ന്യൂദൽഹി: രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത വൻ തുകകൾ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് കടന്നു കളഞ്ഞ മദ്യരാജാവ് വിജയ് മല്യയെ തിരിച്ചു കൊണ്ടുവരാൻ സർക്കാർ ഇന്റർപോളിന്റെ സഹായം തേടുന്നു. മല്യയ്ക്കുവേണ്ടി റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് ഇന്റർ പോളിന്റെ സഹായം തേടിയിട്ടുള്ളത്.
രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും മല്യ 9,000 കോടി രൂപ വായ്പ എടുത്തിരുന്നു. എന്നാൽ ഈ വായ്പകൾ തിരികെ അടക്കാൻ മല്യയ്ക്ക് കഴിഞ്ഞില്ല. കൂടാതെ നിയമ വിരുദ്ധമായി സ്വത്തുക്കൾ സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരെ കോടതിയിൽ കേസ് നടക്കുന്നതിനിടയിലാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. തുടർന്ന് ഭാരതം മല്യയെ നാടുകടത്തണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യം നിരാകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഇന്റർപോളിന്റെ സഹായം അഭ്യർത്ഥിച്ചത്.
നേരത്തെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് മല്ല്യക്ക് മൂന്ന് തവണ നോട്ടീസ് അയച്ചുവെങ്കിലും അദ്ദേഹം അവഗണിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം മല്യയുടെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇതിനു പുറമെ അദ്ദേഹത്തിന്റെ ഇന്ത്യയിലെ സ്വത്തുക്കൾ ജപ്തി ചെയ്യാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാർ മല്ല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: