക്കാര് വാദിച്ചു. നൂറു കോടി ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഇത്തരമൊരു നടപടി എടുത്തതെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗി പറഞ്ഞു. കോള്‍ മുറിഞ്ഞാല്‍ പകരം സൗജന്യമായി കോള്‍ നല്കിയാല് പിഴയെന്ന വ്യവസ്ഥ മാറ്റാമെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ടെലികോം കമ്പനികള്‍ തങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിച്ച സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ കോള്‍ മുറിയുന്നതിന് തങ്ങളുടേതല്ലാത്ത മറ്റു പല കാരണങ്ങളും ഉണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: