അദ്ധ്യായം 31
”മുത്തച്ഛാ, ഞങ്ങള്‍ക്കൊരു സന്ദേശം കിട്ടിയിട്ടുണ്ട്. അച്ഛനും അമ്മയും നാളെ ഇങ്ങോട്ടെത്തും” ഉണ്ണി പറഞ്ഞു.
”ഹായ്! കൊള്ളാമല്ലോ! സന്തോഷവാര്ത്തയല്ലേ? എനിക്ക് മകനെയും ഭാര്യയെയും കാണാലോ! നിങ്ങടെ മുത്തശ്ശിയും കാത്തിരിക്ക്വാ.”
”ഞങ്ങള്‍ക്കും സന്തോഷം തന്നെയാണ് മുത്തച്ഛാ! പക്ഷെ, ഒരു ദിവസം കഴിഞ്ഞു ഞങ്ങളെയും കൊണ്ടുപോകുമല്ലോ, നഗരത്തിലേക്ക്! അതില്‍ സങ്കടമുണ്ട്. മുത്തച്ഛനേയും മുത്തശ്ശിയേയും പിരിയണമല്ലോ എന്ന സങ്കടം” ഉമ പറഞ്ഞു.
”അയ്യേ! അതിനെന്തിനാ മോള് സങ്കടപ്പെടുന്നത്? എന്നായാലും നമുക്ക് പിരിയാതെ പറ്റുമോ? മാത്രമല്ല, സങ്കടത്തിലും സന്തോഷത്തിലും സമഭാവനയോടെ ഇരിക്കണമെന്ന സന്ദേശവും ഓര്‍ക്കണ്ടേ?” മുത്തച്ഛന് ചോദിച്ചു.
”എന്നാലും മുത്തച്ഛാ…..” ഉമ ചിണുങ്ങി.
”ശരി. മോള് ഈ ചിത്രമൊന്നു നോക്ക്യേ” മുത്തച്ഛന് ഒരു പെണ്‍കുട്ടിയുടെ ചിത്രം കാണിച്ചു.
”ജീവിതവിജയത്തിനു ഭഗവദ്ഗീത-മറിയം ആസിഫ് സിദ്ദിഖി” ചിത്രത്തിനോടു ചേര്‍ന്നുള്ള ലേഖനത്തിന്റെ തലക്കെട്ടു ഉമ വായിച്ചു.
”മുസ്ലിം മതവിശ്വാസിയും മുംബൈ നിവാസിനിയുമായ ഈ പന്ത്രണ്ടു വയസ്സുകാരി ഗീതാശ്ലോകങ്ങള്‍ ആലപിക്കുന്ന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. നാലായിരം കുട്ടികളെ പിന്തള്ളിക്കൊണ്ടുള്ള നേട്ടമാണ്. ഏറെ അഭിമാനകരം. ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള ഉപദേശമാണ്, ഉത്തേജകശക്തിയാണ് ശ്രീകൃഷ്ണന് നല്‍കുന്നതെന്ന് ആ പെണ്‍കുട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. ഉമ്മയും ബാപ്പയും നല്കിയ പ്രോത്സാഹനത്തെയും അവള് അനുസ്മരിച്ചു. നിങ്ങള്‍ക്ക് മാതൃകയാകണം ഇവള്. നിരന്തരമായ ഗീതാഭ്യസനത്തിലൂടെ നിങ്ങള്‍ ജീവിതവിജയം വരിക്കണമെന്നു കരുതിയാണ് ഞാന്‍ ഈ ചിത്രം കാണിച്ചതു കേട്ടോ. വളരെ കുഞ്ഞുനാളിലെ തുടങ്ങണം നല്ല ശ്രമങ്ങള്‍.”
ശ്രീ ശ്രീനിവാസന്, മറിയം ആസിഫ് സിദ്ദി
”അതു നന്നായി മുത്തച്ഛാ. തുടക്കത്തില്‍ മുത്തച്ഛന് ചുമരിലെ ഗാന്ധിജിയുടെയും വിവേകാനന്ദന്റെയും ചിത്രങ്ങള്‍ കാട്ടിയാണല്ലോ ഗീതാമഹത്വം പറഞ്ഞത്. ഇപ്പോഴിതാ പത്രത്തിലെ വാര്‍ത്താചിത്രം കാണിച്ചും പറയുന്നു, ഗീതാവിജയകഥകള്!” ഉണ്ണി പറഞ്ഞു.
”തീര്‍ന്നില്ല മോനേ! 2016 ഫെബ്രുവരിയിലെ പത്രവാര്‍ത്തയിലുള്ള ശ്രീ ശ്രീനിവാസന്റെ ചിത്രവും കണ്ടോളൂ. തമിഴ്വംശജനായ ഈ 48 കാരന് അമേരിക്കയിലെ സുപ്രീംകോടതി ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്.”
”ജനാധിപത്യ വ്യവസ്ഥയില്‍ അത് അത്രവലിയ അത്ഭുതമല്ലല്ലോ മുത്തച്ഛാ!”
”അല്ലായിരിക്കാം. പക്ഷെ, സത്യപ്രതിജ്ഞയില്‍ അല്‍പ്പം അത്ഭുതമുണ്ടെന്ന് പറയാതെ വയ്യ.”
”എന്താണത്?” ഉമ കൗതുകത്തോടെ ചോദിച്ചു.
”ഭഗവദ്ഗീത തൊട്ടുകൊണ്ടാണ് ശ്രീ ശ്രീനിവാസന് സുപ്രീംകോടതി ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്. ബൈബിളിനും അമേരിക്കന്‍ ഭരണഘടനയ്ക്കും മീതെയായി ഭഗവദ്ഗീതയിലെ സത്യത്തെ ഞാന്‍ മാനിക്കുന്നു എന്ന ഒരു ദൃഢപ്രജ്ഞന്റെ പ്രഖ്യാപനമാണത്. ”ധ്രുവാ നീതിര്മതിര്മമ” എന്ന ഗീതയിലെ അവസാന വാക്യം കൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്. അമ്മ സരോജം അടുത്തുനിന്നു, കൈകളില്‍ ഉയര്‍ത്തിയ ഭഗവദ്ഗീതയില്‍ തൊട്ടുകൊണ്ട് ശ്രീ ശ്രീനിവാസന് സത്യപ്രതിജ്ഞാവാചകം ഏറ്റുചൊല്ലുന്ന ചിത്രം താന്‍ വാട്സപ്പില്‍ കാണുകയുണ്ടായി. നിങ്ങള്ക്ക്അതും ആത്മശക്തി പകരുന്നതാകട്ടെ” മുത്തച്ഛന് പറഞ്ഞു.
”തീര്‍ച്ചയായും, വലിയ ധീരതയാണ്; അത്ഭുതവുമാണത് മുത്തച്ഛാ! ഇന്ത്യയിലാണെങ്കില്‍ എന്തെല്ലാം വാദങ്ങളും സമരകോലാഹലങ്ങളും അരങ്ങുതകര്‍ത്തേനേ!” ഉണ്ണി അതിശയം പ്രകടിപ്പിച്ചു.
”അതൊക്കെ പോകട്ടെ. ഞാന്‍ നിങ്ങള്‍ക്ക് ഭഗവദ്ഗീതയുടെ സാരം വളരെ ചുരുക്കി പറഞ്ഞുതന്നിരിക്കുന്നു. മാതൃകകളേയും കാണിച്ചുതന്നു. അതനുസരിച്ച് നിങ്ങള്‍ ഭഗവദ്ഗീത ആഴത്തിലും പരപ്പിലും പഠിക്കണം; ജീവിതത്തില്‍ പകര്‍ത്തുകയും വേണം. എന്താ, സമ്മതിച്ചോ?”
”സമ്മതിച്ചു! സമ്മതിച്ചു! സമ്മതിച്ചു!” ഉമ പറഞ്ഞു.
”ഒടുവില്‍ അര്ജ്ജുനന് പറഞ്ഞ വാക്കുകള്‍ തന്നെ ആയാലോ മുത്തച്ഛാ? ”കരിഷ്യേ വചനം തവ” അങ്ങയുടെ വാക്കുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് ഞാനിതാ സത്യം ചെയ്യുന്നു!”
”നന്നായി. പക്ഷെ, നമ്മുടെ നാട്ടിലെ മന്ത്രിമാരുടെയും മറ്റും സത്യപ്രതിജ്ഞപോലെയാകാതെ സൂക്ഷിക്കണേ!” മുത്തച്ഛന് ചിരിച്ചു.
”ശരി മുത്തച്ഛാ!” ഗീതാമാതാവിനാണെ സത്യം!” എന്നുപറഞ്ഞുകൊണ്ട് കുട്ടികള്‍ പുറത്തേക്ക് ഓടി. മുത്തശ്ശി അവരെ ചായ കുടിക്കാന്‍ വിളിക്കുകയായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: