കണ്ണൂര്‍: ബിജെപിക്ക് കേന്ദ്രഭരണം ഉള്‍പ്പെടെ നേടിയെടുക്കുന്നതിന് നെടുനായകത്വം വഹിച്ച തന്ത്രശാലിയായ, ഭാരത ജനതയൊന്നാകെ അംഗീകരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ ആരാധ്യനായ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനിയില്‍ ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാവിലെ 10.30 ഓടെ അമിത്ഷാ ഹെലികോപ്റ്ററില്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് ഗ്രൗണ്ടിലെത്തിച്ചേരും. തുടര്‍ന്ന് കാര്‍മാര്‍ഗ്ഗം സമ്മേളന നഗരിയായ സ്റ്റേഡിയത്തില്‍ എത്തിച്ചേരും. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബിജെപിയുടെ ഒരു അഖിലേന്ത്യാ അധ്യക്ഷന്‍ കണ്ണൂര്‍ ജില്ലയിലെത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സി.സദാനന്ദന് മാസ്റ്റര്‍, വി.കെ.സജീവന്, ബിജു ഏളക്കുഴി, ആനിയമ്മ രാജേന്ദ്രന്, പൈലി വാത്യാട്ട്, എ.പി.ഗംഗാധരന്, കെ.പി.അരുണ്‍ മാസ്റ്റര്‍, മോഹനന് മാനന്തേരി, കെ.ജി.ബാബു, അഡ്വ.എ.വി.കേശവന്, പി.ബാലകൃഷ്ണന് മാസ്റ്റര്‍ എന്നിവരും എന്‍ഡിഎ-ബിജെപി ദേശീയ-സംസ്ഥാന നേതാക്കളും സംസാരിക്കും.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പ്രധാനമന്ത്രിയെത്തിയപ്പോള്ത്തന്നെ ഉത്തരമലബാറില്‍ പ്രചാരണരംഗത്ത് എന്‍ഡിഎ ശക്തമായ മുന്നേറ്റം നടത്തിക്കഴിഞ്ഞിരുന്നു. ഇന്ന് അമിത് ഷാ കൂടി എത്തുന്നതോടെ പ്രചാരണരംഗം ഉച്ഛസ്ഥായിയിലെത്തും. എന്‍ഡിഎ വിജയ സാധ്യത കാണുന്ന സംസ്ഥാനത്തേയും കണ്ണൂര്‍ ജില്ലയിലെ നിര്ണ്ണായകമത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ കൂത്തുപറമ്പില്‍ അമിത്ഷാ കൂടി എത്തുന്നതോടെ എന്‍ഡിഎ വിജയം ഉറപ്പിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ നേതൃത്വവും ബിജെപി നേതൃത്വവും. നരേന്ദ്രമോദി കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ സന്ദര്‍ഭത്തില്‍ കൂത്തുപറമ്പ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സി.സദാനന്ദന് മാസ്റ്ററെ സാക്ഷിനിര്‍ത്തി കമ്മ്യൂണിസ്റ്റ് കൊലപാതക-അക്രമ രാഷ്ട്രീയത്തിന്റെ ഭീകരമുഖം ചൂണ്ടിക്കാട്ടി അഞ്ച് മിനുട്ടോളം നടത്തിയ പ്രസംഗം സംസ്ഥാനത്താകമാനം ചര്‍ച്ചചെയ്യപ്പെടുകയും ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പുറമേ കഴിഞ്ഞ ദിവസം പ്രശസ്ത മലയാള സിനിമാതാരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി കൂത്തുപറമ്പ്-തലശ്ശേരി മണ്ഡലങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയിരുന്നു. രണ്ടിടങ്ങളിലും നടന്ന റോഡ്ഷോകളില്‍ പതിനായിരങ്ങള്‍ അണിനിരന്നു. കൂടാതെ റോഡ് ഷോ കാണാന്‍ വന്‍ ജനാവലിയാണ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ മണ്ഡലങ്ങളിലെ വഴിയോരങ്ങളില്‍ തടിച്ചു കൂടിയിരുന്നത്. കൂത്തുപറമ്പ് മണ്ഡലം ഉള്‍പ്പെടെ ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്തന്നെ ബിജെപി ശക്തവും ചിട്ടയായതുമായ പ്രവര്‍ത്തനങ്ങളായിരുന്നു താഴേത്തട്ട് മുതല്‍ നടത്തിവരുന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍ കൂടുതല്‍ സജീവമായി തുടര്‍ന്നു വരികയായിരുന്നു ബിജെപി പ്രവര്‍ത്തകരും നേതാക്കളും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ നേതൃത്വം. ബൂത്ത് തലം തൊട്ട് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ച് സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍, ഗൃഹ സമ്പര്‍ക്കം, കുടുംബ യോഗങ്ങള്‍, കണ്‍വെന്‍ഷനുകള്‍, ബൈക്ക് റാലികള്‍, റോഡ് ഷോകള്‍, റാലികള്‍, പൊതുയോഗങ്ങള്‍, വീഡിയോ രഥങ്ങള്‍ തുടങ്ങി വിവിധങ്ങളായ പ്രചാരണ പരിപാടികളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടംതൊട്ട് നടത്തിവന്നത്. എല്ലാ പ്രചാരണ പരിപാടികളിലും കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വന്‍ ജനപങ്കാളിത്തമാണ് മുന്നണി എന്ന നിലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ ഉണ്ടായത്. പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികള്‍ക്ക് കക്ഷി രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയാണ് ജില്ലയിലെ 11 മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഇന്ന് കൂത്തുപറമ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ ഒഴുകിയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: