മട്ടന്നൂര്‍: സിപിഎം ശക്തികേന്ദ്രമായ മട്ടന്നൂരില്‍ താമര വിരിയിക്കാനായി ബിജു ഏളക്കുഴി. 2011 ല്‍ ഇരിക്കൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് നിയോജക മണ്ഡലം വിഭജിച്ച് രൂപീകൃതമായതാണ് മട്ടന്നൂര്‍ നിയോജക മണ്ഡലം. സിപിഎം സ്വാധീനമുള്ള പഞ്ചായത്തുകളും മട്ടന്നൂര്‍ നഗരസഭയും കൂടിച്ചേര്‍ന്നതാണ് മണ്ഡലം. മണ്ഡലത്തിന്റെ കന്നി തെരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ.പി.ജയരാജനാണ് വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറി. ഇടതുപക്ഷത്തിന്റെ കൊട്ട കൊത്തളങ്ങളില്‍ ശക്തമായ വേരോട്ടമാണ് ബിജെപി നടത്തിയത്. ഇവിടെ ഇക്കുറിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത് ബിജു ഏളക്കുഴിയാണ്. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായ ഈ യുവനേതാവിന് മണ്ഡലങ്ങളിലെ ഓരോ മുക്കും മൂലയും സുപരിചിതം. എബിവിപി ജില്ലാ സമിതിയംഗവും യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം സെക്രട്ടറി, ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നിവയുടെ ചുമതലകള്‍ വഹിച്ച ഈ യുവനേതാവ് മട്ടന്നൂര്‍ നഗരസഭയിലെ ഏളക്കുഴി സ്വദേശിയാണ്.
എല്‍ഡിഎഫിനെ കവച്ചുവെച്ചും യുഡിഎഫിനെ വളരെയേറെ പിന്തള്ളിയുമുള്ള പ്രവര്‍ത്തനമാണ് മട്ടന്നൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ കാഴ്ചവെക്കുന്നത്. മണ്ഡലത്തിലെ ഏത് പ്രദേശത്തെത്തിയാലും പരിചയപ്പെടുത്താതെ തന്നെ ജനങ്ങള്‍ക്ക് നേരിട്ടറിയാവുന്ന വ്യക്തിത്വം. പുതിയ മണ്ഡലമായതുകൊണ്ടുതന്നെ ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. മണ്ഡലത്തില്‍ സിറ്റിങ്ങ് എംഎല്‍എയുടെ കടുത്ത അവഗണന ഇനിയൊരു തവണകൂടി എല്‍ഡിഎഫിനെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറല്ല എന്ന് വ്യക്തമാക്കുന്നതാണ്. നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടുന്ന മട്ടന്നൂര്‍ മണ്ഡലം അതിനനുസൃതമായി വികസനം കൊതിച്ചപ്പോഴും വിമാനത്താവള അനുബന്ധ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും മികച്ച കുടിവെള്ള സൗകരമൊരുക്കുന്നതിനും സിറ്റിങ്ങ് എംഎല്‍എക്ക് ഒരുപടി പോലും മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല. വികസനം എത്തിനോക്കാത്ത നിരവധി ആദിവാസി കോളനികള്‍ ഈ മണ്ഡലത്തിലുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടടക്കം വിനിയോഗിച്ച് വിമാനത്താവള നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ അതിന് തുരങ്കം വെക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സിറ്റിംഗ് എംഎല്‍എയില്‍ നിന്ന് ജനം പ്രതീക്ഷിക്കില്ല. പക്ഷെ ഇവിടെ അതും സംഭവിച്ചു. കീഴല്ലൂര്‍ പഞ്ചായത്തിലും മട്ടന്നൂര്‍ നഗരസഭയിലുമായി വ്യാപിച്ചുകിടക്കുകയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളമെങ്കിലും മട്ടന്നൂര്‍ നഗരസഭക്കും കീഴല്ലൂരിനും പ്രത്യേക വികസന പാക്കേജുകള്‍ കൊണ്ടുവരാന്‍ ഒരു ശ്രമവും സിറ്റിങ്ങ് എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതുകൊണ്ടുതന്നെ ജനങ്ങള്‍ എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിക്കുന്നു. ഒപ്പം സ്ഥാനാര്‍ത്ഥി ഊര്‍ജ്ജ്വസ്വലനായ ബിജു ഏളക്കുഴിയിലും. നാലുഘട്ടങ്ങളിലായി അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പ്രമുഖ വ്യക്തികളെയും വോട്ടര്‍മാരെയും നേരില്‍ കാണുകയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി.
മട്ടന്നൂര്‍ നഗരത്തിലെ പ്രധാനവ്യക്തികളെ നേരില്‍ കാണാനായി ഇന്നലെ രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അദ്ദേഹം മട്ടന്നൂരിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്കാണ് ആദ്യം പോയത്. ഇവിടെയെത്തി മണ്ഡലം ഭാരവാഹികളുമായി പര്യടന പരിപാടികളെക്കുറിച്ചും മറ്റും സംസാരിച്ചു. മട്ടന്നൂരിന്റെ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന മധുസൂദനന് തങ്ങളുടെ ആരൂഡസ്ഥലം ഇല്ലംമൂലയിലെ പുല്ലേരി ഇല്ലത്തേക്കാണ് പിന്നീട് പോയത്. ഇപ്പോള്‍ സമയം 11.30. സ്ഥാനാര്‍ത്ഥിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ ഇല്ലത്തെ ഇപ്പോഴത്തെ താമസക്കാരനായ കവിയും എഴുത്തുകാരനും റിട്ടയേര്‍ഡ് അധ്യാപകനുമായ കെ.ടി.പി.നാരായണന് നമ്പൂതിരി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനായി വരാന്തയില്‍ത്തന്നെ നില്ക്കുന്നുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയെയും കൂടെയുള്ള പ്രവര്‍ത്തകരെയും അകത്തേക്ക് വിളിച്ചിരുത്തി ദാഹം ശമിപ്പിക്കാനായി നാരങ്ങാവെള്ളം നല്കി. തുടര്‍ന്ന് പ്രചാരണത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ കെ.ടി.പി.നാരായണന് വിജയാശംസകളും അനുഗ്രവും നല്‍കിയാണ് സ്ഥാനാര്‍ത്ഥിയെ യാത്രയാക്കിയത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ തന്റെ ശബ്ദത്തില്‍ വോട്ടഭ്യര്‍ത്ഥന നടത്താനായി മട്ടന്നൂര്‍ നഗരത്തിലെ റിക്കാര്‍ഡിങ്ങ് സ്റ്റുഡിയോ മട്ടന്നൂര്‍ ജയകേരളയിലേക്ക്. നഗരത്തിലെ പ്രധാന കെട്ടിടത്തിലെ മൂന്നാം നിലയില്‍ കയറുന്നതിനിടയില്‍ കച്ചവടസ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ത്ഥന. ജയകേരളയില്‍ ജയകേരള ചെയര്‍മാനും മട്ടന്നൂരില മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കെ.കെ.കീറ്റുക്കണ്ടിയുമായി അല്‍പ്പസമയം കുശലാന്വേഷണം. തുടര്‍ന്ന് ജയകേരളയിലെ റിക്കാര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ റിക്കാര്‍ഡിസ്റ്റ് ബാവ മട്ടന്നൂരിനരികിലേക്ക് വളരെ പെട്ടെന്നുതന്നെ ഉദ്യമം പൂര്‍ത്തിയാക്കി തൊട്ടരികിലെ ഇന്റര്‍നെറ്റ് കഫെയിലും ടെയ്ലറിങ്ങ് ഷോപ്പിലും ബാഗ് നിര്‍മാണ യൂണിറ്റിലും വോട്ടഭ്യര്‍ത്ഥന. മട്ടന്നൂര്‍ കൊളപ്പ റോഡിലെ ചില പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കുന്നതിനിടയില്‍ ഉളിയിലില്‍ പടിക്കച്ചാലില്‍ നിന്നും ആര്‍എസ്എസ് ഇരിട്ടി താലൂക്ക് സേവാപ്രമുഖ് മനോജിന്റെ വിളിയെത്തി. പടിക്കച്ചാലിനടുത്ത ഇല്ലംറോഡില് ഒരു മരണവിവരം അറിയിച്ചുകൊണ്ടുള്ളതായിരുന്നു വിളി. ഉടനെ അങ്ങോട്ട് തിരിച്ച ബിജു ഏളക്കുഴി മരണവീട്ടിലെത്തിയപ്പോള്‍ നട്ടുച്ച, കൊടും ചൂട്. മരണവീട്ടിലേക്കുള്ള വഴിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.പി.ജയരാജനെ കണ്ടുമുട്ടി. രണ്ടുപേരും അല്‍പ്പനേരം സൗഹൃദം പങ്കുവെച്ചു. മൃതദേഹം സംസ്കരിക്കാനെടുത്തപ്പോള്‍ ബന്ധുക്കളെ സമാശ്വസിപ്പിച്ച് അവിടെ നിന്നും ഇറങ്ങിയ ബിജു വഴിയില്‍ കണ്ട വോട്ടര്‍മാരോട് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥന നടത്തി. ഒപ്പം ജനങ്ങളുടെ വോട്ട് തരുമെന്ന ഉറപ്പും. തിരികെ മട്ടന്നൂര്‍ നഗരത്തിലേക്ക്. മട്ടന്നൂര്‍-ഇരിട്ടി റോഡിലെ ആശ്രയ ആശുപത്രിയിലെത്തി ഉടമകളായ ഡോക്ടര്‍ ദമ്പതികളായ ഡോ.സുധീറിനെയും ഡോ.സുചിത്ര സുധീറിനെയും കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി തിരികെ. വിജയാശംസ നേര്‍ന്ന് ഇരു ഡോക്ടര്‍മാരും. തുടര്‍ന്ന് ആശുപത്രിയിലെത്തിയവരോടും ജീവനക്കാരോടും വോട്ടിനായുള്ള അഭ്യര്‍ത്ഥന. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി അല്‍പ്പസമയം വിശ്രമം. തൊട്ടടുത്ത സംഘകാര്യാലയത്തില്‍ കോര്‍ കമ്മറ്റി യോഗത്തിന് ശേഷം കൂത്തുപറമ്പില്‍ സുരേഷ് ഗോപി എംപിയെ സ്വീകരിക്കാനായി നീങ്ങി. ഓരോ ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാകുമ്പോഴും വിജയപ്രതീക്ഷ കൂടി വരുന്നതായി ബിജു ഏളക്കുഴിക്കും ഒപ്പമുള്ളവര്‍ക്കും സംശയമില്ല.
സ്ഥാനാര്‍ത്ഥിയോടൊപ്പം സുനില്‍ പെരിഞ്ചേരി, അജിത്ത്, കെ.വി.സഹദേവന്, ഒ.ഷാജി, ബിജുകുമാര്‍, ദിനേശന് എന്നിവരുമുണ്ടായിരുന്നു.
ു
പ്രതികരിക്കാൻ ഇവിടെ എഴുതുക: