തിരുവനന്തപുരം: സംസ്ഥാനത്തു നാളെ രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏകദേശം ഏഴ് സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. ഇത്തവണ ഇതുവരെ ലഭിച്ച വേനല്‍ മഴയില്‍ 45 ശതമാനം കുറവുണ്ടായെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മിക്ക ജില്ലകളിലും ഭേദപ്പെട്ട വേനല്‍മഴ ലഭിച്ചതോടെ കൊടുംചൂടിനും ശമനമുണ്ട്. മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കുറഞ്ഞു. പാലക്കാട് 39 ഡിഗ്രിയിലും താഴെയായി ചൂട്. കോഴിക്കോട് (39.1), കണ്ണൂര്‍ (39.1) നഗരങ്ങളിലാണ് ഇപ്പോള്‍ കൂടിയ ചൂട്.
മലപ്പുറം പെരിന്തല്‍മണ്ണയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. വെള്ളാനിക്കരയില്‍ 44.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. കൊച്ചി വിമാനത്താവളത്തില്‍ 28, കോട്ടയം 21.2 മില്ലിമീറ്റര്‍ വീതം മഴ രേഖപ്പെടുത്തി. മാര്‍ച്ച് ഒന്നു മുതല്‍ മെയ് പത്ത് വരെ 20 സെന്റി മീറ്റര്‍ മഴ ലഭിക്കേണ്ടിടത് 11 സെന്റി മീറ്റര്‍ മഴ മാത്രമാണു ലഭിച്ചത്. കാസര്‍കോഡ് ജില്ലയില്‍ വേനല്‍മഴയില്‍ 99 ശതമാനത്തിന്റെ കുറവാണുണ്ടായത്.
കണ്ണൂര്‍ ജില്ലയില്‍ 74 ശതമാനം കുറവു മഴയാണു പെയ്തത്. കോഴിക്കോട് 64 ശതമാനത്തിന്റെയും പാലക്കാട് 56 ശതമാനത്തിന്റെയും കുറവുണ്ടായതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു. എല്‍നിനോ പ്രതിഭാസത്തിന്റെ ഭാഗമായി വരണ്ടകാറ്റ് ഭാരത തീരത്തേക്ക് വീശിയടിച്ചതും ആഗോളതാപനവുമാണ് മുമ്പെങ്ങുമില്ലാത്ത രീതിയില്‍ വേനലിനെ ചുട്ടുപൊള്ളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: