അനന്തു തലവൂര്‍
പത്തനാപുരം: സഖാക്കള്‍ കൈവിട്ടപ്പോഴാണ് മുന്‍ വാഴൂര്‍ എംഎല്‍എ പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയായത്. ഇപ്പോള്‍ വരും എല്ലാം ശരിയാകും എന്ന് വിളിക്കുന്ന സഖാക്കള്‍ക്ക് പക്ഷേ കടയണിക്കാട് പുരുഷോത്തമന് പിള്ള(87)യെന്ന പഴയ കമ്മ്യൂണിസ്റ്റ് നേതാവിനെ അറിയണ മെന്നില്ല. പാര്‍ട്ടി സഖാക്കളും ബന്ധുക്കളും കൈവിട്ട സാഹചര്യത്തിലാണ് അദ്ദേഹം ഗാന്ധിഭവനില്‍ അഭയം തേടിയത്.
മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടു മുടിയേറുമ്പോള് ഇതൊന്നുമറിയാതെ ഓര്‍മ്മ മങ്ങിത്തുടങ്ങിയ വാര്‍ദ്ധക്യത്തിന്റെ വേലിക്കെട്ടുകള്ക്കുള്ളിലാണ്പുരുഷോത്തമന് പിളള. അഞ്ച് വര്‍ഷം മുമ്പ് ഭാര്യ സുഭദ്രാമ്മ മരിച്ചതോടെ കെ.പി. പിള്ളയെന്ന സഖാവിന് കാലിടറുകയായിരുന്നു. 1967ലാണ് കോട്ടയം ജില്ലയിലെ വാഴൂരില്‍ നിന്ന് എംഎല്‍എ ആയി കെ.പി. പിള്ള തെരഞ്ഞെടുക്കപ്പെട്ടത്. എഐഎസ്എഫ് രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഇദ്ദേഹം റോസമ്മ പുന്നൂസിന്റെ ഡമ്മിയായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ സിപിഐക്കൊപ്പം നിന്നു. 1967ല്‍ കേരള കോണ്‍ഗ്രസിലെ കെ. നാരായണക്കുറുപ്പിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ ഇദ്ദേഹം മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് മന്ത്രിസഭയുടെ കാലത്ത് നിയമസഭാംഗമായിരുന്നു. ഇഎംഎസിനെ അട്ടിമറിച്ച് സിപിഐയും കോണ്‍ഗ്രസും കൈകോര്‍ത്ത് അച്യുതമേനോന് മുഖ്യമന്ത്രി ആയതും ഈ കാലഘട്ടത്തിലാണ്. കോളജ് വിദ്യാഭ്യാസത്തിനായി ആലപ്പുഴയിലെത്തിയ കാലത്ത് വി.എസ്. അച്യുതാനന്ദനുമായി ഉണ്ടായ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. പിന്നീട് എറണാകുളത്തും തിരുവനന്തപുരത്തുമായി വക്കീല്‍പഠനം പൂര്‍ത്തീകരിച്ചതോടെ മുഴുവന്‍ സമയരാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു.
രണ്ട് കാലഘട്ടങ്ങളിലെ രാഷ്ട്രീയം താരതമ്യം ചെയ്യുന്നത് അഭംഗിയാണെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മുഖ്യപ്രചരണ വാഹനങ്ങള്‍ സൈക്കിളും കാളവണ്ടിയുമായിരുന്നു. ചുരുക്കം ചിലര്‍ക്കുമാത്രമാണ് കാര്‍ ഉണ്ടായിരുന്നത്. വ്യക്തിഹത്യയാണ് ഇന്ന് പ്രചരണായുധമെങ്കില്‍ ആശയപ്പോരാട്ടമായിരുന്നു അക്കാലത്തെന്നും കെ.പി. പിള്ള ഓര്‍ത്തെടുക്കുന്നു. ഇന്ന് വാഴൂര്‍ മണ്ഡലം കാഞ്ഞിരപ്പള്ളിയായി രൂപാന്തരപ്പെട്ടപ്പോള്‍ പുതുതലമുറയ്ക്കും സഖാക്കള്‍ക്കും അഡ്വ. കടയണിക്കാട് പുരുഷോത്തമന്പിള്ളയെന്ന മുന്‍ എംഎല്‍എ മറക്കപ്പെട്ട ഏടാണ്.
ഗാന്ധിഭവന് അന്തേവാസിയും സിപിഐയുടെ മുന്‍ റാന്നി എംഎല്‍എയുമായിരുന്ന ആര്. ദിവാകരന് ഒരു വര്‍ഷംമുമ്പാണ് വാര്‍ദ്ധക്യത്തെ തുടര്‍ന്ന് മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: