കൊച്ചി: പശ്ചിമബംഗാളില്‍ പരസ്യമായും കേരളത്തില്‍ രഹസ്യമായും കോണ്‍ഗ്രസ് കൈകോര്‍ക്കുന്നത് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്തവരുടെ കൈപ്പത്തികള്‍ വെട്ടിക്കളഞ്ഞ സിപിഎമ്മുമായി. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബംഗാളിലെ സിപിഎം അക്രമികള്‍ ഈ നീചകൃത്യം ചെയ്തത്.
ഹൗറ ജില്ലയില്‍പ്പെടുന്ന ഉദയ്നാരായണ്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ കാണ്ട്വ ഗ്രാമവാസികളില്‍ ചിലരുടെ കൈപ്പത്തികളാണ് സിപിഎം അക്രമികള്‍ നിഷ്കരുണം വെട്ടിക്കളഞ്ഞത്. ഇടതുമുന്നണി ഭരണത്തില്‍ പാര്‍ട്ടിയുടെ വിലക്ക് മറികടന്ന് കോണ്‍ഗ്രസിന് വോട്ടുചെയ്തതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്.
ഒരു ജൂണ്‍ എട്ടിന് നടന്ന ഈ സംഭവത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നാല് സിപിഎമ്മുകാര്‍ അറസ്റ്റിലായെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
”1991 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലം പുറത്തുവന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ സിപിഎം അക്രമികള്‍ ഞങ്ങളുടെ വീടാക്രമിച്ച് എന്റെ അച്ഛനെയും കുടുംബാംഗങ്ങളെയും മര്‍ദ്ദിക്കുകയായിരുന്നു. അവര്‍ എന്റെ അച്ഛനെ മൃഗീയമായി കൊന്നുകളഞ്ഞു” എന്നാണ് കൊല്ലപ്പെട്ട ഗോപാല്‍ പത്രയുടെ മകന് കമല്‍പത്ര സംഭവത്തെക്കുറിച്ച് പറഞ്ഞത്.
സിപിഎമ്മുകാരുടെ ആക്രമണത്തില്‍ ചമ്പ മണ്ഡല്, ചമത്കാരിപത്ര, സില പത്ര, അസ്താ ബംഗല്‍, ചാന്ദേശ്വര് ബാഗ്, റാസു ധാര, ഗോറ ഹുദുത്, കേശബ് ധാര എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. കോണ്‍ഗ്രസ് അനുഭാവികളായ ഇവരില്‍ ചിലരുടെ കൈപ്പത്തികളാണ് സിപിഎം അക്രമികള്‍ വെട്ടിക്കളഞ്ഞത്.
ഗോപാല്‍ പത്രയുടെ ഭാര്യയായിരുന്ന സില കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം മരിച്ചു. കൈപ്പത്തി നഷ്ടപ്പെട്ടവരില്‍ പലരും ഇന്നും ബംഗാളില്‍ ജീവനോടെയിരിക്കെയാണ് രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കാടത്തം കാണിച്ച സിപിഎമ്മുമായി പശ്ചിമബംഗാളിലും കേരളത്തിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: