ദുബായ്: ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനു തൊട്ടുപിന്നാലെ ശശാങ്ക് മനോഹര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പുതിയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ശശാങ്ക് മനോഹറെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.
ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്മാന് കൂടിയാണ് ശശാങ്ക് മനോഹര്‍. ഏതെങ്കിലും രാജ്യത്തെ സംഘടനാ മേധാവികള്‍ക്ക് ഇനിമുതല്‍ ചെയര്മാന് ആകാനാവില്ലെന്ന ഐസിസിയുടെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം ശശാങ്ക് മനോഹര്‍ കഴിഞ്ഞദിവസമാണ് ഒഴിഞ്ഞത്. ജൂണില്‍ നടക്കേണ്ടിയിരുന്ന ചെയര്മാന് തെരഞ്ഞെടുപ്പില്‍ മറ്റു സ്ഥാനാര്‍ഥികളാരും രംഗത്തില്ലാത്തതിനാല്‍ പ്രഖ്യാപനം നേരത്തേ നടത്തുകയായിരുന്നു.
ഐസിസി ചെയര്‍മാനാകുന്നത് ബഹുമതിയായി കാണുന്നുവെന്ന് ശശാങ്ക് മനോഹര്‍ പ്രതികരിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാ ഐസിസി ഡയറക്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ബിസിസിഐ പ്രസിഡന്റായിരിക്കെ എല്ലാ വിധ പിന്തുണയും നല്കിയ സഹപ്രവര്‍ത്തകരോടും ശശാങ്ക് മനോഹര്‍ നന്ദി പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിന് ഏറ്റവും നല്ല ദിനങ്ങളാണ് ഇപ്പോഴുള്ളത്. ക്രിക്കറ്റ് എന്ന കായിക വിനോദത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശശാങ്ക് മനോഹര്‍ സ്വതന്ത്ര ചെയര്‍മാനാകുന്നതോടെ ഐസിസിയില്‍ ഏറെ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2019ലെ ലോകകപ്പില്‍ 10 ടീമുകളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം അസോസിയേറ്റ് രാജ്യങ്ങള്‍ക്കും പ്രതീക്ഷ പകരുന്നു.
അഭിഭാഷകന് കൂടിയായ ശശാങ്ക് മനോഹര്‍ 2008 മുതല്‍ 2011വരെ ബിസിസിഐ പ്രസിഡന്റായിരുന്നു. 2015 ഒക്ടോബറില്‍ ജഗ്മോഹന് ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്നാണ് ശശാങ്ക് ഇന്ത്യന്‍ ക്രിക്കറ്റ് സംഘടനയുടെ സാരഥ്യം വീണ്ടും ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: